ദരിദ്രരെ സഹായിച്ചാൽ മാത്രം പോരാ അവരുടെ സഹോദരങ്ങളായി മാറണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
തങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വാക്കുകൾക്കും, വരവേൽപ്പിനും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഈ ഭവനത്തിന്റെ വലിയ ദാനമെന്നത്, അവർ നൽകുന്ന ആതിഥ്യമര്യാദ തന്നെയാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ ആതിഥ്യമര്യാദ ദൈവത്തിൽനിന്നുള്ള ദാനമാണെന്നതും പാപ്പാ ഓർമ്മപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ രണ്ടു ചിന്തകളും പാപ്പാ പങ്കുവച്ചു.
ആദ്യ ചിന്ത, "ദരിദ്രരുടെ കൊച്ചു സഹോദരിമാർ" എന്ന ഭവനത്തിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നു പറഞ്ഞ പാപ്പാ, ഈ നാമം നമ്മെ ഏറെ ചിന്തിപ്പിക്കുന്നുവെന്നു അടിവരയിട്ടു. ദരിദ്രരെ സഹായിക്കാൻ മാത്രമല്ല, അവരുടെ "സഹോദരിമാർ" ആകാനും കർത്താവ് നിങ്ങളെ വിളിച്ചിരിക്കുന്നുവെന്നും, സഹായിക്കാനും സേവിക്കാനും മാത്രമല്ല, അപരന്റെ സഹോദരരാകാനുമുള്ള വിളിയാണ് നമുക്കുള്ളതെന്നും, അതിനാൽ യേശുവിനെ പോലെ നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
രണ്ടാമത്തെ ചിന്ത, ഭവനത്തിൽ ആയിരിക്കുന്നവർ നൽകുന്നതാണെന്നു പറഞ്ഞ പാപ്പാ, പ്രായമായവർ" എന്ന വാക്കിന് ഇന്ന് അതിന്റെ യഥാർഥ അർത്ഥം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. കാര്യക്ഷമതയും ഭൗതികവാദവും മാത്രം ആധിപത്യം പുലർത്തുന്ന പല സാമൂഹിക സന്ദർഭങ്ങളിലും പ്രായമായവരോടുള്ള ബഹുമാനബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം പാപ്പാ ഓർമ്മപ്പെടുത്തി. എന്നാൽ തിരുവെഴുത്തുകളും, പാരമ്പര്യങ്ങളും ഓർമ്മിപ്പിക്കുന്നതും, ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു പറയുന്നതും , പ്രായമായവർ ഒരു ജനതയുടെ ജ്ഞാനമാണെന്നും, കുടുംബങ്ങൾക്കും സമൂഹത്തിനും മൊത്തത്തിൽ ഒരു നിധിയാണെന്നുമാണെന്നത് പാപ്പാ അടിവരയിട്ടു.
സാഹോദര്യത്തിന്റെ ഊഷ്മളതയിൽ ആളുകളെ പ്രത്യേകിച്ചും പ്രായമായവരെ സ്വാഗതം ചെയ്യുന്ന ഭവനത്തിനു പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
