പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ച് വത്തിക്കാൻ രേഖ പ്രസിദ്ധീകരിച്ചു
വത്തിക്കാൻ ന്യൂസ്
നവംബർ മാസം നാലാം തീയതി, ചൊവ്വാഴ്ച, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ, "മാത്തെർ പോപ്പുളി ഫിദെലിസ്" പ്രസിദ്ധീകരിച്ചു. ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും, സെക്രെട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും ഒപ്പുവച്ച രേഖയ്ക്ക്, കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പായാണ് അംഗീകാരം നൽകിയത്.
വിശ്വാസികളുടെ അമ്മയെന്ന നിലയിൽ ക്രിസ്തുവിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ, ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, മരിയൻ ഭക്തിയെ സംബന്ധിക്കുന്ന ഒരു സൈദ്ധാന്തിക രേഖയാണിത്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
രേഖയിൽ ചില മരിയൻ ശീർഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസജനതയുടെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, സഹരക്ഷക, മധ്യസ്ഥ, എന്നീ ശീർഷകങ്ങൾ യേശുക്രിസ്തുവിനു മാത്രമുള്ളതാണെന്നും, അതിനാൽ ഇത്തരം ശീർഷകങ്ങൾ, പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നു രേഖയിൽ പരാമർശിക്കുന്നു.
കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ, ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നു.
ചില മരിയൻ ശീർഷകങ്ങൾ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാൻ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയിൽ എടുത്തു പറയുന്നു. സഹരക്ഷക എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കൽ കാരണങ്ങളാലും രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഏഴ് സന്ദർഭങ്ങളിലെങ്കിലും ഈ ശീർഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു.
സഹരക്ഷക എന്ന ശീർഷകത്തിന്റെ കൃത്യമായ അർത്ഥം വ്യക്തമല്ല, അതിൽ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പക്വതയുള്ളതല്ല... ശീർഷകങ്ങളിൽ പ്രകടിപ്പിച്ച ഉപദേശം തിരുവെഴുത്തുകളിലും അപ്പസ്തോലിക പാരമ്പര്യത്തിലും എങ്ങനെ ഉണ്ടെന്ന് ഇതുവരെ വ്യക്തമല്ല, എന്നാണ് 1996 ൽ കർദിനാൾ റാറ്റ്സിംഗർ പരാമർശിച്ചത്. ഈ ശീർഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാൻസിസ് പാപ്പായും മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഈ ശീർഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാൻ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക ജീവിതത്തിന്റെ ഏറ്റവും വൈവിധ്യമാർന്ന മേഖലകളിൽ 'മധ്യസ്ഥത' എന്ന പദത്തിന്റെ വളരെ സാധാരണമായ ഉപയോഗം നിലനിൽക്കുന്നുവെങ്കിലും, പരിശുദ്ധ മറിയത്തെ ഈ ശീർഷകത്തിൽ അഭിസംബോധന ചെയ്യുന്നത് അനുചിതമാണെന്നു രേഖ എടുത്തു പറയുന്നു.
എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന ശീർഷകവും ഒഴിവാക്കപ്പെടണമെന്നും, ഈ ശീർഷകം വ്യക്തമായി ദിവ്യ വെളിപാടിൽ അധിഷ്ഠിതമല്ലെന്നും, അതിനാൽ ദൈവശാസ്ത്രപരമായ പ്രതിഫലനത്തിലും ആത്മീയതയിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: