തിരയുക

വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. 

പാപ്പാ : "ദൈവത്തിലേക്കും അപരരിലേക്കും ഭ്രാന്തു പിടിച്ചതു പോലെ ഓടുക''

വിശുദ്ധ അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക, സന്യാസിനി, അൽമായ കുടുംബത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വി. അന്തോണിയോ മരിയ സക്കറിയാ സ്ഥാപിച്ച വൈദീക സമൂഹം ബർണാബൈറ്റ്സ് എന്നറിയപ്പെടുന്ന വി. പൗലോസിന്റെ വൈദീകരും, സന്യാസിനികളും, അൽമായരുമടങ്ങുന്ന സംഘം  വി. അന്തോണിയോ മരിയ സക്കറിയായെ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 125° വാർഷികവും അവരുടെ പൊതുസമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെയും അവസരത്തിലാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.  അവർക്കു നൽകി സന്ദേശത്തിൽ അവരുടെ സഭാ സ്ഥാപകൻ തന്റെ അനുയായികളോടു പറയാറുണ്ടായിരുന്ന "നിങ്ങൾ ഭ്രാന്തു പിടിച്ചതു പോലെ ഓടണം! ദൈവത്തിലേക്കും അപരനിലേക്കും'' എന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് യഥാർത്ഥത്തിൽ വി. പൗലോസിനെ പ്രതിധ്വനിക്കുന്ന ആ ഉദ്ബോധനത്തിൽ നിന്ന് ക്രിസ്തുവുമായുള്ള ബന്ധം, പ്രേഷിത പ്രവർത്തന തീക്ഷ്ണത, സൃഷ്ടിപരമായ ധൈര്യം എന്നീ മൂന്നു കാര്യങ്ങളെ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

ദൈവത്തിലേക്കുള്ള ഓട്ടം

വി.സക്കറിയായുടെ അനുഭവത്തിൽ, ചെറുപ്പം മുതലേയുണ്ടായിരുന്ന യേശുക്രിസ്തുവുമായുള്ള ഗാഢമായ ബന്ധത്തിന്റെ വളർച്ചയിലൂടെ ഉണ്ടായ "ദൈവത്തിലേക്കുള്ള ഓട്ടം" ആണ് പ്രേഷിത ദൗത്യത്തിന്റെ അടിത്തറ എന്ന് പാപ്പാ അവരോടു പറഞ്ഞു. ഇത്തരം ഒരു ബന്ധം ലക്ഷ്യത്തിലെത്താൻ നമുക്കും എല്ലാവർക്കും അത്യാവശ്യമാണ് എന്ന് പാപ്പാ വിവരിച്ചു. കാരണം നമ്മുടെ പ്രേഷിത പ്രഘോഷണം യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ മാറ്റം വരുത്തിയ നമ്മുടെ ജീവിതത്തിന്റെ പങ്കു വയ്ക്കലാണ്. ഇതില്ലാതെ നമ്മുക്ക് പ്രലോഷിക്കാൻ ഒന്നുമില്ല, ഒരുമിച്ച് സഞ്ചരിക്കാൻ ലക്ഷ്യവുമില്ല എന്ന് പാപ്പാ പറഞ്ഞു.

അപരരിലേക്കുള്ള ഓട്ടം

ഇതും അടിസ്ഥാനപരമാണ് കാരണം വിശ്വാസ ജീവിതത്തിൽ സുവിശേഷ പ്രഘോഷണത്തിന്റെ ചക്രവാളം നമുക്ക് നഷ്ടപ്പെട്ടാൽ നമ്മിലേക്ക് തന്നെ അടഞ്ഞു പോകാനും സ്വയം പരാമർശനത്തിന്റെ വരണ്ട നിലമായി തീരുകയും ചെയ്യും. ഉൽസാഹം നശിച്ച് ദു:ഖിതരായ ശിഷ്യരായി മാറും. അതിനാലാണ് യേശു സഭയുടെ വേരുകളിൽ തന്നെ "ലോകം മുഴുവനും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്ന കൽപന നൽകിയത്.  "ഞാൻ ക്രിസ്തുവിനെ പ്രഘോഷിച്ചില്ലെങ്കിൽ എനിക്ക് ദുരിതം " എന്ന് പൗലോസ് പറഞ്ഞതും എടുത്തു പറഞ്ഞ പാപ്പാ അവരുടെ സഭാസിദ്ധിയിൽ പറഞ്ഞിട്ടുള്ള "ക്രിസ്തുവിന്റെ ജീവിക്കുന്ന ആത്മാവിനെ എല്ലായിടത്തുമെത്തിക്കാൻ " ഉള്ള ആഹ്വാനം നിറവേറ്റാൻ അവരെ പ്രോത്സാഹിപ്പിച്ചു. ''ക്രിസ്തുവിന്റെ ജീവിക്കുന്ന ആത്മാവിനെ " കുറിച്ച് ഊന്നിപ്പറഞ്ഞ് അതാണ് ഹൃദയങ്ങൾ കൈയടക്കുന്നതും നമ്മെ മറ്റുള്ളവരിലേക്ക് ഇറങ്ങി പുറപ്പെടുവിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ഭ്രാന്തു പിടിച്ച പോലുള്ള ഓട്ടം

