ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്, ആർച്ചുബിഷപ്പ് കാച്ച!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവരാശിയുടെ പൊതുനന്മയായ ബിഹിരാകാശം നമ്മുടെ കൂട്ടുത്തരവാദിത്വത്തിനും മേൽനോട്ടത്തിനും ഭരമേല്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.
ഐക്യരാഷ്ട്രസംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ബഹിരാകാശത്തിൻറെ സമാധാനപരമായ ഉപയോഗത്തിൽ അന്താരാഷ്ട്ര സഹകരണം ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യുയോർക്കിൽ യുഎന്നിൻറെ എൺപതാമത് പൊതുയോഗത്തിൽ ഒക്ടോബർ 30-ന് (30/10/25) വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു.
ബഹിരാകാശ സഹകരണം, പര്യവേക്ഷണവും ഉപയോഗവും ഐക്യദാർഢ്യം, സമാധാനം എന്നീ തത്വങ്ങളാൽ നയിക്കപ്പെടണമെന്നും അപ്രകാരം അത്, ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങൾ എല്ലാ ജനങ്ങളുടെയും സമഗ്രവികസനത്തിന് സംഭാവന ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു.
ബഹിരാകാശം ശാസ്ത്രീയ പുരോഗതി, സുസ്ഥിര വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് അസാധാരണമായ അവസരങ്ങൾ നൽകുന്നു എന്ന വസ്തുത എടുത്തുകാട്ടിയ അദ്ദേഹം ഭ്രമണപഥത്തിലോ, ആകാശഗോളങ്ങളിലോ, ബഹിരാകാശത്ത് മറ്റെവിടെയെങ്കിലുമോ ആണവ, അല്ലെങ്കിൽ, സമൂല നശീകരണ ആയുധങ്ങൾ പ്രതിഷ്ഠിക്കുന്നത് നിരോധിക്കുന്ന 1967-ലെ ബഹിരാകാശ ഉടമ്പടിയുടെ നാലാം വകുപ്പിനെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു. ആകയാൽ ബഹുരാഷ്ട്രസഹകരണവും പരസ്പരവിശ്വാസവും പരിപോഷിപ്പിക്കേണ്ടത് നിർണ്ണായകമാണെന്ന് ആർച്ചുബിഷപ്പ് കാച്ച ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: