മെത്രാന്മാർ വിശ്വാസത്തിന്റെ ദാസന്മാരായി ക്രിസ്തുവിന്റെ മാതൃകയിൽ ശുശ്രൂഷ ചെയ്യണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മെത്രാഭിഷേകമെന്ന കൃപ നിങ്ങൾക്കുവേണ്ടിയുള്ളതല്ല, മറിച്ച് സുവിശേഷവേലയ്ക്കായി ശുശ്രൂഷ ചെയ്യാനുള്ളതാണെന്ന് കഴിഞ്ഞ ഒരു വർഷത്തിൽ മെത്രാഭിഷേകം സ്വീകരിച്ചവരോട് ലിയോ പതിനാലാമൻ പാപ്പാ. പുതുതായി മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെടുന്നവർക്കായി വത്തിക്കാനിൽ എല്ലാ വർഷവും നടന്നുവരുന്ന പ്രത്യേക പരിശീലനപരിപാടിയുടെ ഭാഗമായ സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം വരുന്ന നവ മെത്രാൻസംഘത്തോട് സെപ്റ്റംബർ 11 വ്യാഴാഴ്ച സംസാരിക്കവെ, കർത്താവിന്റെ അപ്പസ്തോലന്മാരെപ്പോലെയും വിശ്വാസത്തിന്റെ ദാസന്മാരെന്ന നിലയിലും അയക്കപ്പെടുവാനായാണ് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ബാഹ്യമായ പ്രവർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല മെത്രാന്മാർ നൽകുന്ന ശുശ്രൂഷയും സേവനങ്ങളുമെന്നും, അപ്പസ്തോലന്മാരെപ്പോലെ, ആന്തരികമായ സ്വാതന്ത്ര്യത്തിലേക്കും ആത്മാവിലുള്ള ദാരിദ്ര്യത്തിൻലേക്കും, സ്നേഹാധിഷ്ഠിതമായ ശുശ്രൂഷയിലേക്കുമുള്ള വിളിയാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
താനുമായുള്ള പ്രത്യേക ഐക്യത്തിനായി ദൈവം നമ്മെ ക്ഷണിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പൈതൃകമായ സ്നേഹത്തോടെ നമുക്കരികിലേക്ക് വരുന്ന ക്രിസ്തുവിന്റെ ജീവിതമാതൃകയനുസരിച്ച് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് കൂട്ടിച്ചേർത്തു.
ദൈവം തങ്ങളെ വിളിച്ച് ഏതൊരിടത്തേക്കാണോ അയക്കുന്നത്, അവിടെ എളിമയിലും പ്രാർത്ഥനയിലും ആയിരുന്നുകൊണ്ട് ശുശ്രൂഷ ചെയ്യാനും, തങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിന് സമീപസ്ഥരായിരിക്കാനും പാപ്പാ പുതുതായി അഭിഷിക്തരായ മെത്രാന്മാരെ ആഹ്വാനം ചെയ്‌തു.
വിശ്വാസജീവിതപ്രതിസന്ധികളും, പ്രായോഗിക സഭാജീവിതത്തിലെ ബുദ്ധിമുട്ടുകളും നേരിടുന്ന സാധാരണജനം, സഭയുടെ വാതിലുകളിലെത്തി മുട്ടിവിളിക്കുമ്പോൾ മെത്രാന്മാർ ആ വിശ്വാസിസമൂഹത്തെ സ്വീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കാട്ടണമെന്ന് പറഞ്ഞ പാപ്പാ, വൈദികർക്കും വിശ്വാസത്തിൽ സഹോദരീസഹോദരന്മാരായവർക്കും ഇടയനടുത്ത രീതിയിൽ മാർഗ്ഗനിർദ്ദേശം നൽകുകയും മെത്രാന്മാർ അവരെ തങ്ങൾക്കൊപ്പം വിശ്വാസയാത്രയിൽ പങ്കുചേർക്കണമെന്നും ഓർമ്മിപ്പിച്ചു.
മെത്രാന്മാരുടേത് എളിമയോടെയുള്ള സേവനത്തിനായുള്ള വിളിയാണെന്ന് ഫ്രാൻസിസ് പാപ്പാ പലവുരു നമ്മെ അനുസ്മരിപ്പിച്ചത് മറക്കരുതെന്നും പാപ്പാ എടുത്തുപറഞ്ഞു.
വത്തിക്കാനിലെ സിനഡ് ശാലയിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്കായിരുന്നു കഴിഞ്ഞ ഒരു വർഷകാലയളവിൽ മെത്രാന്മാരായി അഭിഷേകം സ്വീകരിച്ചവർക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
