പാവങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാനിലെ സൗജന്യ ചികിത്സാകേന്ദ്രം സന്ദർശിച്ച് പാപ്പാ
ബെനെദത്ത കപ്പെല്ലി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
കഴിഞ്ഞ പത്തുവർഷങ്ങളായി, സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന വത്തിക്കാനിലെ മദർ ഓഫ് മേഴ്‌സി ക്ലിനിക്കിന്റെ വിപുലീകരിക്കപ്പെട്ട, സെന്റ്. മാർട്ടിൻ ക്ലിനിക്ക്, നവംബർ പതിനാലാം തീയതി, പ്രദേശിക സമയം മധ്യാഹ്നത്തിൽ ഉദ്‌ഘാടനം ചെയ്യുകയും, സൗകര്യങ്ങൾ വീക്ഷിക്കുകയും ചെയ്തു. റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ അധ്യയന വർഷം ഉദ്‌ഘാടനം ചെയ്ത ശേഷം മടങ്ങവെയാണ്, പാപ്പാ ക്ലിനിക്കിൽ സന്ദർശനം നടത്തിയത്.
ഭവനരഹിതർക്കുള്ള ഷവറുകൾ, ഒരു ബാർബർ ഷോപ്പ്, രേഖകളോ പണമോ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള പ്രവേശനമോ ഇല്ലാത്തവർക്ക് പരിചരണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പാ നിഷ്‌കർഷിച്ച ക്ലിനിക്ക് എന്നിവയാണ് പാപ്പാ സന്ദർശിച്ചത്.
ഇരുപത് മിനിറ്റ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ, പാപ്പായുടെ ദാനധർമ്മ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദിനാൾ ക്രാജേവ്സ്കിയും അനുഗമിച്ചു. പാപ്പായുടെ വരവിനെ പറ്റി മുൻകൂട്ടിയുള്ള അറിയിപ്പുകൾ നൽകാതിരുന്നതിനാൽ, എട്ട് ഡോക്ടർമാരും നാല് നഴ്‌സുമാരും രണ്ട് സന്നദ്ധപ്രവർത്തകരും മാത്രമായിരുന്നു ക്ലിനിക്കിൽ ഉണ്ടായിരുന്നത്. വത്തിക്കാൻ ഗവർണറേറ്റിനോട് ചേർന്നാണ്, ദാനധർമ്മ പ്രവർത്തന ഡിക്കസ്റ്ററി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
ക്ലിനിക്കിൽ സേവനം ചെയ്യുന്നവർക്കും, ഇതിനായി ശാരീരികമായി അധ്വാനിച്ചവർക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും, അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും പുതിയ റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് നിഷേധിക്കപ്പെടുന്ന, ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, ഡീജനറേറ്റീവ് രോഗങ്ങൾ, വൃക്കയിലെ കല്ലുകൾ, കുടൽ തടസ്സങ്ങൾ എന്നിവയുടെ വേഗത്തിലും കൃത്യമായും രോഗനിർണയം നടത്താൻ ഇവ ഏറെ സഹായകരമാകും.
പ്രതിമാസം ഏകദേശം രണ്ടായിരം ആളുകൾക്ക് മേൽ ഈ ക്ലിനിക്കിന്റെ സേവനം അനുഭവിക്കുന്നുവെന്ന വാർത്ത പരിശുദ്ധ പിതാവിനെ ഏറെ സന്തുഷ്ടനാക്കിയെന്നു, കർദിനാൾ പറഞ്ഞു. അവർക്കാവശ്യമായ മരുന്നുകളും വത്തിക്കാൻ സൗജ്ഞയുമായി നല്കുന്നുവെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 16-ന് സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ടി ജൂബിലിയാഘോഷവും വത്തിക്കാനിൽ നടക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
