യുവജനങ്ങൾക്കൊപ്പം പാപ്പാ യുവജനങ്ങൾക്കൊപ്പം പാപ്പാ   (ANSA)

യുവാക്കൾ സമാധാനം സംസ്ഥാപിക്കുവാൻ സ്വപ്‌നങ്ങൾ കാണണം: ലെബനൻ യുവതയോട് പാപ്പാ

അന്ത്യോക്യയിലെ മാറോനീത്ത പാത്രിയാർക്കേറ്റിന് മുന്നിലുള്ള ചത്വരത്തിൽ ഒത്തുകൂടിയ ലെബനൻ യുവാക്കളുമായുള്ള കൂടിക്കാഴ്ചയിൽ, ദേവദാരുക്കളെപ്പോലെ ഉറച്ച വേരുകളുള്ള ബന്ധങ്ങൾ തേടുവാനും, പ്രത്യാശയുടെ വക്താക്കളാകുവാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അറബ് ഭാഷയിൽ ഏവരെയും അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു, ലിയോ പതിനാലാമൻ പാപ്പാ, അന്ത്യോക്യയിലെ മാറോനീത്ത പാത്രിയാർക്കേറ്റിന് മുന്നിലുള്ള ചത്വരത്തിൽ  ഒത്തുകൂടിയ ലെബനൻ യുവാക്കളുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ സന്ദേശം ആരംഭിച്ചത്. യുവാക്കളുടെ ഹൃദയങ്ങളിൽ  അനുഭവപ്പെടുന്ന ആവേശം, ദൈവത്തിന്റെ സ്‌നേഹനിർഭരമായ അടുപ്പത്തെ പ്രകടിപ്പിക്കുന്നുവെന്നും, അത് നമ്മെ സഹോദരീസഹോദരന്മാരായി ഒന്നിപ്പിച്ച് അവനിലുള്ള വിശ്വാസവും പരസ്പര കൂട്ടായ്മയും പങ്കുവയ്ക്കുവാൻ ആഹ്വാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. സിറിയയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള യുവാക്കൾക്കും, വിദേശത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്തിയ ലെബനൻ യുവതീ യുവാക്കൾക്കും പാപ്പാ പ്രത്യേകം ആശംസകൾ അർപ്പിച്ചു. യുവാക്കൾ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങൾ, ഏവരുടെയും മനസിനെയും, ഹൃദയങ്ങളെയും തുറക്കുവാൻ സഹായിച്ചുവെന്നും പാപ്പാ എടുത്തു പറഞ്ഞു. നിരാശയുടെ മുഖത്തെ പ്രത്യാശയെക്കുറിച്ചും, യുദ്ധസമയത്ത് ആന്തരിക സമാധാനത്തെക്കുറിച്ചും സാക്ഷ്യങ്ങളിൽ പങ്കുവച്ച അനുഭവങ്ങളെയും പാപ്പാ അനുസ്മരിച്ചു.

ആഴത്തിലുള്ള മുറിവുകളാൽ  അടയാളപ്പെടുത്തിയിരിക്കുന്നതാണ് ലെബനന്റെ ചരിത്രമെന്നും, ഇവ സങ്കീർണ്ണമായ സാമൂഹിക, രാഷ്ട്രീയ ചലനാത്മകതയുമായി ഇഴചേർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യുദ്ധങ്ങളാൽ കീറിമുറിക്കപ്പെടുകയും സാമൂഹിക അനീതിയാൽ വികൃതമാക്കപ്പെടുകയും ചെയ്ത ഒരു ലോകമാണ്, യുവാക്കൾ അവകാശപ്പെടുത്തുന്നുവെന്നത് യാഥാർഥ്യമെന്നിരിക്കെ, മുതിർന്നവർക്ക് പോലും നഷ്‌ടമായ ഒരു  പ്രത്യാശ യുവാക്കൾ  പ്രതിഫലിപ്പിക്കുന്നതിൽ തന്റെ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു.

