സമാധാനത്തിനായി ഞാൻ പാപ്പായോടൊപ്പം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ചരിത്രത്തിൽ സമാധാനത്തിനു വേണ്ടി എന്നും ശബ്‍ദമുയർത്തുന്ന നേതാക്കളിൽ ഏറ്റവും പ്രധാനിയാണ് മാർപാപ്പ.ഈ പാരമ്പര്യം ഫ്രാൻസിസ് പാപ്പായുടെ കാലത്ത് നാം കൂടുതൽ തവണ എടുത്തുകേൾക്കുവാൻ ഇടയായിട്ടുണ്ട്. ഉക്രൈൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപ് തന്നെ സിറിയയിലും, ആഫ്രിക്കൻ നാടുകളിലും, അമേരിക്കൻ നാടുകളിലുമൊക്കെ നടമാടിയിരുന്ന യുദ്ധഭീകരതയെ പാപ്പാ നിശിതം വിമർശിച്ചിരുന്നു. ഉക്രൈൻ യുദ്ധം തുടങ്ങി ഏതാണ്ട് ഒരുവർഷം അടുത്ത് വരുന്ന അവസരത്തിൽ തന്റെ ഓരോ സന്ദേശത്തിലും ഈ ജനതയുടെ വേദന പരാമർശിക്കുവാൻ പാപ്പാ മറന്നിരുന്നില്ല.
പ്രത്യേകമായ ഈ സാഹചര്യത്തിലാണ് വിശുദ്ധ നാട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമാധാനത്തിനായി ഒപ്പുശേഖരണം നടത്തപ്പെടുന്നത്. www.change.org എന്ന ഓൺലൈൻ വെബ്‍സൈറ്റ് വഴിയായിട്ടാണ് ഈ സംരംഭം ജനങ്ങളിലേക്കെത്തിക്കുന്നത്. ഒപ്പുശേഖരണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏകദേശം മുപ്പത്തിരണ്ടായിരം ആളുകൾ തങ്ങളുടെ സഹകരണം അറിയിച്ചു കഴിഞ്ഞു.
യുദ്ധം ജനങ്ങളിൽ ഉണ്ടാക്കുന്ന ജീവഹാനിയും, അനുബന്ധ ജീവിത പ്രശ്നങ്ങളെയും എപ്പോഴും പാപ്പാ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാം ലോകമഹായുദ്ധത്തിന്റെ ചെറു കണങ്ങളെന്നാണ് ഉക്രൈൻ യുദ്ധത്തെ പാപ്പാ വിവരിക്കുന്നത്. ഇതിനെതിരായി പ്രതികരിക്കുവാനും സ്വാർത്ഥത വെടിഞ്ഞുകൊണ്ട് സമാധാനത്തിനായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനുമുള്ള പാപ്പായുടെ ആഹ്വാനം ജാതി, മത, വർഗ, വർണ്ണ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് ഹൃദയത്തിൽ സ്വീകരിച്ചതാണ്. ഫെബ്രുവരി ഇരുപത്തിനാലാം തീയതി ഉക്രൈൻ യുദ്ധം തുടങ്ങി ഒരു വർഷം പൂർത്തിയാവുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: