ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ഷർബലിന്റെ കല്ലറയ്ക്കരികിൽ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ഷർബലിന്റെ കല്ലറയ്ക്കരികിൽ  (ANSA)

ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽനിന്ന് ലെബനനിലെത്തി: അപ്പസ്തോലികയാത്രയുടെ നാലും അഞ്ചും ദിനങ്ങൾ

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലെ നാലും അഞ്ചും ദിവസങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ-സംഗ്രഹ-വിവരണം.
ശബ്ദരേഖ - ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽനിന്ന് ലെബനനിലെത്തി: അപ്പസ്തോലികയാത്രയുടെ നാലും അഞ്ചും ദിനങ്ങൾ

മോൺസിഞ്ഞോർ ജോജി വടകര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ആദ്യഭാഗമായിരുന്ന തുർക്കിയിലെ ഔദ്യോഗിക പരിപാടികളിലെ അവസാന ചടങ്ങായിരുന്നു, നവംബർ 30 ഞായറാഴ്ച ഉച്ചയോടെ സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾ. ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്ന പാപ്പാ, പ്രഭാഷണം നടത്തുകയും, അവസാനം കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ​​ബർത്തലോമിയോ ഒന്നാമനൊപ്പം ഏവർക്കും എക്യൂമെനിക്കൽ ആശീർവാദം നൽകുകയും ചെയ്തു. ആശീർവാദത്തിന് ശേഷം പാപ്പാ പാത്രിയർക്കീസിനൊപ്പം ഉച്ചയ്ക്ക് ഒരുമണിയോടെ ഭക്ഷണം കഴിച്ചു.

1964 ജനുവരി 6-ന് പോൾ ആറാമൻ പാപ്പായും അന്നത്തെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് അതേനഗോറ ഒന്നാമനും തമ്മിൽ നടന്ന സംഗമത്തെത്തുടർന്ന്, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുമായി ബന്ധപ്പെട്ട് ജൂൺ 29-ന് കോൺസ്റ്റാന്റിനോപ്പിളിൽനിന്ന് റോമിലേക്കും, പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയമാദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-ന് റോമിൽനിന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്കും ഒരു പ്രതിനിധിസംഘത്തെ അയക്കുന്ന പതിവുണ്ടായിരുന്നു.

തുർക്കിയിൽനിന്ന് ലെബനനിലേക്ക്

തുർക്കിയിലെ ഏറെ മനോഹരവും അർത്ഥസംമ്പുഷ്ടവുമായ തന്റെ അപ്പസ്തോലികയാത്രയുടെ അവസാനത്തിലേക്ക് എത്തിയതിനെത്തുടർന്ന്, ഈ യാത്രയുടെ രണ്ടാം പാദമായ ലെബനനിലേക്കുള്ള സന്ദർശനത്തിനായി, എക്യൂമെനിക്കൽ പാത്രിയർക്കിന്റെ ഭവനത്തിൽനിന്നും ഒന്നേമുക്കാലോടെ പതിനേഴ് കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുൾ-അതാത്യുക്ക് (Istanbul-Atatürk) വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായ പാപ്പാ, രണ്ടേകാലോടെ അവിടെ എത്തി. തുർക്കി സർക്കാരിന്റെ പ്രതിനിധിയായി തന്നെ കാത്തുനിന്നിരുന്ന ഒരു മന്ത്രിക്കൊപ്പം, അവിടെയുള്ള ഒരു ഹാളിൽ പ്രവേശിച്ച പാപ്പാ, അദ്ദേഹവുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു പ്രതിനിധിസംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്യുകയും, പാപ്പായ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകപ്പെടുകയും ചെയ്തു.

തുടർന്ന് രണ്ടേമുക്കാലോടെ പാപ്പാ ഇറ്റലിയുടെ ഈതാ എയർവെയ്സിൽ ലെബനനിലെ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. 1.128 കിലോമീറ്ററുകൾ ഉള്ള ഈ യാത്രയിൽ തുർക്കിക്ക് പുറമെ സൈപ്രസിനും മുകളിലൂടെ യാത്ര ചെയ്താണ് പ്രാദേശികസമയം വൈകുന്നേരം മൂന്നേമുക്കാലോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം ഏഴേകാലോടെ പാപ്പാ ലെബനനിലെത്തിയത്.

തുർക്കിയിലേക്കുള്ള യാത്രയുടെ പ്രധാന വിഷയങ്ങൾ എക്യൂമെനിസവും മതാന്തരസംവാദങ്ങളുമായിരുന്നെങ്കിൽ, ലെബനനിലേക്കുള്ള യാത്രയുടെ പ്രധാന വിഷയം, അതിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ, സമാധാനമാണ്.

ലെബനൻ യാത്രയുടെ ലോഗോ
ലെബനൻ യാത്രയുടെ ലോഗോ

ലെബനനും ബെയ്‌റൂട്ടും - ചെറുചരിത്രം

മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന ലെബനൻ, "വെള്ള" എന്നർത്ഥം വരുന്ന അറമായ ഭാഷയിലെ ലാബാൻ എന്ന വാക്കിൽനിന്നാണ് അതിന്റെ പേര് സ്വീകരിക്കുന്നത്. ബൈബിളിലുൾപ്പെടെ പരാമർശിക്കപ്പെടുന്ന പുരാതന രാജ്യങ്ങളിലൊന്നാണിത്. ഭൂമിശാശ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ച്, "കുളങ്ങൾ" എന്നർത്ഥം വരുന്ന "ബിറോട്" (bi’rot) എന്ന കനനായ വാക്കിൽനിന്നാകണം ബെയ്‌റൂട്ട് എന്ന പേര് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിലെ ഈജിപ്ഷ്യൻ രേഖകളിൽ ഈ പേര് കാണപ്പെടുന്നുണ്ട്. ക്രിസ്തുവിന് മുൻപ് 14-ൽ ഇത് റോമൻ കോളനിയായിരുന്നു. തുടർന്ന് മൂന്നും നാലും നൂറ്റാണ്ടുകളിൽ നിയമവിദ്യാഭ്യാസത്തിന് പേരുകേട്ട ഈ നഗരം, 551-ലെ ഭൂകമ്പങ്ങളും കടലേറ്റവും തകർത്ത ഈ നഗരത്തിൽ, 635-ൽ ഇസ്ളാം പടയാളികൾ എത്തി. 1110-ൽ ആദ്യ കുരിശുയുദ്ധം ഇവിടെ എത്തിയെങ്കിലും, 1229-ൽ മംലൂക്കുകൾ ഇത് പിടിച്ചെടുത്തു. 1516-ൽ ബെയ്‌റൂട്ട് ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായി. 1860-കളിൽ ഈ പ്രദേശങ്ങളിൽ ക്രൈസ്തവർക്കെതിരെ വലിയ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. തുടർന്ന് ഇവിടേക്ക് പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ മിഷനറിമാർ എത്തി.

ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓട്ടോമൻ സാമ്രാജ്യം നശിപ്പിക്കപ്പെട്ടപ്പോൾ ലെബനൻ ഫ്രാൻസിന്റെ കീഴിലായി. 1920-ലാണ് ബെയ്‌റൂട്ട് രാജ്യതലസ്ഥാനമായത്. 1943-ൽ രാജ്യം സ്വതന്ത്രമായി. 1970 സെപ്റ്റംബറോടെ ജ്യോർദ്ദാനിയയിൽനിന്ന് രക്ഷപെട്ട പലസ്തീൻ പോരാളികൾ ലെബനനിൽ താവളം കണ്ടെത്തി. 1975 മുതൽ 1991 വരെ തുടർന്ന യുദ്ധം രാജ്യത്തെ സാമ്പത്തികമായി തളർത്തി.

ബെയ്‌റൂട്ടിലെ സ്വീകരണം

ബെയ്‌റൂട്ട് വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടുത്തേക്കുള്ള അപ്പസ്തോലിക നൂൺഷ്യോയും, പ്രോട്ടോകോൾ മേധാവിയും വിമാനത്തിലെത്തി അഭിവാദ്യം ചെയ്തു. ആർച്ച്ബിഷപ് പൗളോ ബോർജ്യയാണ് (H.E. Msgr Paolo Borgia) ലബനാനിലെ അപ്പസ്തോലിക നൂൺഷ്യോ. 2022 സെപ്റ്റംബറിലാണ് ഇദ്ദേഹം ഇവിടേക്ക് നിയമിതനായത്.

വിമാനത്തിൽനിന്ന് പുറത്തിറങ്ങിയ പാപ്പായെ, ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് ജോസഫ് ഔൻ (Joseph Aoun), നാഷണൽ അസ്സംബ്ലി പ്രസിഡന്റ് നബിഹ് ബെറി (Nabih Berri), പ്രധാനമന്ത്രി നവാഫ് സലാം (Nawaf Salam) എന്നിവരും അവരുടെ പങ്കാളികളും, മാറോണീത്ത പാത്രിയർക്കീസ് ബെഷാറ ബുത്രോസ് റായിയും ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത വേഷം ധരിച്ച രണ്ട് കുട്ടികൾ പാപ്പായ്ക്ക് പൂക്കളും, രാജ്യത്തിൻറെ പാരമ്പര്യമനുസരിച്ച് ബ്രെഡും ജലവും നൽകി.

തുടർന്ന് ഇരു രാജ്യങ്ങളുടെയും ദേശീയഗാനം, പതാകയുയർത്താൽ തുടങ്ങിയ ഔപചാരിക ചടങ്ങുകൾ നടന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. ഇതേത്തുടർന്ന്, രാജ്യത്തെ സർക്കാർ വിഭാഗം, പാപ്പായെ വിമാനത്താവളത്തിലെ പ്രസിഡന്റിന്റെ ലോഞ്ചിലേക്ക് ആനയിക്കുകയും അവിടെ ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വൈകുന്നേരം നാലേകാലോടെ ഏവരും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്ര ചെയ്തു. ഏകദേശം ഒൻപത് കിലോമീറ്ററുകൾ അകലെയാണ് ബാബ്ദയിലുള്ള (Baabda) ഈ കൊട്ടാരം. 1956-ൽ പണിയപ്പെട്ട ഈ കെട്ടിടം പ്രതിരോധവകുപ്പിന്റെ മന്ത്രാലയത്താൽ ചുറ്റപ്പെട്ടതാണ്.

പാപ്പായും ലെബനൻ പ്രസിഡന്റും
പാപ്പായും ലെബനൻ പ്രസിഡന്റും   (ANSA)

പ്രസിഡന്റ് ജോസഫ് ഔൻ

ഏതാണ്ട് രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2025 ജനുവരി 9-നാണ് ലെബനന്റെ പതിനാലാമത് പ്രസിഡന്റായി സേനാവിഭാഗം തലവനായിരുന്ന ജോസഫ് ഔൻ തിരഞ്ഞെടുക്കപ്പെട്ടത്. 1943-ലെ ഒരു ദേശീയ കരാർ പ്രകാരം, ഈ സ്ഥാനം ഒരു മാറോണീത്ത ക്രൈസ്തവനാണ് വഹിക്കേണ്ടത്. ഇതേ നിയമപ്രകാരം, രാജ്യത്തിൻറെ പ്രധാനമന്ത്രി, സുന്നി വിഭാഗത്തിൽപ്പെട്ട ഒരു ഇസ്ലാം മത വിശ്വാസിയും, പാർലമെന്റിന്റെ പ്രസിഡന്റ് ഷിയാ വിഭാഗത്തിൽപ്പെട്ട ഒരു ഇസ്ലാം മതവിശ്വാസിയുമാകണം. 2022 ഒക്ടോബർ 31 വരെ രാജ്യത്തിൻറെ പ്രസിഡന്റായിരുന്നത് മൈക്കിൾ ഔൻ (Michel Aoun) ആയിരുന്നു.

