"ദിലേക്സി തേ": വിശ്വാസം നൽകുന്ന ബോധ്യങ്ങൾ ഉൾക്കൊണ്ട് എളിയവരെ സ്നേഹിക്കാൻ ക്ഷണിക്കുന്ന ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ സിറ്റി
കാലത്തിന്റെ കുത്തൊഴുക്കിൽ, സഭയിലുൾപ്പെടെ അന്താരാഷ്ട്രസമൂഹത്തിലും, മറ്റ് ചെറു സമൂഹങ്ങളിലും, വ്യക്തികളിലും ഒക്കെ കുറയുകയോ ചിലയിടങ്ങളിലെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന ചില മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാനും മനഃസാക്ഷികളെ ഉണർത്തി, കൂടുതൽ സാഹോദര്യവും സഹകരണവും ഐക്യവും അതിലുപരി വിശ്വാസവും ജീവിക്കുന്നതിനും, അതുവഴി നീതിയും സമാധാനവും വാഴുന്ന, ദൈവോന്മുഖമായി ജീവിക്കുന്ന ഒരു സമൂഹത്തെ അതിന്റെ വളർച്ചയിൽ സഹായിക്കുന്നതിനായാണ് ദൈവത്താൽ പ്രേരിതരായി സഭാ നേതൃത്വങ്ങൾ സാധാരണയായി മാർഗ്ഗരേഖകളും ഇടയലേഖനങ്ങളും നിർദ്ദേശങ്ങളും ഒക്കെ നൽകുന്നത്. 2025-ലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലാം തീയതി ലിയോ പതിനാലാമൻ പാപ്പാ ഒപ്പുവച്ച് പ്രസിദ്ധീകരിക്കപ്പെട്ട, "ഞാൻ നിന്നെ സ്നേഹിച്ചു" എന്നർത്ഥം വരുന്ന "ദിലേക്സി തേ" (Dilexi te) എന്ന അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ചും നമുക്ക് ഇതുതന്നെ പറയാൻ സാധിക്കും. ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച്, ലിയോ പതിനാലാമൻ പാപ്പാ പൂർത്തിയാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ച ഈ പ്രബോധനം സമൂഹത്തിന്റെ താഴെത്തട്ടിൽ ആയിപ്പോയ മനുഷ്യരോട് ഏവർക്കും, പ്രത്യേകിച്ച് സഭയ്ക്കും അതിലെ അംഗങ്ങളായ ഓരോ ക്രൈസ്തവവിശ്വാസികൾക്കും ഉള്ളതും ഉണ്ടായിരിക്കേണ്ടതുമായ സ്നേഹത്തെയും കരുതലിനെയും കുറിച്ചാണ് ഓർമ്മിപ്പിക്കുന്നത്.
ദൈവവുമായുള്ള വിശ്വാസ-സ്നേഹ ബന്ധങ്ങൾ ജീവിക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിനും പരിഗണനയ്ക്കും മുഖ്യമായ ഒരു സ്ഥാനമുണ്ടെന്ന, അത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന, അവയെ വേർതിരിച്ചുനിറുത്താനോ, ഒന്നില്ലാതെ മറ്റൊന്നിന് വലിയ അർത്ഥം കൊടുക്കാനോ ശ്രമിക്കരുതെന്ന ഒരു ചിന്ത, ലിയോ പതിനാലാമൻ പാപ്പായുടെ ഈ ആദ്യ അപ്പസ്തോലിക പ്രബോധനം അതിന്റെ ആരംഭം മുതൽ അവസാനം വരെ ഉൾച്ചേർക്കുന്നുണ്ട് (36). നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകൾ ഉള്ള ഈ പ്രബോധനം, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, തെറ്റായതും മനുഷ്യാന്തസ്സ് ഇല്ലാതാക്കുന്നതുമായ സാമ്പത്തികവ്യവസ്ഥ, സമൂഹത്തിലെ അസമത്വങ്ങൾ, പലപ്പോഴും അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകൾക്ക് ലഭിക്കേണ്ട സംരക്ഷണം, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റക്കാർക്ക് നൽകപ്പെടേണ്ട ശ്രദ്ധയും പിന്തുണയും അവരുടെ പ്രാധാന്യവും, കാരുണ്യ-ദാനപ്രവർത്തികൾ, സമൂഹത്തിൽനിന്ന് തുടച്ചുനീക്കപ്പെടേണ്ട അനീതി തുടങ്ങി വിവിധ വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പിൻഗാമിയുടെ പിന്തുടർച്ച
