ലിയൊ പതിനാലാമഴ പാപ്പാ “സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും സമാധാനപരമായ ലോകത്തിന്”  എന്ന അന്താരാഷ്ട്ര ചർച്ചായോഗത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 13/09/25 ലിയൊ പതിനാലാമഴ പാപ്പാ “സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും സമാധാനപരമായ ലോകത്തിന്” എന്ന അന്താരാഷ്ട്ര ചർച്ചായോഗത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 13/09/25  (@Vatican Media)

പാപ്പാ:പരിസ്ഥിതി സംരക്ഷണം നരകുലത്തിൻറെ നിലനിൽപ്പിന് അനിവാര്യം.

“സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും സമാധാനപരമായ ലോകത്തിന്” എന്ന ശീർഷകത്തിൽ ദൈവവിജ്ഞാനീയ പൊന്തിഫിക്കൽ അക്കാദമി വത്തിക്കാനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചർച്ചായോഗത്തിൽ സംബന്ധിച്ചവരടങ്ങിയ നൂറ്റിമുപ്പതോളം പേരുടെ ഒരു സംഘത്തെ ലിയൊ പതാനാലാമൻ പാപ്പാ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിസ്ഥിതി സുസ്ഥിരതയും സൃഷ്ടിയുടെ സംരക്ഷണവും മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പ്രതിബദ്ധതകളാണെന്നും നമ്മുടെ സമൂഹങ്ങളുടെ സംവിധാനത്തിലും സമാധാനപരവും സുദൃഢവുമായ മാനവസഹവർത്തിത്വം സാധ്യമാക്കുന്നതിലും അവയ്ക്ക് പ്രത്യക്ഷ സ്വാധീനമുണ്ടെന്നും പാപ്പാ.

“സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും സമാധാനപരമായ ലോകത്തിന്” എന്ന ശീർഷകത്തിൽ ദൈവവിജ്ഞാനീയ പൊന്തിഫിക്കൽ അക്കാദമി സെപ്റ്റംബർ 11,12 തീയതികളിൽ വത്തിക്കാനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചർച്ചായോഗത്തിൽ സംബന്ധിച്ചവരടങ്ങിയ നൂറ്റിമുപ്പതോളം പേരുടെ ഒരു സംഘത്തെ പതിമൂന്നാം തീയതി ശനിയാഴ്ച (13/09/25) പേപ്പൽ ഭവനത്തിലെ ക്ലെമെൻറെയിൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യകുയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

നമ്മുടെ ലോകത്തിലെ പാരിസ്ഥിതികവും സാമൂഹികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും എല്ലാവരുടെയും പരിശ്രമം ആവശ്യമാണെന്നും, പ്രാദേശിക, ദേശീയ, സാംസ്കാരിക, മതപരമായ പ്രതിബന്ധങ്ങളെയും പരിമിതികളെയും മറികടക്കുന്ന ഐക്യദാർഢ്യത്തിൻറെയും സഹകരണത്തിൻറെയും മനോഭാവത്തിൽ ഓരോരുത്തരും അവരവരുടെ പങ്ക് നിർവ്വഹിക്കേണ്ടതുണ്ടെന്നും പാപ്പാ തദ്ദവസരത്തിൽ ഓർമ്മിപ്പിച്ചു.

ദൈവശാസ്ത്രത്തെക്കുറിച്ചും പാപ്പാ പരമാർശിച്ചു. ദൈവശാസ്ത്രം തീർച്ചയായും സഭയുടെ പ്രേഷിത സുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ ഘടനാപരമായ ഒരു മാനമാണെന്നും അതിൻറെ വേരുകൾ സുവിശേഷത്തിലും അതിൻറെ ആത്യന്തിക ലക്ഷ്യമായ ദൈവവുമായുള്ള കൂട്ടായ്മയിലുമാണെന്നും ഈ കൂട്ടായ്മയാണ് ക്രിസ്തീയ സന്ദേശത്തിൻറെ ലക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

അതിനാൽ ദൈവവിജ്ഞാനീയം, ശാസ്ത്രങ്ങളുമായും  തത്ത്വചിന്ത, കല, ആകമാന മനുഷ്യാനുഭവങ്ങൾ എന്നിവുമായുള്ള സംഭാഷണത്തിലൂടെ ഉപരിവിശാലമായ അസ്തിത്വ ചക്രവാളങ്ങൾ തുറക്കുന്ന ജ്ഞാനമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവശാസ്ത്രജ്ഞനോ ദൈവശാസ്ത്രജ്ഞയോ, വിശ്വാസത്തിൻറെ "അറിവും" "സ്വാദും" എല്ലാവരുമായും പങ്കുവയ്ക്കുകയെന്ന ഔത്സുക്യം ജീവിക്കുന്ന ഒരു പ്രേഷിത വ്യക്തിയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നിർമ്മിതബുദ്ധിയുൾപ്പടെയുള്ള സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും പരമാർശിക്കുന്ന പാപ്പാ കൃത്രിമബുദ്ധിയുടെ സങ്കീർണ്ണമായ ലോകത്തോടുള്ള ഒരു പ്രത്യേക ധാർമ്മിക സമീപനം മാത്രം പോരായെന്നും ധാർമ്മിക പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നരവംശശാസ്ത്ര ദർശനം ആവശ്യമാണെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ, ക്രിസ്തുവുമായുള്ള വ്യക്തിപരവും പരിവർത്തനാത്മകവുമായ ഒരു കൂടിക്കാഴ്ചയിൽ അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രം വളർത്തിയെടുക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 സെപ്റ്റംബർ 2025, 12:32