"സ്വപ്നം കാണാനും, ആസൂത്രണം ചെയ്യാനും, നല്ലത് ചെയ്യാനും നിങ്ങൾക്ക് കൂടുതൽ സമയമുണ്ട്. നിങ്ങൾ വർത്തമാനമാണ്, ഭാവി ഇതിനകം നിങ്ങളുടെ കൈകളിലാണ് രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നത്! ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള ആവേശം നിങ്ങൾക്കുണ്ട്! തിന്മയോടുള്ള യഥാർത്ഥ എതിർപ്പ് തിന്മയല്ല, മറിച്ച് സ്നേഹമാണ് - സ്വന്തം മുറിവുകൾ ഉണക്കുന്നതിനൊപ്പം മറ്റുള്ളവരുടെ മുറിവുകൾ ശുശ്രൂഷിക്കാനും കഴിവുള്ള സ്നേഹം", പാപ്പാ പറഞ്ഞു.

അനുരഞ്ജനത്തിലൂടെയും പരസ്പര സഹായത്തിലൂടെയും ആരംഭിക്കുന്ന ഒരു പുതിയ ഭാവിയുടെ പ്രവചനങ്ങളാണ് സാക്ഷ്യങ്ങളിലൂടെ യുവാക്കൾ പ്രകടിപ്പിച്ചതെന്നും പാപ്പാ അടിവരയിട്ടു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ ജീവിക്കുകയാണെങ്കിൽ,  കർത്താവിന്റെ ദൃഷ്ടിയിൽ അനുഗ്രഹിക്കപ്പെടുമെന്നും വചനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമായ ദേവദാരു പോലെ മനോഹരവും ഊർജ്ജസ്വലവുമായി ലെബനൻ തഴച്ചുവളരുമെന്ന ശുഭപ്രതീക്ഷയും പാപ്പാ നൽകി.

 ദേവദാരുവിന്റെ ശക്തി അതിന്റെ വേരുകളിലാണെന്നും, അവ സാധാരണയായി അതിന്റെ ശാഖകളുടെ അതേ വലുപ്പത്തിലുള്ളതാണെന്നും എടുത്തുപറഞ്ഞ പാപ്പാ, ഇന്ന് ലെബനൻ സമൂഹത്തിൽ നാം കാണുന്ന നിരവധി നല്ല കാര്യങ്ങൾ, ലെബനൻ ദേവദാരുവിന്റെ ഒരു ശാഖ മാത്രമല്ല, മുഴുവൻ വൃക്ഷത്തെയും അതിന്റെ എല്ലാ സൗന്ദര്യത്തിലും വളർത്താൻ ആഗ്രഹിക്കുന്ന, നല്ല മനസ്സുള്ള നിരവധി ആളുകളുടെ, എളിമയാർന്നതും,  മറഞ്ഞിരിക്കുന്നതും, അതേസമയം  സത്യസന്ധവുമായ പ്രവർത്തനത്തിന്റെ ഫലമാണെന്നു പാപ്പാ പറഞ്ഞു. അതിനാൽ, നീതിയോടെയും, പ്രതിബദ്ധതയോടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും ഭാവിക്കായി ഒരുമിച്ച് പ്രയത്നിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

സമാധാനത്തിനായുള്ള പ്രതിബദ്ധത എന്നത്,  വെറുമൊരു ആശയമോ, കരാറോ, ധാർമ്മിക തത്വമോ ആകരുതെന്നും, മറിച്ച് അത് പ്രത്യാശയായ യേശുക്രിസ്തു തന്നെയാണെന്നും പാപ്പാ പറഞ്ഞു. മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുകൊണ്ട് ഇന്നും ജീവിക്കുന്നവനായ, ക്രിസ്തുവാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