വൈകുന്നേരം നാലേമുക്കാലോടെ പ്രസിഡന്റിന്റെ കൊട്ടാരഗേറ്റിലെത്തിയ പാപ്പായെ, പ്രധാന വാതിൽക്കൽ വരെ കുതിരപ്പട അകമ്പടി സേവിച്ചു. അവിടെയെത്തിയ പ്രസിഡന്റും ഭാര്യയും പാപ്പായെ സ്വീകരിച്ചു. പാപ്പായ്ക്ക് രണ്ട് ചെറുപ്പക്കാർ പൂക്കൾ നൽകി. പാരമ്പര്യനൃത്തവും ചടങ്ങിനെ മോടിപിടിപ്പിച്ചു. തുടർന്ന് പ്രസിഡന്റും ഭാര്യയും പാപ്പായെ "അംബാസഡർമാരുടെ ശാലയിലേക്ക്" നയിച്ചു. അവിടെ ഔദ്യോഗികമായി ഫോട്ടോ എടുത്ത ശേഷം, ഒരു സ്വകാര്യ കൂടിക്കാഴ്ച നടന്നു. പ്രസിഡന്റ് തന്റെ കുടുംബത്തെ പാപ്പായ്ക്ക് പരിചയപ്പെടുത്തുകയും ഇരുവരും തമ്മിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് അഞ്ചേകാലോടെ പ്രസിഡന്റും കുടുംബവും ഈ ശാലയിൽനിന്ന് പിന്മാറുകയും, നാഷണൽ അസ്സംബ്ലി പ്രസിഡന്റ് നബിഹ് ബെറി പാപ്പായുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി കുടുംബത്തോടൊപ്പം അവിടേക്കെത്തുകയും ചെയ്തു.

അഞ്ചരയോടെ നാഷണൽ അസ്സംബ്ലി പ്രസിഡന്റും കുടുംബവും ഈ ശാലയിൽനിന്ന് പിന്മാറുകയും, പ്രധാനമന്ത്രി നവാഫ് സലാം കുടുംബത്തോടൊപ്പം, പാപ്പായെ കാണാൻ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ 27-ന് അദ്ദേഹം വത്തിക്കാനിലെത്തി പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2025 ഫെബ്രുവരി മുതൽ ലെബനന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മുൻപ് ഐക്യരാഷ്ട്രസഭയുടെ ഹൈക്കോടതി പ്രസിഡന്റായും തിരഞ്ഞടുക്കപ്പെട്ടിരുന്നു.

വൈകുന്നേരം അഞ്ചേമുക്കാലോടെ പ്രസിഡന്റും കുടുംബവും എത്തുകയും, പാപ്പാ ഒരു "സൗഹൃദത്തിന്റെ ദേവതാരു" മരം നനയ്ക്കുകയും ചെയ്തു. ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനും, മാറോണീത്ത പാത്രിയർക്കീസും സംബന്ധിച്ചു. തുടർന്ന്, വിശിഷ്ട അതിഥികൾ ഒപ്പുവയ്ക്കുന്ന ഡയറിയിൽ പാപ്പാ സന്ദേശമെഴുതി ഒപ്പിട്ടു.

പാപ്പായുടെ പൊതുകൂടിക്കാഴ്ച

വൈകുന്നേരം ആറുമണിക്ക് "മെയ് 25 ശാല" എന്ന പേരിലുള്ള ഹാളിൽ, രാഷ്ട്രീയ, മാതാധികാരികളും, വ്യവസായികളും, സാംസ്‌കാരിക-പൊതുസമൂഹങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്ന നാനൂറോളം പേരടങ്ങുന്ന ഒരു സമൂഹത്തിനൊപ്പം പാപ്പാ കൂടിക്കാഴ്ച നടത്തി. പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് ലെബനൻ പ്രസിഡന്റ് നടത്തിയ പ്രഭാഷണത്തെത്തുടർന്ന് പാപ്പാ ലെബനനിലെ തന്റെ പ്രഥമ ഔദ്യോഗിക പ്രഭാഷണം നടത്തി.

"സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ" ലിയോ പതിനാലാമൻ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. അധികാരികൾ എന്ന നിലയിൽ, സമാധാനമെന്ന ലക്‌ഷ്യം കൈവരിക്കുന്നതിന് സാധാരണക്കാരെ സഹായിക്കുവാൻ കടമയുണ്ടെന്നു പറഞ്ഞ പാപ്പാ, ഈ സമാധാന സംസ്ഥാപനമാണ് യഥാർത്ഥ ആനന്ദം കൊണ്ടുവരുന്നതെന്നും കൂട്ടിച്ചേർത്തു. ലെബനനിലെ പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക സമ്പത്തിനും പുറമേ, ജനതയുടെ ധീരതയെ പ്രശംസിച്ച പാപ്പാ, അവരുടെ പ്രതിരോധശേഷി ആധികാരിക സമാധാന നിർമ്മാതാക്കളുടെ ഒഴിച്ചുകൂടാനാവാത്ത ഒരു സവിശേഷതയാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ ഭയം കൂടാതെ, ദൃഢതയോടെ സമാധാനം കെട്ടിപ്പടുക്കുന്നതിനും, സ്ഥിരോത്സാഹത്തോടെ ജീവൻ സംരക്ഷിക്കുവാനും, വളർത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വൈവിധ്യമാർന്ന ലെബനൻ രാജ്യം ഒരു പൊതു ഭാഷയാൽ ഐക്യപ്പെടുന്നുവെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, അത് പ്രത്യാശയുടെ  ഭാഷയാണെന്നും, അത് എല്ലായ്പ്പോഴും നവമാക്കണമെന്നും എടുത്തു പറഞ്ഞു. ലോകമെമ്പാടും, ഒരുതരം അശുഭാപ്തിവിശ്വാസവും നിസ്സഹായതയുടെ വികാരവും വിജയിച്ചതായി തോന്നുന്നുവെങ്കിലും, ചരിത്രത്തിന്റെ ഗതി മാറ്റാൻ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് സ്വയം ചോദിക്കാൻ ആളുകൾ അശക്തരാണെന്നു അനുഭവപ്പെടുന്നുവെങ്കിലും, വലിയ തീരുമാനങ്ങൾ ചുരുക്കം ചിലർക്കു എടുക്കുവാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. കൊല്ലുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളിൽ ഏറെ കഷ്ടതകൾ സഹിച്ച ജനതയാണ് ലെബനൻ ജനതയെന്നതും എടുത്തു പറഞ്ഞ പാപ്പാ, എന്നാൽ അവയിൽ നിന്നെല്ലാം ഉയിർത്തെഴുനേൽക്കുവാനുള്ള ജനതയുടെ ഇച്ഛാശക്തിയെയും അടിവരയിട്ടു.

ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും അഭിലാഷങ്ങളും രൂപപ്പെടുത്താൻ കഴിവുള്ള യുവതലമുറ ഉൾക്കൊള്ളുന്ന, സജീവവും സുസംഘടിതവുമായ ഒരു സമൂഹമാണ് ലെബനൻ എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, അതിനാൽ രാഷ്ട്ര ഭരണാധികാരികൾ ആളുകളിൽ നിന്ന് വേർപിരിയരുതെന്നും, മറിച്ച് അവരുടെ സേവനത്തിൽ എപ്പോഴും പ്രതിബദ്ധതയോടും അർപ്പണബോധത്തോടും കൂടി ഇടപെടണമെന്നും ആഹ്വാനം ചെയ്തു. ഒരു ജനതയെന്ന നിലയിൽ ഒരുമിച്ച് ജീവിക്കാനും വളരാനുമുള്ള ആഗ്രഹം എപ്പോഴും നിലനിൽക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

സമാധാന സംസ്ഥാപകർ,  എങ്ങനെ പുതുതായി ആരംഭിക്കണമെന്ന് അറിയുന്നവർ മാത്രമല്ല, മറിച്ച് അനുരഞ്ജനത്തിന്റെ കഠിനമായ പാതയിലൂടെ അത് പ്രാവർത്തികമാക്കുന്നവർ കൂടിയാണെന്നു പാപ്പാ എടുത്തു പറഞ്ഞു.  വ്യക്തിപരവും കൂട്ടായതുമായ മുറിവുകൾ ഉണങ്ങാൻ നീണ്ട വർഷങ്ങൾ എടുത്തേക്കാമെന്നത് യാഥാർഥ്യമാണെന്നും, എന്നാൽ അവയെ സുഖപ്പെടുത്തിയില്ലെങ്കിൽ, അനുരഞ്ജനത്തിൽ, സമാധാനത്തിലേക്ക് നീങ്ങാൻ പ്രയാസമാണെന്നും ഓർമ്മപ്പെടുത്തി. അതിനാൽ സത്യവും അനുരഞ്ജനവും ഒരുമിച്ചു വളരേണ്ട പുണ്യങ്ങളാണെന്നും പാപ്പാ അടിവരയിട്ടു.

എന്നാൽ പൊതുലക്ഷ്യരഹിതമായതോ, ഭാവിയിലേക്കുള്ള തുറന്ന മനസ്സില്ലാത്തതോ ആയ അനുരജ്ഞനം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുകയില്ലെന്നു പാപ്പാ ചൂണ്ടിക്കാട്ടി.  പൊതുനന്മ പല താൽപ്പര്യങ്ങളുടെയും ആകെത്തുകയേക്കാൾ കൂടുതലാണെന്നും, അത് എല്ലാവരുടെയും ലക്ഷ്യങ്ങളെ കഴിയുന്നത്ര അടുപ്പിക്കുകയും, ജനതയെ ഐക്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അനുരഞ്ജനപ്പെട്ടുകൊണ്ട്, എങ്ങനെ ഒരുമിച്ച് ജീവിക്കണമെന്ന് അറിയുന്നതാണ് സമാധാനമെന്നും, നമുക്കെല്ലാവർക്കും ജീവിതത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയത്തക്കവണ്ണം ദൈവം തയ്യാറാക്കിയ ഒരു പദ്ധതിയിൽ നമ്മെ ഭാഗഭാക്കാക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

സമാധാന നിർമ്മാതാക്കളുടെ മറ്റൊരു സ്വഭാവം, ത്യാഗം ചെയ്യേണ്ടിവരുമ്പോഴും, പ്രയത്നങ്ങൾ തുടരുന്നതാണെന്നും, അതിനു ധൈര്യവും ദീർഘവീക്ഷണവും ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം, മറ്റ് പല ഭീഷണികളും ഭാവിയെ ഇരുള് നിറഞ്ഞതാക്കുമ്പോഴും, ആരോഗ്യപരമായ കാര്യങ്ങളിൽ  ശ്രദ്ധ ചെലുത്തണമെന്നും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. 