സൃഷ്ടിപരമായ ധൈര്യമാണ് ഭ്രാന്തു പിടിച്ചത് പോലുള്ള ഓട്ടം പറഞ്ഞ ഫ്രാൻസിസ് പാപ്പാ അത് സുവിശേഷവൽക്കരണത്തിന്റെ സങ്കീർണ്ണമായ സാങ്കേതിക വിദ്യാവികസനമല്ല മറിച്ച് വി. പൗലോസ് പറയും പോലെ എന്തു വില കൊടുത്തും എല്ലാവരേയും, ഒരാളെയെങ്കിലും രക്ഷിക്കുക എന്നതാണ്. പല വൈദീകരും സുഖലോലുപതയുടെ ജീവിതം ശീലമാക്കിയ കാലത്ത് വൈദീകരുടെ നവീകരണത്തിനായി ഒരു സഭയും, സ്ത്രീകളുടെ സമർപ്പിത ജീവിതം ക്ലോയിസ്റ്റുകൾ മാത്രമായി കണ്ടിരുന്ന കാലത്ത് സുവിശേഷവൽക്കരണത്തിന് സമർപ്പിതമായ ഒരു നോൺ- ക്ലോയിസ്റ്റർ സന്യാസിനി സമൂഹവും, ഒരു പ്രത്യേക വൈദീക മേധാവിത്വം നിലനിന്നിരുന്ന കാലത്ത് സുവിശേഷ പ്രഘോഷണത്തിൽ സജീവരാകുന്ന അൽമായരുടെ മിഷനറി സഭയും സ്ഥാപിച്ച്  പുതിയ സ്ഥാപനങ്ങൾക്ക് ജീവൻ കൊടുത്ത വി. അന്തോണിയോ മരിയായുടെ സൃഷ്ടിപരമായ ധൈര്യത്തെ പാപ്പാ ഉദാഹരണമാക്കി.  സഭയ്ക്ക് അവ ഉപയോഗപ്രദമാവും എന്നത് മനസ്സിലാക്കുകയും റോമിൽ വന്ന് അവ വിശദീകരിക്കുകയും ചെയ്തതും പാപ്പാ പ്രശംസിച്ചു. അത് തന്റെ സർഗ്ഗാത്മകത സഭയ്ക്ക് പുറത്ത് നടത്താനല്ല മറിച്ച് സഭയോടൊപ്പം നടത്തുക എന്നതും ഒരു ബോധനരീതി ആയിരുന്നെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

അവരുടെ മൂന്ന് സഭകളുടെ കൂട്ടായ്മയെ കുറിച്ചു പറഞ്ഞു കൊണ്ടാണ്  പാപ്പാ അവസാനിപ്പിച്ചത്. ഒരുമിച്ച് ചെയ്യുക എന്നത് പ്രധാനമാണെന്നും സത്യത്തിൽ ഭിന്നതയും സ്വാർത്ഥതയും മൂലം വിഭജിപ്പിക്കപ്പെട്ട ഇന്നത്തെ ലോകത്തിൽ അവർ നൽകാൻ വിളിക്കപ്പെട്ടിട്ടുള്ള ആദ്യ സാക്ഷ്യമാണ് അവരുടെ  ജീവിതത്തിലെയും പ്രേഷിത പ്രവർത്തനത്തിലെയും ഐക്യം എന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2023, 15:27