ബെനഡിക്ട് പതിനാറാമൻ പാപ്പാ തുടങ്ങിവച്ച് ഫ്രാൻസിസ് പാപ്പാ പൂർത്തിയാക്കിയ "ലുമെൻ ഫീദെയി" (Lumen Fidei) എന്ന അപ്പസ്തോലിക പ്രബോധനം പോലെ, "ദിലേക്സിത് നോസ്" (Dilexit Nos) - അവൻ നമ്മെ സ്നേഹിച്ചു - എന്ന യേശുവിൻറെ സ്നേഹിക്കുന്ന തിരുഹൃദയത്തെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തിന്റെ തുടർച്ചയെന്നോണം ഫ്രാൻസിസ് പാപ്പാ എഴുതിത്തുടങ്ങിയ "ദിലേക്സി തേ", അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ ലിയോ പതിനാലാമൻ പാപ്പായാണ് പൂർത്തിയാക്കിയതെന്ന് നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പായുടെ ദരിദ്രരോടും അവഗണന അനുഭവിക്കുന്ന ജനവിഭാഗങ്ങളോടും ഉള്ള പ്രത്യേക പരിഗണനയും, ഈ ചിന്തയോട് ചേർന്നുപോകുന്ന ലിയോ പതിനാലാമൻ പാപ്പായുടെ മനോഭാവവും ഇവിടെ വ്യക്തമാണ്. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ "മാത്തർ എത് മജിസ്ത്ര" (Mater et Magistra), വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ "പോപ്പുളോറും പ്രൊഗ്രേസിയോ" (Populorum progressio), പാവപ്പെട്ടവരോടുള്ള സഭയുടെ പ്രത്യേക പരിഗണന എടുത്തുകാട്ടുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ "കാരിത്താത്തിസ് ഇൻ വേരിത്താത്തെ" (Caritas in Veritate) തുടങ്ങി, പാവപ്പെട്ടവരെക്കുറിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിൽ സഭ പഠിപ്പിച്ചുവന്നിരുന്നതും, സഭയുടെ ആദ്യനൂറ്റാണ്ടുകളിൽ തുടങ്ങി പിന്തുടർന്നുപോന്നിരുന്നതുമായ ഒരു ശൈലിയാണ് "ദിലേക്സി തേ" എന്ന ഈ അപ്പസ്തോലിക പ്രബോധനത്തിലൂടെയും തുടരുന്നത്.
സാമൂഹികതിന്മയിലേക്ക് നയിക്കുന്ന അസമത്വങ്ങൾ
ജീവിക്കാൻ വകയില്ലാത്ത, സാമൂഹികമായി ഒറ്റപ്പെട്ട മനുഷ്യർ; ധാർമ്മിക, ആദ്ധ്യാത്മിക, സാംസ്‌കാരിക പാപ്പരത്തം (9); ചില വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം സമ്പത്ത് വർദ്ധിപ്പിക്കുകയും അതുവഴി സമൂഹത്തിലും രാഷ്ട്രത്തിലും സാമ്പത്തികസമത്വം ഇല്ലാതാക്കുന്ന, തെറ്റായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തികനയങ്ങളുടെ കൂടി ഭാഗമായ, ആധുനിക ലോകത്തിലെ കൂടുതൽ "സൂക്ഷ്മവും അപകടകരവുമായ" ദാരിദ്ര്യങ്ങൾ (10) തുടങ്ങിയ ദാരിദ്ര്യത്തിന്റെ വിവിധ മുഖങ്ങൾ പാപ്പാ തന്റെ പ്രബോധനത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ നിഷ്കളങ്കരുടെ സഹനങ്ങളാണ് നാം കാണുന്നതെന്ന് (9) പാപ്പാ ഓർമ്മിപ്പിക്കുന്നു.