വാസ്തവത്തിൽ, സഭ,  തന്റേതല്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറി പോകുന്നവരുടെ അന്തസ്സിനെക്കുറിച്ച് മാത്രമല്ല, ആരെയും തന്റെ മാതൃരാജ്യത്തുനിന്നും വിട്ടുപോകാൻ നിർബന്ധിക്കരുതെന്നും, സുരക്ഷിതമായി മടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും അതിനു കഴിയണമെന്നും നിരന്തരം ചിന്തിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.  മനുഷ്യന്റെ ചലനാത്മകത, കണ്ടുമുട്ടലുകൾക്കും, പരസ്പര സമ്പുഷ്ടീകരണത്തിനുമുള്ള ഒരു വലിയ അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിശാസ്ത്രപരവും ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, പ്രാദേശികതയ്ക്കും ദേശീയതയ്ക്കും വഴങ്ങാതെ, നിലകൊള്ളുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ചെറുപ്പക്കാർ അവരുടെ ഭൂമി ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകാതിരിക്കാൻ ഏവരും  കൂട്ടായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.സമാധാനം സംരക്ഷിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനു സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത പങ്ക് പാപ്പാ അടിവരയിട്ടു. ജീവിതവുമായും ആളുകളുമായും ആഴത്തിലുള്ള ബന്ധങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും വളർത്തിയെടുക്കാമെന്നും സ്ത്രീകൾക്ക് അറിയാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലെബനൻ ജനതയുടെ സംഗീത പാരമ്പര്യത്തെയും ചൂണ്ടിക്കാണിച്ച പാപ്പാ, സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഭാഷയായി അത് മാറണമെന്ന് ഓർമ്മപ്പെടുത്തി. സമാധാനം ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സമ്മാനമാണെന്നും അത് ഏവരുടെയും ഹൃദയങ്ങളിൽ കുടികൊള്ളുന്നുവെന്നും എടുത്തു പറഞ്ഞ പാപ്പാ, അത് അപരനിലേക്ക് യാത്രയാകുന്ന ആത്മാവിന്റെ ചലനമാണെന്നും കൂട്ടിച്ചേർത്തു. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

രാഷ്ട്രീയ, സാമൂഹ്യ നേതൃത്വങ്ങളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാപ്പാ, ഹരിസായിലുള്ള (Harissa), ദൈവമാതാവിന്റെ കർമ്മലീത്ത ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യാസിനിമാർ താമസിക്കുന്ന ആശ്രമത്തിലെത്തുകയും എളിമ,  പ്രാർത്ഥന, ത്യാഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്‌തു.

വിശിഷ്ടാതിഥികൾ ഒപ്പുവയ്ക്കുന്ന ഡയറിയിൽ പാപ്പാ എഴുതുന്നു
വിശിഷ്ടാതിഥികൾ ഒപ്പുവയ്ക്കുന്ന ഡയറിയിൽ പാപ്പാ എഴുതുന്നു   (ANSA)

വൈകുന്നേരം ആറരയോടെ പാപ്പാ, അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാറിൽ യാത്ര ചെയ്യുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്‌തു.

ഡിസംബർ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് പാപ്പാ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് രാവിലെ ഒൻപത് മണിയോടെ, അവിടെനിന്ന് നാൽപ്പത് കിലോമീറ്ററുകൾ അകലെയുള്ള അന്നായയിലുള്ള (Annaya) വിശുദ്ധ മാറോണിന്റെ (Maroun) പേരിലുള്ള ആശ്രമത്തിൽ വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ (Charbel Maklūf) കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കാനായി പാപ്പാ കാറിൽ യാത്രയായി.

വിശുദ്ധ ഷാർബലിന്റെ കല്ലറ

വിശ്വാസികളുടെയോ സന്ന്യാസികളുടെയോ ഗായകസംഘം എന്നർത്ഥം വരുന്ന സിറിയക് ഭാഷയിലുള്ള അന്നായ എന്ന നഗരം, ജ്ബെയ്ൽ (Jbeil) ജില്ലയിലാണുള്ളത്. ഏതാണ്ട് 1.200 മീറ്ററുകൾ ഉയരെയാണ്, മാറോണീത്ത സഭയുടെ ഈ ആശ്രമം. വിശുദ്ധ ഷാർബെൽ ജനിച്ച 1828-ലാണ് ഇവിടെ ആദ്യമായി ഒരു ആശ്രമം പണിയപ്പെട്ടത്. തുടർന്ന് ഇതിനോടടുത്ത് വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ പേരിൽ ചെറിയൊരു ആശ്രമ കെട്ടിടം കൂടി പണിയപ്പെട്ടിരുന്നു. തന്റെ മൂന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട യൂസഫ് (Youssef), തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ മെയ്ഫുക്കിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ആശ്രമത്തിൽ ചേർന്നു. തുടർന്ന് 1859-ൽ ലെബനനിലെ മാറോണീത്ത സഭയിൽ വൈദികനായ അദ്ദേഹം 15 വർഷങ്ങളോളം അന്നായയിലും, തുടർന്ന്, വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ പേരിലുള്ള സന്ന്യാസഭവനത്തിൽ 23 വർഷങ്ങളും ജീവിച്ചു. 1898 ഡിസംബർ 16-ന് വിശുദ്ധ ബലിയർപ്പിക്കുന്നതിനിടെ തളർന്നുപോയ അദ്ദേഹം എട്ട് ദിവസത്തെ കടുത്ത സഹനങ്ങൾക്ക് സൈസ്‌കൻ ഡിസംബർ 24-ന് മരണമടഞ്ഞു. മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ കല്ലറ സന്ദർശിച്ചവർക്ക് സൗഖ്യം ലഭിക്കുകയും, നിരവധി മറ്റ് അടയാളങ്ങൾ കാണപ്പെടുകയും ചെയ്തതിനെത്തുടർന്ന്, വിവിധ മതസ്ഥരായ ആളുകൾ ഇവിടേക്ക് എത്തുകയായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാനത്തിനടുത്ത്, 1965 ഡിസംബർ 5-ന് ഷാർബൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതോടെ, അവിടെഎത്തുന്ന അനേകം വിശ്വാസികളെ മുന്നിൽക്കണ്ട് ഒരു പുതിയ ദേവാലയത്തിന്റെ പണിയാരംഭിച്ചു. 1974-ലാണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. പോൾ ആറാമൻ പാപ്പാ 1977-ൽ ഷാർബൽ മക്ലൂഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളാണ് വിശുദ്ധന്റെ കല്ലറയിൽ പ്രാർത്ഥിക്കാനായെത്തുന്നത്.

