ലോകത്തിന്റെ അതിർത്തികൾ വരെ പ്രത്യാശയുടെ സാക്ഷികളാകാൻ സമർപ്പിതരെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആധുനിക ലോകത്തിന്റെ വിവിധ അതിർത്തികളിൽ പ്രത്യാശയ്ക്ക് സാക്ഷ്യമേകുന്നതിൽ മടുക്കരുതെന്ന് സമർപ്പിതരെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുൾക്കും അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 8, 9 തീയതികളിലായി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ റോമിലെത്തിയ സമർപ്പിതരെ, ഒക്ടോബർ 8 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചമധ്യേ അഭിസംബോധന ചെയ്യവെയാണ്, ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായി, ഇത്തരമൊരു സാക്ഷ്യം നൽകുന്നതിന് പാപ്പാ ആഹ്വാനം ചെയ്തത്.
കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത്, വിവിധ ഭാഷകളിൽ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, തങ്ങളുടെ ജൂബിലിയുടെ ഭാഗമായി വത്തിക്കാനിലെത്തിയ, സന്ന്യാസിനീസന്ന്യാസിമാർക്കും, സെക്കുലർ ഇൻസ്റിറ്റ്യൂകളിലെ സമർപ്പിതർക്കും പ്രത്യേകമായി സ്വാഗതമേകി. ക്രൈസ്തവ മിഷനറിമാർക്കുണ്ടായിരിക്കേണ്ട ആത്മധൈര്യത്തോടെ, സുവിശേഷവത്കരണത്തിന്റെയും, മാനവിക ഉന്നമനത്തിന്റെയും പുതിയ പാതകൾ കണ്ടുപിടിക്കാനും പാപ്പാ സമർപ്പിതരെ ആഹ്വാനം ചെയ്തു.
സുവിശേഷത്തിനും സഭയ്ക്കുമായി ലോകമെമ്പാടുമുള്ള സമർപ്പിതർ ചെയ്യുന്ന അമൂല്യമായ സേവനത്തിന് നന്ദി പറഞ്ഞ പാപ്പാ, എല്ലായിടങ്ങളിലും ദൈവസ്നേഹത്തിന്റെ ശക്തവും വ്യക്തവുമായ അടയാളങ്ങളും, സമാധാനത്തിന്റെ ഉപകരണങ്ങളുമായിരിക്കാൻ അവരോട് ആവശ്യപ്പെട്ടു.
സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ജൂബിലി ചടങ്ങുകളുടെ വിശദവിവരങ്ങൾ ഒക്ടോബർ 7 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെ സുവിശേഷവത്കരണത്തിനും സമർപ്പിതജീവിതക്കാർക്കുമായുള്ള ഡികാസ്റ്ററികൾ അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
