തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ   (ANSA)

ചർച്ചകൾ കീഴടങ്ങലല്ല മറിച്ച് നീതിപൂർവ്വകവും, ശാശ്വതവുമായ സമാധാനത്തിനുള്ള വഴിയാണ്: കർദിനാൾ പരോളിൻ

സ്വിസ്സ് മാധ്യമത്തിനു ഫ്രാൻസിസ് പാപ്പാ അനുവദിച്ച അഭിമുഖസംഭാഷണവേളയിൽ, ഉക്രൈൻ റഷ്യ യുദ്ധങ്ങൾക്ക് വിരാമമിടുവാൻ ധാരണാചർച്ചകൾ നടത്തണമെന്ന ആശയം, വിവിധ അഭിപ്രായങ്ങൾക്ക് വഴിതെളിച്ചതിനെത്തുടർന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഇറ്റാലിയൻ മാധ്യമമായ കൊറിയേരെ ദെല്ല സേര അവതാരകനുമായി അഭിമുഖസംഭാഷണം നടത്തി.

വത്തിക്കാൻ ന്യൂസ്

സ്വിസ്സ് മാധ്യമത്തിനു ഫ്രാൻസിസ് പാപ്പാ അനുവദിച്ച അഭിമുഖസംഭാഷണവേളയിൽ, ഉക്രൈൻ റഷ്യ യുദ്ധങ്ങൾക്ക് വിരാമമിടുവാൻ ധാരണാചർച്ചകൾ നടത്തണമെന്ന അഭിപ്രായം, വിവിധ അഭിപ്രായങ്ങൾക്ക് വഴിതെളിച്ചതിനെത്തുടർന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഇറ്റാലിയൻ മാധ്യമമായ കൊറിയേരെ ദെല്ല സേര അവതാരകനുമായി   അഭിമുഖസംഭാഷണം നടത്തി. തദവസരത്തിൽ പാപ്പായുടെ വാക്കുകളിലെ ഉദ്ദേശശുദ്ധി കർദിനാൾ അടിവരയിട്ടു.

പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ചുകൊണ്ട് ഉക്രൈനെതിരായി പാപ്പാ സംസാരിച്ചു എന്ന വിഷയത്തിന്മേൽ, യുദ്ധങ്ങൾക്ക് വിരാമം കാണുവാൻ പാപ്പാ ഇരുകൂട്ടരെയും ക്ഷണിക്കുന്നുവെന്നും, ധാരണാചർച്ചകൾ കീഴടങ്ങലായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും, നീതിപൂർവ്വകവും,  ശാശ്വതവുമായ സമാധാനത്തിനുള്ള  വഴികൾ തേടിക്കൊണ്ട് നയതന്ത്ര പരിഹാരത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പാപ്പാ പറഞ്ഞതെന്നും കർദിനാൾ അടിവരയിട്ടു. ചർച്ചകൾ ബലഹീനതയല്ല മറിച്ച് ശക്തിയാണ് വെളിപ്പെടുത്തുന്നതെന്നും, ഇത് ഇരുകൂട്ടർക്കുമുള്ള ആഹ്വാനമാണെന്നുമുള്ള പാപ്പായുടെ വാക്കുകൾ കർദിനാൾ അനുസ്മരിച്ചു.

നയതന്ത്രതലത്തിലുള്ള പരിഹാരങ്ങൾക്കുള്ള സാധ്യത ചോദിച്ചപ്പോൾ,  ഉക്രൈനെതിരെ അഴിച്ചുവിട്ട യുദ്ധം അനിയന്ത്രിതമായ പ്രകൃതി ദുരന്തത്തിൻ്റെ ഫലമല്ല, മറിച്ച് മനുഷ്യസ്വാതന്ത്ര്യത്തിൻ്റെ മാത്രം ഫലമാണ്, ഈ ദുരന്തത്തിന് കാരണമായ അതേ മനുഷ്യ ഇച്ഛയ്ക്ക് അത് അവസാനിപ്പിക്കാനും, വഴിയൊരുക്കാനും, നടപടികൾ കൈക്കൊള്ളാനുള്ള സാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്ന് കർദിനാൾ പറഞ്ഞു. യുദ്ധം അനുദിനം വഷളാകുന്നത് പരിശുദ്ധ സിംഹാസനത്തെ ആശങ്കപ്പെടുത്തുന്നുവെന്നും, വർധിച്ചുവരുന്ന സംഘട്ടനങ്ങളും, ആയുധനിർമാണവുമെല്ലാം ഏറെ വേദനാജനകമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ലോകത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾക്ക് പരിഹാരം കാണുവാൻ ഗൗരവതരമായ ചർച്ചകൾ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ ആണവായുധ അപായങ്ങൾ മനുഷ്യകുലത്തെ ഭയപ്പെടുത്തുമെന്നും കർദിനാൾ പരോളിൻ പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കായി സ്വയം അടച്ചുപൂട്ടാതെ ലോകത്തിൽ മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തനങ്ങൾ നടത്തുവാനും ലോകനേതാക്കളെ കർദിനാൾ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2024, 12:14