അംഗങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ സംസാരിക്കുന്നു  അംഗങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ സംസാരിക്കുന്നു   (@Vatican Media)

കുടുംബരൂപീകരണം ഒരു ദാനവും, കടമയുമാണ് : ലിയോ പതിനാലാമൻ പാപ്പാ

ഭാവിയിലേക്കുള്ള കുടുംബ രൂപീകരണം ലക്‌ഷ്യം വച്ചുകൊണ്ട് തെക്കൻ അമേരിക്കൻ മെത്രാൻ സമിതി പ്രോത്സാഹിപ്പിക്കുന്ന ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. കുടുംബങ്ങളിൽ വയോധികരുടെ പ്രാർത്ഥന പുളിമാവ് പോലെ ബന്ധങ്ങളെ നിലനിർത്തുന്നുവെന്നു പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദൈവത്തിന്റെ നീതിയുടെയും കരുണയുടെയും ഉത്ഭവത്തിലേക്കുള്ള നമ്മുടെ തിരിച്ചുവരവിനെ ഓർമ്മപ്പെടുത്തുന്ന പഴയ നിയമത്തിലെ ജൂബിലി ആഘോഷങ്ങൾ, ഇന്നത്തെ കാലത്ത്, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക്, യേശുക്രിസ്തുവിലേക്ക് മടങ്ങുവാനുള്ള ഒരു ആഹ്വാനമായി നാം ഏറ്റെടുക്കണം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  

ഭാവിയിലേക്കുള്ള കുടുംബ രൂപീകരണം ലക്‌ഷ്യം വച്ചുകൊണ്ട് തെക്കൻ അമേരിക്കൻ മെത്രാൻ സമിതി പ്രോത്സാഹിപ്പിക്കുന്ന ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം, ഭൗതിക ദാരിദ്ര്യമോ സാമൂഹിക ഒഴിവാക്കലോ അല്ല, മറിച്ച് ദൈവത്തിൽ നിന്നുള്ള അകൽച്ചയാണെന്ന് പാപ്പാ പറഞ്ഞു. 

പ്രത്യാശയുടെ ജൂബിലി നമ്മുടെ വേരുകളിലേക്ക് മടങ്ങാൻ നമ്മെ ക്ഷണിക്കുന്നുവെന്നും, നമ്മുടെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച വിശ്വാസത്തിലേക്കും, കുടുംബത്തിലെ വയോധികരുടെ പ്രാർത്ഥനകളിലേക്കും, അവരുടെ ലളിതവും, എളിമയുള്ളതും ,സത്യസന്ധവുമായ,  ജീവിതത്തിലേക്കും നമ്മെ നയിക്കണമെന്നും പാപ്പാ പറഞ്ഞു. ഇതിനു വലിയ ഉദാഹരണമാണ് തിരുക്കുടുംബമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 ദൈവം നമ്മെ വിളിക്കുന്ന പദ്ധതി പ്രകാരം, വ്യക്തിഗത നന്മയ്ക്കല്ല, പൊതുനന്മയ്ക്കുള്ളിൽ രൂപപ്പെടുത്തിയ ലക്ഷ്യങ്ങൾക്കായി  പരിശ്രമിക്കണമെന്നും, ത്യാഗങ്ങൾ എടുക്കണമെന്നും പാപ്പാ പറഞ്ഞു. കുടുംബം എന്നത് ഒരേ സമയം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും, അതേസമയം നമ്മുടെ കടമയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. മനുഷ്യവർഗത്തിനിടയിൽ ദൈവസ്‌നേഹത്തിന്റെ അടിത്തറയും, പുളിപ്പും ,സാക്ഷിയുമാകാൻ വിളിക്കപ്പെട്ടിരിക്കുന്നതിലൂടെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, കുടുംബാംങ്ങളെ ഗാർഹിക സഭയാക്കി മാറ്റുവാനുള്ള നമ്മുടെ ഉത്തരവാദിത്വവും പാപ്പാ എടുത്തുപറഞ്ഞു. കർത്താവിൽ മാത്രമാണ് നമ്മുടെ കുടുംബത്തിന്റെ യഥാർത്ഥ സന്തോഷം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂവെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

നമ്മുടെ കുടുംബങ്ങൾ പ്രത്യാശയുടെ നിശബ്ദ ഗാനമായിരിക്കട്ടെ, അവരുടെ ജീവിതം കൊണ്ട് ക്രിസ്തുവിന്റെ വെളിച്ചം എവിടെയും പരത്താൻ കഴിവുള്ളവരാകട്ടെ എന്ന ആശംസയും പാപ്പാ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 സെപ്റ്റംബർ 2025, 12:55