പാപ്പാ വിശുദ്ധ ഷാർബേലിന്റെ കല്ലറയ്ക്ക് മുന്നിൽ
പാപ്പാ വിശുദ്ധ ഷാർബേലിന്റെ കല്ലറയ്ക്ക് മുന്നിൽ   (ANSA)

വിശുദ്ധ ഷാർബലിന്റെ കല്ലറ ഉൾക്കൊള്ളുന്ന ആശ്രമത്തിനടുത്തെത്തിയ പാപ്പായെ, ആശ്രമത്തിന്റെ സുപ്പീരിയറും, മാറോണീത്ത സഭയുടെ ജനറൽ സുപ്പീരിയറും ചേർന്ന് സ്വീകരിച്ചു. കപ്പേളയിലേക്ക് എത്തുന്നതിന് മുൻപ്, രാജ്യത്തിൻറെ പ്രസിഡന്റും ഭാര്യയും പാപ്പായെ അഭിവാദ്യം ചെയ്തു.

ഗാനാലാപനത്തിനും, കല്ലറയ്ക്കരികിൽ നിശബ്ദമായ പ്രാർത്ഥനയ്ക്കും ശേഷം ഒരു തിരി തെളിക്കപ്പെട്ടു. തുടർന്ന് ലബനാനിലെ മാറോണീത്ത സുപ്പീരിയർ ജനറൽ ആബട്ട് മഹ്ഫൂസ് ഹാദി (Rev. Mahfouz Hady) പാപ്പായെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് പാപ്പാ ഏവരെയും അഭിവാദനം ചെയ്ത് തന്റെ പ്രഭാഷണം നടത്തി.

അന്നയായിലെ സന്യാസസമൂഹം, തനിക്ക് നൽകിയ സ്വീകരണത്തിനും, സുപ്പീരിയർ ജനറലിന്റെ സ്വാഗത വാക്കുകൾക്കും നന്ദിയർപ്പിച്ചുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ ഷർബെല്ലിന്റെ ഭൗതീക ശരീരം അടക്കം ചെയ്‌തിരിക്കുന്ന സ്ഥലത്ത് നടത്തിയ പ്രാർത്ഥനാവേളയിൽ നൽകിയ ഹ്രസ്വ സന്ദേശം ആരംഭിച്ചത്. ഈ പ്രാർത്ഥനാലയത്തിന്റെ മനോഹരമായ ചുറ്റുപാടുകൾ പോലും, നമ്മെ ഏറെ ആകർഷിക്കുന്നുവെന്നും പാപ്പാ തുടർന്ന് പറഞ്ഞു. വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക്  ഒരു തീർത്ഥാടകനായി വരാൻ തന്നെ  അനുവദിച്ചതിന് പാപ്പാ  ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് തൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.

ഒന്നും എഴുതാതെ, മറഞ്ഞും, നിശബ്ദമായും ജീവിച്ച, എന്നാൽ ലോകമെമ്പാടും പ്രശസ്തി വ്യാപിച്ച വിശുദ്ധ ചാർബലിന്റെ  പൈതൃകം എന്താണെന്നും, നമ്മെ എന്താണ് ഈ വിശുദ്ധൻ   പഠിപ്പിക്കുന്നതെന്നും പാപ്പാ ചോദിച്ചു. ദൈവമില്ലാതെ ജീവിക്കുന്നവരെ  പ്രാർത്ഥിക്കുവാൻ പഠിപ്പിക്കാൻ പരിശുദ്ധാത്മാവ് അവനെ രൂപപ്പെടുത്തിയെന്നും, ശബ്ദകോലാഹലങ്ങൾക്കിടയിൽ ജീവിക്കുന്നവർക്ക് നിശബ്ദതയും, ഉപരിപ്ലവമായി  ജീവിക്കുന്നവർക്ക് എളിമയും, സമ്പത്ത് തേടുന്നവർക്ക് ദാരിദ്ര്യവും കണ്ടെത്തുവാൻ ഈ വിശുദ്ധന്റെ ജീവിതം സഹായകരമായെന്നും, ഇന്നത്തെ ലോകത്തിൽ ഇവ വൈരുധ്യാത്മകമായി തോന്നുമെങ്കിലും, അതാണ് മരുഭൂമിയിൽ ദാഹജലം അന്വേഷിക്കുന്ന ഏവരെയും ആകർഷിച്ചതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. 

മെത്രാന്മാർക്കും, സമർപ്പിതർക്കും വിശുദ്ധ ചാർബെൽ  ദൈവവിളിയുടെ സുവിശേഷമൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും,  അദ്ദേഹത്തിന്റെ സമൂലവും എളിമയുള്ളതുമായ ജീവിതത്തിൻറെ സമഗ്രത ക്രൈസ്തവജീവിതത്തിനു മാതൃകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

എല്ലാ നന്മയുടെയും കൃപയുടെയും ഉറവിടമായ സ്വർഗ്ഗസ്ഥനായ പിതാവിനോട് നമുക്കുവേണ്ടി സഹായം എപ്പോഴും അപേക്ഷിക്കുന്നവനാണ്, വിശുദ്ധ ചാർബെൽ എന്നും പാപ്പാ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഭൗമിക ജീവിതത്തിനിടയിൽ അദ്ദേഹത്തെ കാണുന്നതിനായി നിരവധി ആളുകൾ എത്തിയിരുന്നുവെന്നും, ഇന്നും, എല്ലാ മാസവും ഇരുപത്തിരണ്ടാം തീയതി, വിവിധ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെയെത്തി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.