വ്യക്തിബന്ധങ്ങൾ ദുർബലവും, വിഘടിക്കുന്നതുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് ശരിയാണെങ്കിലും,  , വ്യക്തിപരമായ താൽപ്പര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരിലുള്ള വിശ്വാസത്തേക്കാൾ മുൻഗണന നൽകിയേക്കാമെങ്കിലും, സൗഹൃദം, സ്നേഹം തുടങ്ങിയ ഉപരിപ്ലവമായി മാറുമ്പോഴും, ചെറുപ്പക്കാർ പരിധികളില്ലാത്ത സ്നേഹത്തിന്റെ വക്താക്കളാകണമെന്നും, 'നമ്മൾ' എന്ന കൂട്ടായ്മയുടെയും, 'എന്നേക്കും' എന്ന സമയപരിധിരഹിതമായതുമായ മൂല്യങ്ങളാൽ, ദൃഢവും ഫലപ്രദവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

 അനീതികളും ആരോഗ്യകരമല്ലാത്ത  ഉദാഹരണങ്ങളും കണ്ട് നിരുത്സാഹപ്പെടരുതെന്നും, മറ്റുള്ളവരുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട്, ജീവിതത്തിന്റെ വിവിധങ്ങളായ പ്രവൃത്തികളാൽ,  വ്യത്യസ്ത സാംസ്കാരിക, മത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി പോലും കൂടിചേർന്നുകൊണ്ട്, യഥാർത്ഥ നവീകരണം ആരംഭിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. തുടർന്ന് വിവിധ വിശുദ്ധരുടെ മാതൃകകളും പാപ്പാ അനുസ്മരിച്ചു. പിയർ ജോർജോ ഫ്രസാത്തി, കാർലോ അക്കൂത്തിസ്,  റഫ്‌ക്ക എന്നെ വിശുദ്ധരെയും, വാഴ്ത്തപ്പെട്ട യാക്കൂബ് എൽ-ഹദ്ദാദിനേയും പ്രത്യേകം പാപ്പാ പരാമർശിച്ചു.

അതുപോലെ തന്നെ നിശബ്ദതയിൽ അനേകർക്കുവേണ്ടി പ്രാർത്ഥിച്ച വിശുദ്ധ ഷാർബലിന്റെ മാതൃകയും പാപ്പാ ചൂണ്ടിക്കാട്ടി. "പ്രിയ യുവാക്കളേ, നിങ്ങളുടെ കണ്ണുകളിൽ ദിവ്യപ്രകാശം പ്രകാശിക്കട്ടെ, പ്രാർത്ഥനയുടെ ധൂപം  വിരിയട്ടെ. ശ്രദ്ധ വ്യതിചലനങ്ങളുടെയും മായയുടെയും ഒരു ലോകത്ത്, നിങ്ങളുടെ കണ്ണുകൾ അടച്ച് ദൈവത്തിലേക്ക് മാത്രം നോക്കാൻ എല്ലാ ദിവസവും പരിശ്രമിക്കുക", പാപ്പാ ആഹ്വാനം ചെയ്തു. പ്രാർത്ഥനയുടെ ശക്തിയിലൂടെ യേശുവുമായി യഥാർത്ഥവും നിലനിൽക്കുന്നതുമായ ഒരു സൗഹൃദം വളർത്തിയെടുക്കാൻ  പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.

 പ്രത്യാശ ഒരു “ദരിദ്ര” പുണ്യമാണെന്നും, അത് ശൂന്യമായ കൈകളോടെയാണ് നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നതെന്നും പറഞ്ഞ പാപ്പാ, നമ്മിൽ വസിക്കുന്ന കർത്താവ് നൽകുന്ന പ്രത്യാശ, നാം വഴിയായി ലോകത്തിൽ ഫലം പുറപ്പെടുവിക്കുന്നതിനു ഇടയാകട്ടെയെന്നും ആശംസിച്ചു. സമാപനത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സമാധാനത്തിനുള്ള പ്രാർത്ഥനയും യുവജനങ്ങൾക്ക് പാപ്പാ സമർപ്പിച്ചു. പരിശുദ്ധ അമ്മയുടെ മാതൃ സംരക്ഷണത്തിന് യുവജനങ്ങളെ ഭരമേല്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2025, 10:49