തിരയുക

ഭൂകമ്പബാധിതർക്കായി - കർദ്ദിനാൾ മാരിയോ സ്സെനാറിയും വൈദികരും ഭൂകമ്പബാധിതർക്കായി - കർദ്ദിനാൾ മാരിയോ സ്സെനാറിയും വൈദികരും 

ഭൂകമ്പബാധിത പ്രദേശങ്ങളിൽ സ്ഥിതി അതീവ രൂക്ഷം

കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കാരിത്താസ് സംഘടനയും, പ്രവർത്തകരും തുർക്കിയിലും, സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും, അനുബന്ധ അഭയാർത്ഥി കേന്ദ്രങ്ങൾക്കും നേതൃത്വം നൽകുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫെബ്രുവരി ആറാം തീയതി ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് തുർക്കിയിലും സിറിയയിലും നടന്ന  ഭൂകമ്പത്തിൽ മരണപ്പെടുന്നവരുടെ എണ്ണം അനുനിമിഷം ഉയരുകയാണ്. ഇനിയും ആയിരക്കണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. ലോകരാജ്യങ്ങളിൽ നിന്നെല്ലാം ഇതിനോടകം ധാരാളം സന്നദ്ധ പ്രവർത്തകരും, സൈനികരും രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നു. കത്തോലിക്കാ സഭയുടെ കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് ഇപ്പോൾ ദുരന്തമുഖത്തുള്ളത്.

കുടിവെള്ളവും, വൈദ്യുതിയും, ആശയവിനിമയ സംവിധാനങ്ങളുമെല്ലാം തകരാറിലായതോടെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്. ഒപ്പം കടുത്ത തണുപ്പും വെല്ലുവിളി ഉയർത്തുന്നുണ്ട്. തുർക്കിയിലെ കാരിത്താസിന്റെ പ്രസിഡന്റും, അനത്തോലിയയുടെ അപ്പസ്തോലിക വികാരിയുമായ ബിഷപ്പ് പൗലോ ബിട്സെത്തിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്.

സിറിയയിലും സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുന്നു. പുറത്തെടുക്കപ്പെടുന്ന ആളുകൾക്ക് നൽകാനുള്ള മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുകയാണ്. ഇപ്പോൾ ഈ രണ്ടു രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായ വലിയ സഹായം നൽകുന്നത് ഇറ്റലിയിലെ കാരിത്താസ് സംഘടനയും, മെത്രാൻ സമിതിയുമാണ്. ഒപ്പം ഇറ്റലിയിൽ തന്നെ കൂടുതൽ സ്രോതസുകൾ കണ്ടെത്തുവാനായി അടിയന്തര നടപടികളും ആരംഭിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2023, 12:41