പാവപ്പെട്ടവരുടെ ജീവിതങ്ങളെ തകർക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സാമ്പത്തികവ്യവസ്ഥിതി, അവഗണനയുടെ സംസ്കാരം തുടങ്ങി, സാമൂഹികജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന അസമത്വങ്ങൾ ഈ ആധുനികലോകത്തും നിലനിൽക്കുന്നുണ്ടെന്ന് (94) പാപ്പാ ഉദ്ബോധിപ്പിക്കുന്നു. "ഐക്യരാഷ്ട്രസഭ ദാരിദ്ര്യനിർമ്മാർജ്ജനത്തെ സഹസ്രാബ്ദത്തിന്റെ ഒരു ലക്ഷ്യമായി മുന്നോട്ടുവച്ചതിനെ" പാപ്പാ അനുഭാവപൂർവ്വം പരാമർശിക്കുന്നുണ്ട്. എന്നാൽ, മനുഷ്യാന്തസ്സിനേയും അവകാശങ്ങളെയും ഇല്ലാതാക്കുന്ന, "കൊല്ലുന്ന ഒരു സാമ്പത്തികവ്യവസ്ഥയുടെ സ്വേച്ഛാധിപത്യവും" (92), ദശലക്ഷക്കണക്കിന് ആളുകളുടെ പട്ടിണിമരണത്തിനും, മനുഷ്യാന്തസ്സിന് ചേരാത്തത്ര അവസ്ഥകളിലുള്ള ജീവിതത്തിനും കാരണമാകുന്ന നിസംഗത പ്രോത്സാഹിപ്പിക്കുന്ന (11) "വലിച്ചെറിയൽ സംസ്കാരവും" നിലനിൽക്കുന്നതിനാൽ, ദാരിദ്ര്യനിർമ്മാർജ്ജനമെന്ന ശ്രമം എളുപ്പമായേക്കില്ലെന്ന് പാപ്പാ സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. "മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയല്ല" (94) എന്ന് അപലപിക്കുന്ന പാപ്പാ, എല്ലാ മനുഷ്യരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന ഒരു "മനോഭാവത്തിലേക്കുള്ള" മാറ്റം ഇവിടെ, ഇന്ന്, ഇപ്പോൾ ഉണ്ടാകേണ്ടതുണ്ടെന്ന് ദിലേക്സി തേയിലൂടെ ഓർമ്മിപ്പിക്കുന്നു.
കുടിയേറ്റക്കാർക്ക് ലഭിക്കേണ്ട സ്വീകാര്യത
കുടിയേറ്റക്കാരെ ദിലേക്സി തേ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പായുടെ ചിന്താരീതി ഇവിടെ കൂടുതൽ വ്യക്തമാകുന്നുമുണ്ട്. കുടിയേറ്റശ്രമത്തിനിടയിൽ മരണമടഞ്ഞ് ഇറ്റലിയുടെ കടൽത്തീരത്തടിഞ്ഞ, അലൻ കുർദി എന്ന കൊച്ചുകുട്ടിയുടെ, കരളലിയിപ്പിക്കുന്നതും ലോകം മുഴുവൻ പങ്കുവയ്ക്കപ്പെട്ടതുമായ കഥ അനുസ്മരിക്കുന്ന പാപ്പാ, ഇത്തരം സംഭവങ്ങൾ നാമമാത്രവാർത്തകളായി, അപ്രസക്തമായികൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട് (11). അതേസമയം, പുരോഗമിച്ചതെന്നും വളർന്നതെന്നും അവകാശപ്പെടുന്ന എന്നാൽ നിസംഗതാമനോഭാവം വച്ചുപുലർത്തുന്ന ആധുനികസമൂഹത്തിൽനിന്ന് വിഭിന്നമായി സഭ, ഒരു അമ്മയെപ്പലെ, കുടിയേറ്റക്കാർക്കുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ലോകത്ത് ക്രൈസ്തവരുൾപ്പെടുന്ന അനേകർ രാഷ്ട്രസുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി നിരവധി കാരണങ്ങൾ നിരത്തി കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഒരു "ഭീഷണിയായി" കാണുമ്പോൾ, സഭ അവരെ മക്കളെപ്പോലെ കാണുന്നു; ലോകം മതിലുകൾ പണിയുന്നിടത്ത് സഭ പാലങ്ങൾ പണിയുന്നു, കാരണം, സമൂഹത്തിന്റെ വാതിലിൽ മുട്ടി നിരസിക്കപ്പെടുന്ന ഓരോ കുടിയേറ്റക്കാരനിലും ക്രിസ്തുവിനെ അവൾ കാണുന്നു (75). സഭയുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ, മാനവിക ഇടനാഴികൾ വഴി യൂറോപ്പിലേക്കെത്താനും മെച്ചപ്പെട്ട ഒരു ജീവിതം കരുപ്പിടിപ്പിക്കാനും സാധ്യത ലഭിക്കുന്ന നൂറുകണക്കിന് അഭയാർത്ഥികൾ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്.
സ്ത്രീകളുടെ ജീവിതവും സമൂഹത്തിലെ തെറ്റായ ആശയങ്ങളും
കുടിയേറ്റക്കാരെപ്പോലെതന്നെ സമൂഹത്തിന്റെ പരിഗണനയും ശ്രദ്ധയും ലഭിക്കേണ്ട വ്യക്തികളാണ് സ്ത്രീകളെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട് (12). പലപ്പോഴും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കഴിവോ സാമർത്ഥ്യമോ ഇല്ലാത്തതുകൊണ്ടുതന്നെ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ അവർ അവഗണനയ്ക്കും മോശം പെരുമാറ്റങ്ങൾക്കും അക്രമങ്ങൾക്കും ഇരകളാകാറുണ്ടെന്നും, അങ്ങനെ വലിയ സഹനങ്ങളുടെ അവസ്ഥകളിലൂടെ അവർ കടന്നുപോകേണ്ടിവരുന്നുണ്ടെന്നും ഈ പ്രബോധനം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്.
സമൂഹത്തിൽ പാവപ്പെട്ടവർ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ലെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, ഇത് ചില തെറ്റായ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം കൂടിയാണെന്ന് എഴുതുന്നു. ക്രൈസ്തവർ പോലും ചില ലൗകിക പ്രത്യയശാസ്ത്രങ്ങൾക്കും, രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾക്കും തത്വങ്ങൾക്കും വഴിപ്പെട്ട് അന്യായമായ സാമാന്യവത്കരണത്തിലേക്കും തെറ്റായ നിഗമനങ്ങളിലേക്കും നയിക്കപ്പെടുന്നുണ്ട്. ഇതൊക്കെ സാമൂഹികജീവിതത്തിന്റെ ഭാഗമാണെന്നും, തങ്ങൾക്കിതിൽ ഉത്തരവാദിത്വമില്ലെന്നും, തങ്ങളല്ല, സർക്കാരാണ് പാവപ്പെട്ടവരുടെ കാര്യം ഏറ്റെടുക്കേണ്ടതെന്നും കരുതുന്നവരുണ്ട് (114). അതുകൊണ്ടുതന്നെ ക്രൈസ്തവരുൾപ്പെടെ പലരും മറ്റുള്ളവർക്ക് ദാനധർമ്മം നൽകുന്നത് പോലും കുറച്ചുകൊണ്ടുവരികയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് (115) അപലപിക്കുന്ന പാപ്പാ, പാവപ്പെട്ടവരുടെ വേദനിക്കുന്ന ജീവിതങ്ങളെ സ്പർശിക്കുന്നതിനായി നാം ദാനധർമ്മം നൽകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു (116). ചില ക്രൈസ്തവ ഗ്രൂപ്പുകളിൽ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള അധ്വാനവും ശ്രമങ്ങളും അശേഷമില്ലെന്ന് (112) പാപ്പാ അപലപിക്കുന്നതും നമുക്ക് കാണാം.
വിശുദ്ധരുടെയും സമർപ്പിതസമൂഹങ്ങളുടെയും സാക്ഷ്യം
പാവപ്പെട്ടവരോടും ദുരിതങ്ങളിലൂടെ കടന്നുപോകുന്നവരോടുമുള്ള നിസംഗതയ്ക്ക് മറുപടി നൽകുന്ന വേറൊരു ലോകം നിലനിൽക്കുന്നുണ്ടെന്ന് പാപ്പാ കാണിച്ചുതരുന്നുണ്ട്. വിശുദ്ധരും, വാഴ്ത്തപ്പെട്ടവരും, മിഷനറിമാരുമുൾപ്പെടുന്ന ഒരു ലോകമാണത്. ഫ്രാൻസിസ് അസ്സീസി, അഗസ്റ്റിൻ തുടങ്ങിയ വിശുദ്ധർക്കൊപ്പം, ആധുനിക കാലത്ത് ജീവിച്ചിരുന്ന വിശുദ്ധ മദർ തെരേസയുടേതുൾപ്പെടെയുള്ള ഉദാഹരണങ്ങൾ പാപ്പാ എടുത്തുകാട്ടുന്നുണ്ട്. "ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുകയും, പാവപ്പെട്ടവരോട് സഹാനുഭൂതി ഇല്ലാതിരിക്കുകയും ചെയ്യുന്നവൻ നുണ പറയുകയാണ്" (45) എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നത് പാപ്പാ ഉദ്ധരിക്കുന്നുണ്ട്.
രോഗികൾക്ക് ശുശ്രൂഷ നൽകുകയും, അനാഥരെയും, വിധവകളെയും, ഭിക്ഷക്കാരെയും സംരക്ഷിക്കുകയും അടിമകളായവരെ സ്വാതന്ത്രരാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന അനവധിയായ സമർപ്പിതസമൂഹങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആധുനിക അടിമത്തങ്ങളായ "മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, പല വിധങ്ങളിലുള്ള ആസക്തികളും അടിമത്തങ്ങളും തുടങ്ങിയവയിൽനിന്ന് ആളുകളെ മോചിപ്പിക്കുന്ന പുതിയ പ്രവർത്തനമേഖലകളിലേക്ക് കൂടി അവർ ഇന്ന് തങ്ങളുടെ ശുശ്രൂഷ വ്യാപിപ്പിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു (61).
ഉണർത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം
പാവപ്പെട്ടവരെ കൈപിടിച്ചുയർത്തുകയും സഹായിക്കുകയും മാത്രമല്ല, അവരെ ഉദ്ബോധിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് മറ്റുളളവർക്ക് ചെയ്യുന്ന ഒരു ഉപകാരമല്ല, നമ്മുടെ കടമയാണെന്ന് പാപ്പാ എഴുതുന്നു. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിറുത്തപ്പെടുകയും, പീഡിപ്പിക്കപ്പെടുക പോലും ചെയ്യപ്പെട്ട വ്യക്തികളുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട് (80). പാവപ്പെട്ടവരെ പാവപ്പെട്ടവരായി നിർത്തേണ്ടത് ആവശ്യമാണെന്ന് പോലും കരുതുന്ന ചിലരൊക്കെ സമൂഹങ്ങളിൽ ഉണ്ടായിരുന്നുവെന്നും ഇന്നും ഉണ്ടെന്നും നമുക്കറിയാമല്ലോ. ഇത്തരം ചിന്തകളുടെ പശ്ചാത്തലത്തിൽ, മറ്റുള്ളവർ നമ്മെ വിഡ്‌ഢികളെന്ന് വിളിക്കാൻ സാധ്യതയുള്ളപ്പോഴും, ധൈര്യപൂർവ്വം ആളുകളെ അവരുടെ വിവിധങ്ങളായ ദാരിദ്ര്യങ്ങളിൽനിന്ന് വിളിച്ചുണർത്തുകയും ഉദ്ബോധിപ്പിക്കുകയും, ഒപ്പം ആവശ്യമുള്ളിടത്ത് സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുകയും ചെയ്‌തുകൊണ്ട് മുന്നേറാൻ തന്റെ പ്രബോധനത്തിലൂടെ പാപ്പാ മുഴുവൻ ദൈവജനത്തോടും ആവശ്യപ്പെടുന്നു.
