വിശ്വാസികൾ സഭയുടെ ജീവനുള്ള ശിലകളാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം പതിനേഴാം തീയതി, വെള്ളിയാഴ്ച, റഷ്യയിൽ നിന്നും ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിചേർന്ന തീർത്ഥാടകരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. "യാത്ര പുറപ്പെടുന്നത് ജീവിതത്തിന്റെ അർത്ഥം തേടി പോകുന്നവരുടെ സവിശേഷതയാണ് " എന്നുള്ള ജൂബിലി ബൂളയിലെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
അപ്പോസ്തലന്മാരുടെയും, രക്തസാക്ഷികളുടെയും ഓർമ്മകൾ നിലനിൽക്കുന്ന നിത്യനഗരമായ റോമിലേക്കുള്ള തീർത്ഥാടകരുടെ യാത്ര, ഹൃദയങ്ങളിൽ പ്രത്യാശ നിറയ്ക്കാൻ സഹായകരമായിരിക്കുമെന്നു പാപ്പാ ഓർമ്മിപ്പിച്ചു.
അപ്പസ്തോലിക കാലം മുതൽ ക്രൈസ്തവ ആത്മാവിന്റെ സ്പന്ദനം കുടികൊള്ളുന്ന ഈ നഗരത്തിലേക്ക് സന്ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന നിരവധി തലമുറകളുടെ യാത്രയുടെ ഭാഗമാണ് ഈ തീർത്ഥാടനമെന്നും പാപ്പാ പറഞ്ഞു. പുരാതന റോമൻ നാഗരികതയുടെ സ്മാരകങ്ങൾക്കൊപ്പം ബസിലിക്കകൾ, പള്ളികൾ, ആശ്രമങ്ങൾ, ജനങ്ങളുടെ ഹൃദയത്തിൽ വേരൂന്നിയ, വിശ്വാസത്തിന്റെ മറ്റ് നിരവധി വ്യക്തമായ അടയാളങ്ങൾ ഉൾക്കൊള്ളുന്ന റോമൻ നഗരം, മനുഷ്യ അസ്തിത്വത്തിന്റെ ഒരു പ്രതീകമാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.
ഇവിടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ, ഉത്കണ്ഠകൾ, അനിശ്ചിതത്വങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിലും, അവയിൽ നിന്നും കർത്താവിന് ഒരു പുതിയ ലോകവും നവമായ ജീവിതവും നിർമ്മിക്കാൻ കഴിയുമെന്നതിൽ തെല്ലും സംശയമില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു.
നാം ഓരോരുത്തരും സഭയുടെ ജീവനുള്ള ശിലകളാണെന്നും. ഓരോ കല്ലും, ചെറുതാണെങ്കിലും, കർത്താവ് ശരിയായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നുവെന്നും, മുഴുവൻ നിർമ്മാണത്തിന്റെയും സ്ഥിരതയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ ജൂബിലി തീർത്ഥാടനത്തിനുശേഷം സ്വദേശത്തേക്കു മടങ്ങുമ്പോൾ, തീർത്ഥാടകർ എന്നനിലയിൽ പ്രാദേശിക സഭയുടെമേലുള്ള ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹം, സാഹോദര്യം, ഐക്യദാർഢ്യം, പരസ്പര ബഹുമാനം എന്നിവയുടെ മാതൃക നൽകുവാനും ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
