ലക്സംബർഗിന്റെ പുതിയ പ്രഭുവിന് ആശംസകൾ നേർന്നു ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലക്സംബർഗിന്റെ ഉന്നത പ്രഭുവായിരുന്ന ഹെൻറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ, തന്റെ പിൻഗാമിയായി ഗിയോം അഞ്ചാമൻ ഉയർത്തപ്പെട്ടു. ഒക്ടോബർ മൂന്നാം തീയതിയാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. പുതിയ പ്രഭുവിന് ആശംസകൾ നേർന്നു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. 2000 - ൽ പിതാവ് അധികാരമേറ്റതുമുതൽ ഗിയോം ലക്സംബർഗ് കിരീടാവകാശിയായി തുടരുകയായിരുന്നു.
സ്ഥാനാരോഹണ വേളയിൽ, ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ, പുരാതനവും അഭിമാനകരവുമായ പാരമ്പര്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്തിന്റെ മുഴുവൻ സന്തോഷത്തിൽ താനും പങ്കുചേരുന്നുവെന്നു പാപ്പാ സന്ദേശത്തിൽ കുറിച്ചു. രാജ്യത്തിന്റെ സത്വം വെളിപ്പെടുത്തുന്ന, ക്രിസ്തീയ മൂല്യങ്ങളോടുള്ള ബഹുമാനത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി പൊതുനന്മയ്ക്കായുള്ള അശ്രാന്തമായ അന്വേഷണം വളർത്തുന്നതിനും പുതിയ പ്രഭുവിന് സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.
രാജ്യത്തിന് മുഴുവനും ഭാവിയിൽ എപ്പോഴും സമാധാനം ഉണ്ടാകട്ടെയെന്നു ആശംസിച്ച പാപ്പാ , തന്റെ സൗഹാർദ്ദപരമായ പരിഗണനയും അറിയിച്ചു. പ്രഭുവിനും, ലക്സംബർഗ് രാഷ്ട്രത്തിനും തന്റെ അപ്പസ്തോലിക ആശീർവാദവും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