അനീതിയുടെ ഘടനകൾ തിരിച്ചറിയപ്പെടുകയും അവ നന്മയുടെ ശക്തികൊണ്ട് നശിപ്പിക്കപ്പെടുകയും വേണമെന്നാണ് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നത് (97). "പാവപ്പെട്ടവരാൽ സുവിശേഷവത്കരിക്കപ്പെടാനായി നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ" (102) ആവശ്യം എടുത്തുപറയുന്ന പാപ്പാ, പാവപ്പെട്ടവർ "സമൂഹത്തിലെ ഒരു പ്രശ്നമല്ല" മറിച്ച് "സഭയുടെ കേന്ദ്രം" (111) തന്നെയാണെന്ന് ഈ മനോഹരമായ അപ്പസ്തോലിക പ്രബോധനത്തിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഉപസംഹാരം
ക്രിസ്തുവിന്റെ തിരുഹൃദയത്തിൽനിന്നൊഴുകുന്ന സ്നേഹത്തെക്കുറിച്ചോർമ്മിപ്പിക്കുന്ന ദിലേക്സിത് നോസിൽ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ദൈവസ്നേഹചിന്തകൾക്ക് കൂടുതൽ ആഴവും പരപ്പും പുതിയൊരു മാനവും നൽകുന്ന ദിലേക്സി തേയെ വിശകലനം ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ, അവ മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങളും ആഹ്വാനങ്ങളും സ്വന്തമാക്കാനും അവ ജീവിതത്തിൽ പ്രാവർത്തികമാക്കാനും നമുക്കേവർക്കും കടമയുണ്ടെന്ന് തിരിച്ചറിയാം. അളവുകളും പരിധികളുമില്ലാതെ ദൈവം നമ്മെ സ്നേഹിച്ചുവെന്ന ബോദ്ധ്യത്തിലേക്ക് കടന്നുവരാനും, നമുക്ക് മുന്നിലുള്ള എളിയവരും പാവപ്പെട്ടവരുമായ നമ്മുടെ സഹോദരങ്ങൾക്ക് നാമനുഭവിച്ച ദൈവസ്നേഹം പകർന്നുകൊടുക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയാനും ദിലേക്സി തേയെന്ന അപ്പസ്തോലികപ്രബോധനം നമുക്ക് പ്രചോദനമാകട്ടെ. നമ്മിലും നമുക്ക് ചുറ്റിലും ഉള്ള ധാർമ്മികവും സാമൂഹികവുമായ കുറവുകളും തെറ്റുകളും തിരിച്ചറിഞ്ഞ്, ദൈവസ്നേഹത്താൽ പ്രേരിതരായി, ദൈവമക്കളെന്ന നിലയിൽ നമ്മുടെ സഹോദരങ്ങളായ മനുഷ്യരെ സ്നേഹിക്കാനും പരിഗണിക്കാനും അവർക്കായി കരുതാനും, അവരെ കരംപിടിച്ചുയർത്താനും നമുക്ക് സാധിക്കട്ടെ. അങ്ങനെ നമ്മുടെ വാക്കുകളിൽ മാത്രമല്ല, പ്രവർത്തികളിലൂടെയും ജീവിതത്തിലൂടെയും ക്രൈസ്തവരെന്ന നിലയിലുള്ള നമ്മുടെ വിശ്വാസവും നാം ഉള്ളിൽ കൊണ്ടുനടക്കുന്ന മൂല്യങ്ങളും ലോകത്തിന് മുന്നിൽ സാക്ഷ്യമാക്കി മാറ്റാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
