തിരയുക

ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ   (ANSA)

നൂതന സാങ്കേതിക വിദ്യകൾ മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്നതാകണം: ആർച്ചുബിഷപ്പ് ഗാല്ലഘർ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ, നിർമ്മിതബുദ്ധി, അന്താരാഷ്ട്ര സമാധാനവും, സുരക്ഷയും സംബന്ധിച്ചുള്ള തുറന്ന സംവാദത്തിൽ, വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ പ്രസ്താവന നടത്തി. നൂതന സാങ്കേതിക വിദ്യകൾ ഏറെ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ, മനുഷ്യാന്തസ്സിന്റെ മൂല്യം തിരിച്ചറിയണമെന്ന് ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിർമ്മിതബുദ്ധിയെക്കുറിച്ചും, അന്താരാഷ്ട്ര സമാധാനവും, സുരക്ഷയും നിലനിർത്തുന്നതിൽ ഈ സാങ്കേതിക വിദ്യയുടെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി, സമയബന്ധിതമായി തുറന്ന സംവാദത്തിനു സാഹചര്യമൊരുക്കിയ കൊറിയൻ റിപ്പബ്ലിക്കിന് നന്ദി പറഞ്ഞുകൊണ്ട്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ, വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഘർ പ്രസ്താവന നടത്തി.

ഡിജിറ്റൽ വിപ്ലവം, പ്രത്യേകിച്ച് നിർമിത ബുദ്ധിയുടെ  മേഖലയിൽ, വിദ്യാഭ്യാസം, തൊഴിൽ, കല, ആരോഗ്യ സംരക്ഷണം, ഭരണസംവിധാനം , സൈന്യം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, അത് അസാധാരണവും ദ്രുതഗതിയിലുള്ളതുമായ മാനവിക പരിണാമത്തിന് സാക്ഷ്യം വഹിച്ചുവെന്നും പ്രസ്താവനയിൽ ആർച്ചുബിഷപ്പ് അടിവരയിട്ടു.

സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുക, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക, മൗലികമായ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കുക തുടങ്ങിയ ആശയങ്ങളാണ്  എൺപത് വർഷങ്ങൾക്ക്  മുമ്പ് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് വഴികാട്ടിയായതെന്നും, ഈ ആഗ്രഹ പൂർത്തീകരണത്തിന്  നിർമ്മിതബുദ്ധിയുടെ ഉപയോഗം സഹായപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മാനുഷിക അന്തസ്സിനെ ബഹുമാനിച്ചും,  പൊതുനന്മയെ ലക്‌ഷ്യം വച്ചുകൊണ്ടും,  നിർമ്മിതബുദ്ധിയുടെ വികസനവും ഉപയോഗവും ദൃഢമായി നങ്കൂരമിട്ടിട്ടില്ലെങ്കിൽ, അവ  കൂടുതൽ സംഘർഷത്തിന് ആക്കം കൂട്ടാൻ സാധ്യതയുള്ള വിഭജനത്തിന്റെയും ആക്രമണത്തിന്റെയും ഉപകരണങ്ങളായി മാറുമെന്ന മുന്നറിയിപ്പും ആർച്ചുബിഷപ്പ് നൽകി.

മാരകമായ സ്വയംഭരണ ആയുധ സംവിധാനങ്ങളുടെ (LAWS) വികസനം അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായ നിയമപരവും സുരക്ഷാപരവും മാനുഷികവും ധാർമ്മികവുമായ ആശങ്കകൾ ഉയർത്തുന്നുവെന്നും, ധാർമ്മികമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കുകയില്ലയെന്നത്, ഏറെ വെല്ലുവിളികൾ ഉണർത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സമ്മർദ്ദകരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിനും ഉപയോഗത്തിനും മനുഷ്യ കേന്ദ്രീകൃത സമീപനമാണ് പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുന്നതെന്നും പ്രസ്താവനയിൽ ആർച്ചുബിഷപ്പ്  പ്രത്യേകം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 സെപ്റ്റംബർ 2025, 13:01