തിരയുക

സമർപ്പിതർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ സമർപ്പിതർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ   (AFP or licensors)

സമർപ്പിതർ സാഹോദര്യം വളർത്തുന്നവരാകണം: ലിയോ പതിനാലാമൻ പാപ്പാ

സമർപ്പിതരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ഒക്ടോബർ മാസം പത്താം തീയതി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന സദസിൽ ലിയോ പതിനാലാമൻ പാപ്പാ, പങ്കുചേർന്നു സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയ്ക്ക് സമർപ്പിതരെ ആവശ്യമാണെന്നും, വൈവിധ്യമാർന്ന അവരുടെ സേവനങ്ങൾ സഭയിൽ  അത്യന്താപേക്ഷിതമാണെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, സമർപ്പിതരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ഒക്ടോബർ മാസം പത്താം തീയതി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സമർപ്പിതരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ സ്ഥാപിച്ചാൽ, ലോകത്തെ ഉണർത്തുന്നതിൽ അവർക്ക്  സംഭാവന നൽകുവാൻ സാധിക്കുമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

കർത്താവിൽ വേരൂന്നിയ സമർപ്പിതജീവിതം നയിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നതും പാപ്പാ ഓർമ്മപ്പെടുത്തി. അപ്രകാരം മാത്രമേ, സമർപ്പിതരുടെ ദൗത്യം ഫലപ്രദമായ രീതിയിൽ നിർവഹിക്കുവാൻ സാധിക്കുകയുള്ളൂ എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

മനുഷ്യരാശിക്ക് വേണ്ടി ദൈവം പുലർത്തുന്ന സമാധാനത്തിന്റെയും രക്ഷയുടെയും മഹത്തായ പദ്ധതിയിൽ ഒരു പ്രകാശമാനമായ പാത കണ്ടെത്തണമെന്നും, അതിനാൽ "ഹൃദയത്തിലേക്ക് മടങ്ങുക" എന്ന ഊഷ്മളമായ ആഹ്വാനം താൻ വീണ്ടും അഭിസംബോധന ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. ആത്മാഭിമാനവും, തുറവും, ആത്മസമർപ്പണവുമെല്ലാം ഹൃദയത്തിലാണ് സൃഷ്ടിക്കപെടുന്നതെന്നു പറഞ്ഞ പാപ്പാ, പ്രാർത്ഥനയിലും ദൈവവുമായുള്ള കൂട്ടായ്മയിലും വളർത്തിയെടുക്കപ്പെട്ട ആന്തരികതയിലാണ് നന്മയുടെ വേരുകൾ ഉറപ്പിക്കുവാൻ സാധിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

അഭിഷേകം ചെയ്യപ്പെട്ടവർ തങ്ങളുടെ ജീവിതം കൊണ്ടാണ് ആ ചൈതന്യത്തിന്റെ വാഹകരും, സാക്ഷികളുമാകുവാൻ ആഗ്രഹിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. വാക്കിലൂടെയും മാതൃകയിലൂടെയും ഐക്യത്തിന്റെ പ്രചാരകരായി മറുവാനും പാപ്പാ ആഹ്വാനം ചെയ്തു. സംഭാഷണത്തിലും, പരസ്പര ധാരണയിലും, വ്യത്യാസങ്ങളോടുള്ള ബഹുമാനത്തിലും, ഓരോ മനുഷ്യരിലും പവിത്രവും അത്ഭുതകരവുമായ ക്രിസ്തുവിന്റെ മുഖം ദർശിക്കുവാൻ സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

സാർവത്രിക സാഹോദര്യത്തോടുള്ള പ്രതിബദ്ധത, ദരിദ്രരോടുള്ള ശ്രദ്ധ, സൃഷ്ടിയോടുള്ള കരുതൽ എന്നിവ സമർപ്പിതരുടെ ദൈനംദിന പ്രതിബദ്ധതയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഈ മഹത്തായ പാരമ്പര്യത്തിന്റെ കാവൽക്കാരും പ്രോത്സാഹകരുമായി സമർപ്പിതർ മാറുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. തുടർന്ന്, ക്രിസ്തുവിന്റെ ശരീരത്തിന്റെ തുടർച്ചയായ നവീകരണത്തിനായി, സിനഡാലിറ്റിയുടെ ജീവിതമാതൃക സമർപ്പിതരുടെ ജീവിതത്തിൽ പുലർത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. പരസ്പരശ്രവണവും, പങ്കാളിത്തവും, പങ്കുവയ്ക്കലും, പൊതുവായ യാത്രയും ഈ സിനഡൽ യാത്രയുടെ മൂല്യങ്ങളാണെന്നും, ആത്മാവിന്റെ പ്രചോദനമനുസരിച്ച് സമർപ്പിതർ ജീവിതം നയിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

ഭിന്നതകളെ മറികടക്കുന്നതിലൂടെയും, ക്ഷമിച്ചും, ക്ഷമ ചോദിക്കുന്നതിലൂടെയും, ദൈവജനസേവനത്തിന്റെ പ്രവാചകരാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.സമർപ്പിതരുടെ വിശ്വസ്തതയ്ക്കും, സഭയിലും ലോകത്തിലും അവർ  ചെയ്യുന്ന വലിയ നന്മയ്ക്കും പാപ്പാ പ്രത്യേകം  നന്ദിയർപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഒക്‌ടോബർ 2025, 12:55