പാപ്പാ: സഭയുടെ ഹൃദയം സദാ ദരിദ്രരോടും പാർശ്വവത്കൃതരോടും ഒപ്പം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയുടെ ഹൃദയം, അതിൻറെ സ്വഭാവത്താൽ തന്നെ, ദരിദ്രരോടും, പരിത്യക്തരോടും, പാർശ്വവത്കൃതരോടും സമൂഹത്തിലെ "പാഴ്വസ്തു" എന്ന് കരുതപ്പെടുന്നവരോടും ഐക്യദാർഢ്യത്തിലാണെന്ന് പാപ്പാ ഉറപ്പേകുന്നു.
നാടോടിവംശജരുടെ ഭിന്ന വിഭാഗങ്ങളുടെ, അതായത് “റോം”, “സിന്ധി”, പ്രധാനമായും ഇറ്റലിയിലെ സിസിലിയിൽ കാണപ്പെടുന്ന “കമിനാന്തി” വിഭാഗങ്ങളുടെ, ജൂബിലിയോടനുബന്ധിച്ച് അവരെ ഒക്ടോബർ 18-ന് (18/10/25) ശനിയാഴ്ച, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. നൃത്തവും പാട്ടുമായി അവർ ഈ കൂടിക്കാഴ്ച അവിസ്മരണീയമാക്കുകയും ചെയ്തു.
60 വർഷം മുമ്പ്, അതായത് 1965 സെപ്റ്റംബർ 26-ന് വിശുദ്ധ പോൾ ആറാമൻ പാപ്പാ ഇവരുടെ സമൂഹവുമായി നടത്തിയ ചരിത്രപരമായ ലോകകൂടിക്കാഴ്ചയും പാപ്പാ അനുസ്മരിച്ചു.
നാടോടിവംശജർ അവരോടൊപ്പം സമ്മാനമായി കൊണ്ടുവന്നിട്ടുള്ളത് അവർക്ക് ഏകദൈവത്തിലുള്ള ശക്തമായ വിശ്വാസവും ആ ദൈവത്തിലുള്ള അചഞ്ചല പ്രത്യാശയും, പലപ്പോഴും സമൂഹത്തിൻറെ അരികുകളിലായുള്ള ക്ലേശകരമായ ജീവിതത്തിന് തകർക്കാനാവത്ത ആത്മവിശ്വാസവും ആണെന്ന് പറഞ്ഞ പാപ്പാ അവർക്ക് സമാധാനം ആശംസിച്ചു.
ദൈവത്തിൽ മാത്രം ആശ്രയിക്കൽ, ലൗകികവ്സ്തുക്കളോടു ആസക്തിയില്ലാതിരിക്കൽ, വചനപ്രവർത്തികളിലൂടെ മാതൃകാപരമായ വിശ്വാസം പ്രകടിപ്പിക്കൽ എന്നീ ത്രിവിധകാര്യങ്ങളുടെ സജീവസാക്ഷികളാകാൻ അവർക്കാകുമെന്ന് പാപ്പാ ശ്ലാഘിച്ചു.
ഏതാണ്ട് ഒരു സഹാസ്രാബ്ദമായി അവർ, പല കാര്യങ്ങളിലും അന്യായവും സുസ്ഥിരമല്ലാത്തതുമാണെന്ന് തെളിയിക്കപ്പെട്ട വികസന മാതൃകകൾ പടിപടിയായ പടുത്തുയർത്തിൽ ഒരു സാഹചര്യത്തിൽ തീർത്ഥാടകരായി, യാത്രികരായി തുടരുകയാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
തങ്ങളുടെ സംസ്കാരവും നാടോടി സാഹചര്യവും അവയിൽത്തന്നെ സംവഹിക്കുന്ന രക്ഷാകരമായ സൗന്ദര്യത്തിൽ വിശ്വസിക്കാനും അന്തസ്സോടെ മുന്നേറാനും പാപ്പാ അവർക്ക് പ്രചോദനം പകരുകയും അവരും സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്കും പാപ്പാ ഉത്തരമേകി. യുദ്ധമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും നമ്മൾ സമാധാനം ഊട്ടിവളർത്തുന്നവരും പാലങ്ങളുടെ ശില്പികളും സമാധാനം ഒരു കിനാവല്ല അത്, സാധ്യമാണ്ം സമാധാനത്തിൽ ജീവിക്കാൻ നമുക്കു കഴിയും എന്ന് എന്ന ഉറച്ച ബോധ്യമുള്ളവരും ആയിരിക്കാൻ നാം സദാ പരിശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
