ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക; വത്തിക്കാൻ പോലീസ് സേനയോട് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വത്തിക്കാൻ പൂന്തോട്ടത്തിലെ, ലൂർദ്‌മാതാവിന്റെ ഗ്രോട്ടോയുടെ സമീപം, ഒക്ടോബർ മാസം അഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ പോലീസ് സേനയായ, ജെൻദാർമെരിയയുടെ, സ്വർഗീയ മധ്യസ്ഥനായ, വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ചു, വിശുദ്ധ ബലിയർപ്പിച്ചു, വചന സന്ദേശം നൽകി.
യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും, അല്ലെങ്കിൽ ക്രൈസ്തവ ജീവിതത്തിൽ അപകടം ഉണ്ടാകുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി. സുവിശേഷത്തിനു വേണ്ടി ജ്വലിക്കുന്ന ഹൃദയത്തിനു നാം ഉടമകളാകണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
വത്തിക്കാന്റെ സമാധാനപാലകർ എന്ന നിലയിൽ, അംഗങ്ങൾ ചെയ്യുന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല എന്നും, മറിച്ച് അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള സേവനമാണെന്നും, സുവിശേഷത്തിന്റെ സാക്ഷ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
അതിനാൽ ജീവിത മാതൃക നൽകുവാൻ ഒരിക്കലും മടികാണിക്കരുതെന്നും, വിവേകപൂർണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം അപരന് സുരക്ഷിതത്വവും കരുതലും അനുഭവിക്കുവാൻ ഇടയാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
നിയമത്തിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ മുതിരരുതെന്നും, അധികാരത്തെ പ്രീതിപ്പെടുത്താതെ കാരുണ്യത്തിന്റെ വക്താക്കളാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. സ്വാതന്ത്ര്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിജ്ഞയാണ് സേനയുടെ ഭാഗമെന്ന നിലയിൽ ഓരോ നിയമപാലകരും എടുത്തിരിക്കുന്നതെന്നും, അത് ദൈവത്തിനും സഭയ്ക്കും മുമ്പാകെയുള്ള 'അതെ' എന്ന സ്ഥിരീകരണമാണെന്നും പാപ്പാ, പുതിയതായി സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു.
ജീവിതത്തിലെ സന്തോഷങ്ങൾക്കും, പരീക്ഷണങ്ങൾക്കും ഇടയിൽ എല്ലായ്പോഴും വിശ്വാസം വർധിക്കുവാൻ അനുവദിക്കണമെന്നും, അങ്ങനെ സത്‌പ്രവൃത്തികളുടെ ഫലം പുറപ്പെടുവിക്കുവാൻ നമ്മെ വിട്ടുകൊടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
സമാധാന പാലകരുടെ സേവനം തിരശ്ശീലയ്ക്ക് പിന്നിലാണെങ്കിലും, സുരക്ഷ, ക്രമം, ബഹുമാനം എന്നിവ കെട്ടിപ്പടുക്കുന്ന ഒരു വലിയ ദൗത്യമാണെന്നത് തിരിച്ചറിയണമെന്നും, ഇത് ഒരു കൂട്ടായ്മയുടെ പ്രവൃത്തിയാണെന്നും, മുൻകാല പരിചയമുള്ളവരുടെ കൂടെ സഹകരിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സേനയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെയും പാപ്പാ നന്ദിയോടെ അഭിവാദ്യം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