"സഹോദരി സഹോദരന്മാരേ, ഇന്ന് സഭയുടെയും ലെബനന്റെയും ലോകത്തിന്റെയും ആവശ്യങ്ങൾ വിശുദ്ധ ചാർബലിന്റെ മധ്യസ്ഥതയിൽ ഭരമേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ", പാപ്പാ പറഞ്ഞു. ഗാർഹിക സഭയായ കുടുംബങ്ങൾ മുതൽ, ഇടവക, രൂപത സമൂഹങ്ങൾ, സാർവത്രിക സഭ തുടങ്ങിയ എല്ലാവരുടെയും കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ  കൂട്ടിച്ചേർത്തു. ഹൃദയങ്ങളുടെ പരിവർത്തനമില്ലാതെ സമാധാനമില്ലെന്നും, അതിനാൽ ദൈവത്തിലേക്ക് തിരിയാനും, പരിവർത്തനത്തിനായും, വിശുദ്ധൻ   ഏവരെയും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ഒരു തിരി സമർപ്പിച്ചുകൊണ്ട്, ഈ അടയാളം വഴിയായി  ലെബനനെയും, ജനങ്ങളെയും വിശുദ്ധ ചാർബലിന്റെ സംരക്ഷണത്തിനു താൻ  ഭരമേൽപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം, ഫ്രഞ്ച് ഭാഷയിൽ വിശുദ്ധ ഷാർബലിനോടുള്ള പ്രാർത്ഥനയും, സമാപന ആശീർവാദവും ഉണ്ടായിരുന്നു. തുടർന്ന് പാപ്പാ, അവിടെയുള്ള മ്യൂസിയം സന്ദർശിച്ചു.

ഹരിസായിലുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രം

പത്തരയോടെ പാപ്പാ, ഹരിസായിലുള്ള ലബനനിലെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കാനായി കാറിൽ യാത്രയായി.

അന്നായയിൽനിന്ന് ഏതാണ്ട് നാല്പത്തിരണ്ട്‍ കിലോമീറ്ററുകൾ അകലെയുള്ള ഈ മരിയൻ ഭക്തികേന്ദ്രം, കിസ്രാവാൻ (Kisrawan) ജില്ലയിലെ ഹരിസാ നഗരത്തിലാണുള്ളത്. അമലോത്ഭവ എന്ന വിശ്വാസസത്യം പ്രഖ്യാപിക്കപ്പെട്ടതിന്റെ അൻപതാം വാർഷികത്തിൽ 1904-ലാണ് ഈ തീർത്ഥാടനകേന്ദ്രം പണി ചെയ്യപ്പെട്ടത്. 1908 മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇത് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. ഫ്രാൻസിലെ ലിയോണിൽ ഉരുക്കി പണിതെടുത്ത് ചെമ്പിലുള്ള ഈ പ്രതിമയ്ക്ക് എട്ടര മീറ്റർ ഉയരവും, ഏതാണ്ട് 15 ടൺ ഭാരവുമുണ്ട്. ഇത് സ്ഥാപിച്ചിരിക്കുന്ന തറയുൾപ്പെടെ 21 മീറ്റർ ഉയരമാണ് കണക്കാക്കപ്പെടുന്നത്. ലെബനൻ മിഷനറി സഭയുടെ മേൽനോട്ടത്തിലുളള ഈ തീർത്ഥാടനകേന്ദ്രം, മദ്ധ്യപൂർവ്വദേശങ്ങളിലെ ഏറ്റവും പ്രധാന മരിയൻ ഭക്തികേന്ദ്രമാണ്. ഇസ്ലാം മതവിശ്ശ്വസികളുൾപ്പെടെ നിരവധിയാളുകൾ വർഷം മുഴുവനും എത്തുന്ന ഈ തീർത്ഥാടനകേന്ദ്രത്തിനടുത്ത് 1993-ൽ പുതിയൊരു ബസലിക്ക പണിയപ്പെട്ടു. ഇതിൽ, 1992 മാർച്ച് 22-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെഞ്ചരിച്ച, ലൂർദ്ദ് മാതാവിന്റെ സ്വരൂപത്തിന്റെ ഒരു പകർപ്പുമുണ്ട്.

പാപ്പാ ഹാരിസയിലുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിൽ
പാപ്പാ ഹാരിസയിലുള്ള പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിൽ   (ANSA)

രാവിലെ പതിനൊന്ന് ഇരുപതോടെ ഹരിസായിലെ, ലെബനന്റെ പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രത്തിലെത്തിയ പാപ്പായെ, ബെയ്‌റൂട്ടിലെ ലത്തീൻ അപ്പസ്തോലിക വികാരിയും ലെബനൻ മിഷനറി സഭയുടെ സുപ്പീരിയറും, തീർത്ഥാടനകേന്ദ്രം റെക്ടറും ചേർന്ന് സ്വീകരിച്ചു. റെക്ടർ പാപ്പയ്ക്ക് കുരിശും ഹന്നാൻവെള്ളവും നൽകി. തുടർന്ന് തീർത്ഥാടനകേന്ദ്രത്തിൽ പ്രവേശിച്ച പാപ്പായെ അർമേനിയൻ ചിലിച്യ പാത്രിയർക്കീസ് റഫായേൽ ബെദ്രോസ്‌ ഇരുപത്തിയൊന്നാമൻ മിനാസ്സ്യാൻ (Raphaël Bedros XXI Minassian - Patriarchate of Cilicia) സ്വീകരിച്ചു.

