പാപ്പാ:സമാധാന പ്രവർത്തനത്തിന് പക്വതയും പരസ്പരധാരണയും ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനത്തിനായി പ്രവർത്തിക്കുകയെന്നത്, മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും എല്ലാവരുടെയും ഉന്നതിക്ക് വഴിതെളിക്കുന്നതായ പരിഹാരം കണ്ടെത്താൻ സഹകരിക്കുന്നതിനും ആവശ്യമായ നിസ്വാർത്ഥയും ഒരു നിശ്ചിത പക്വതയും വ്യവസ്ഥചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
8 മാസത്തിലേറെയായി വിവിധ രാജ്യക്കാരായ 25 യുവതീയുവാക്കളുമായി “സമാധാന പ്രയാണം” നടത്തുന്ന “മെഡ് 25 ബെൽ ഇസ്പ്വാ” (Med25 Bel Espoir) എന്ന ചെറുയാനം മുപ്പതോളം തുറമുഖങ്ങൾ പിന്നിട്ട് റോമിലെ ഓസ്തിയ വിനോദസഞ്ചാര തുറമുഖത്തെത്തിയപ്പോൾ ആ കപ്പൽ ഒക്ടോബർ 17-ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സന്ദർശിച്ച് അതിലുണ്ടായിരുന്ന യുവതീയുവാക്കളെ സംബോധനചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഓരോ മാസവും ഭിന്ന ദേശങ്ങളിലും മതങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ളവരായ യുവജനങ്ങളുടെ വ്യത്യസ്തസംഘവുമായി പ്രയാണം തുടരുന്ന ഈ യാനം അതിൻറെ യാത്രയുടെ അന്ത്യഘട്ടത്തോടു അടുത്തുകൊണ്ടിരിക്കുന്നതും ഈ യാത്ര ഇരുനൂറോളം യുവതീയയുവാക്കൾക്ക് പരസ്പരം പരിചയപ്പെടാനും ഭിന്നവിഷയങ്ങളെക്കുറിച്ചു ചർച്ചചെയ്യാനും സംഘാത ദൗത്യങ്ങൾ നിർവ്വഹിക്കാനും അവസരമൊരുക്കിയനതും പാപ്പാ അനുസ്മരിച്ചു.
വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കുന്നിലും, തുടർന്ന് ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും അന്തർലീനമായിരിക്കുന്ന സന്തോഷങ്ങളും ബുദ്ധിമുട്ടുകളും അടങ്ങുന്ന ഇത്തരത്തിലുള്ള അനുഭവം വിസ്മയകരമായ ഒരു ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നുവെന്നും അസൗകര്യത്തിൻെറയോ അസ്വസ്ഥതയുടെയോ നിമിഷങ്ങൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ അപ്പോഴാണ് നമുക്ക് നമ്മെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നതിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യാൻ കഴിയുന്നതെന്നും പാപ്പാ പറഞ്ഞു
“സമാധാനം കെട്ടിപ്പടുക്കൽ” എന്ന യാത്രാപ്രമേയത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ മാപ്പുനല്കൽ സമാധാനം നേടിയെടുക്കുന്നതിന് സത്താപരമാണെന്ന് യേശു പഠിപ്പിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. മുൻവിധികൾ, വിദ്വേഷം അല്ലെങ്കിൽ തിക്തത എന്നിവ വെടിയുകയും നമ്മുടെ സ്വന്തം തെറ്റുകൾക്ക് മാപ്പു ലഭിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമുക്ക് ആദ്യം സമാധാനമെന്ന ദാനം സ്വീകരിക്കാനും പിന്നീട് അത് മറ്റുള്ളവരുമായി പങ്കിടാനും കഴിയൂ എന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