തുടർന്ന് നടന്ന പൊതു ചടങ്ങിൽ, നിരവധി ഗാനങ്ങൾ ആലപിക്കപ്പെടുകയും സാക്ഷ്യങ്ങൾ നൽകപ്പെടുകയും ചെയ്തു. അർമേനിയൻ ചിലിച്യ പാത്രിയർക്കീസ് പാപ്പായെ സ്വാഗതം ചെയ്ത് പ്രഭാഷണം നടത്തി.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ, യേശു മറിയത്തെ യോഹന്നാന് അമ്മയായി നൽകുന്ന സംഭവത്തെക്കുറിച്ചുള്ള ഭാഗം (യോഹ. 19, 25-27) വായിക്കപ്പെട്ടു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

നിഷ്കളങ്കമായി, ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവന ശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയ സന്ദേശം ആരംഭിച്ചത്. കൂടിക്കാഴ്ചാവേളയിൽ, ഓരോരുത്തരും പങ്കുവച്ച സാക്ഷ്യങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു.

ഇവ വ്യർത്ഥമായ വാക്കുകൾ അല്ലെന്നും, മറിച്ച് സ്നേഹത്തിലുള്ള കൂട്ടായ്‍മയെ ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ആയുധങ്ങളുടെ ശബ്ദം  ചുറ്റും ഇടിമുഴക്കുകയും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോഴും, പ്രത്യാശ പ്രകടിപ്പിക്കാനും, അത് ജീവിക്കുവാനും പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

തന്റെ യാത്രയുടെ ലോഗോയിൽ എടുത്തുകാണിക്കുന്ന നങ്കൂരത്തിന്റെ അടയാളം, വിശ്വാസത്തിന്റെ അടയാളം ആണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിന് സ്വർഗ്ഗത്തിൽ ഒരു നങ്കൂരമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കണമെന്നും, ഇതാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗമെന്നും പാപ്പാ പറഞ്ഞു. ദേവദാരു മരങ്ങളുടേതുപോലെ ശക്തവും ആഴമേറിയതുമായ ഈ വേരുകളിൽ നിന്ന് ഏവരെയും സ്നേഹിക്കുവാൻ അപ്രകാരം നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലെബനീകളും ഒരുമിച്ചുവസിക്കുന്നതിന്റെ മനോഹാരിത വർണ്ണിച്ച സാക്ഷ്യം എടുത്തു പറഞ്ഞ പാപ്പാ, പരസ്പരം പങ്കുവയ്ക്കുന്നത്  നമ്മെയെല്ലാം സമ്പന്നരാക്കുകയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്നു കൂട്ടിച്ചേർത്തു. വിദ്വേഷത്തിനുമേൽ  സ്നേഹവും, പ്രതികാരത്തിനുമേൽ  ക്ഷമയും, ആധിപത്യത്തിനുമേൽ  സേവനവും, അഭിമാനത്തിനുമേൽ  വിനയവും, വിഭജനത്തിനുമേൽ  ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും നമുക്ക് സാധിക്കണമെന്നതും, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളിൽ, പാപ്പാ അടിവരയിട്ടു.

വേദനാജനകമായ പരാജയങ്ങൾ നേരിടുമ്പോൾ പോലും, ഭാവിയിലേക്കുള്ള പുനർജന്മത്തിനും വളർച്ചയ്ക്കും മൂർത്തവും പ്രായോഗികവുമായ സാധ്യതകൾ യുവജനങ്ങൾക്ക്  വാഗ്ദാനം ചെയ്യേണ്ടത് ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. നിരവധി നിരപരാധികളുടെ ജീവിതത്തിൽ യുദ്ധം സൃഷ്ടിക്കുന്ന ഭീകരത എടുത്തു പറഞ്ഞ സാക്ഷ്യവും പാപ്പാ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് നിസ്സംഗരായി തുടരാൻ കഴിയില്ലെന്നും അവരുടെ വേദന നമ്മെ ആശങ്കപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ലെബനനിലെ സഭ എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിന് വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും, അത് ഇനിയും തുടരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ലോകം മതിലുകളും കുറ്റകൃത്യങ്ങളും മാത്രം കാണുന്നിടത്ത്, ക്ഷമിക്കുന്നതിൽ ഒരിക്കലും മടുപ്പില്ലാത്ത പിതാവിന്റെ ആർദ്രത ഉൾക്കൊണ്ടുകൊണ്ട്, തടവുകാർക്ക് പ്രത്യാശ പകരുവാൻ സാധിക്കണമെന്നും പാപ്പാ പ്രത്യേകം അടിവരയിട്ടു. ക്രിസ്തുവിന്റെ സുഗന്ധമായിരിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

പ്രഭാഷണത്തിന് ശേഷം പാപ്പാ, പരിശുദ്ധ അമ്മയ്ക്ക് ഒരു സ്വർണ്ണ റോസാപ്പൂവ് സമർപ്പിക്കുകയും, മറിയത്തിന്റെ സ്തോത്രഗീതം ആലപിക്കപ്പെടുകയും ചെയ്തു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ഏവർക്കും ആശീർവാദം നൽകി.

"തെലെ ലൂമിയേർ" നൂർസാതിലെ (Tele Lumiére and Noursat) "സമാധാനത്തിന്റെ നഗരത്തിന്" വേണ്ടിയുള്ള മൂലക്കല്ല് ആശീർവദിച്ച ശേഷമാണ് പാപ്പാ തിരികെ കാറിൽ നൂൺഷ്യേച്ചറിലേക്ക് യാത്രയായത്.

പാത്രിയർക്കീസുമാർക്കൊപ്പം സമ്മേളനവും ഭക്ഷണവും

നൂൺഷ്യേച്ചറിലെത്തിയ പാപ്പാ, സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ (Card. Pietro Parolin), പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി (Card. Claudio Gugerotti) എന്നിവർക്കൊപ്പം, പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാരുടെ കൗൺസിലിന് കൂടിക്കാഴ്ച അനുവദിക്കുകയും, തുടർന്ന്, അവർക്കും, പ്രദേശത്തെ ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്കും, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹിനും (Card. Kurt Koch) ഒപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഡിസംബർ 2025, 12:55