ദോസുലെയിലെ "മഹത്വപൂർണ്ണമായ കുരിശ്" ദോസുലെയിലെ "മഹത്വപൂർണ്ണമായ കുരിശ്" 

ഫ്രാൻസിലെ ദോസുലെ ദർശനങ്ങൾക്ക് പിന്നിൽ അഭൗമികമായതൊന്നുമില്ല: വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി

ഫ്രാൻസിലെ ദോസുലെയിൽ നടന്നതായി പറയപ്പെടുന്ന "ദർശനങ്ങൾക്ക്" പിന്നിൽ അഭൗമികമായി എന്തെങ്കിലുമുണ്ടെന്ന് പറയാനാകില്ലെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ്, കഴിഞ്ഞ ദിവസം പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തിൽ വ്യക്തമാക്കി. 1970-കളിൽ ഇവിടെ വലിയ ഒരു കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് "ദർശനങ്ങളുണ്ടായെന്ന" അവകാശവാദങ്ങളെ നിരസിച്ച "ബയോ-ലിസ്യു" രൂപതാദ്ധ്യക്ഷന്റെ അഭിപ്രായം വത്തിക്കാൻ ശരിവച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ദോസുലെയിൽ (Dozulé), അതിബൃഹത്തായ ഒരു കുരിശ് സ്ഥാപിക്കണമെന്ന സന്ദേശം നിരവധി ദർശനങ്ങളിലൂടെ ലഭിച്ചു എന്ന അവകാശവാദം തള്ളിക്കളഞ്ഞ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി. തീരുമാനത്തിലൂടെ ദോസുലെയിൽ ഉണ്ടായെന്ന് പറയപ്പെടുന്ന ദർശനങ്ങളുടെ ആധികാരികതയെ നിരസിച്ചുകൊണ്ട്  പ്രദേശത്തുള്ള  "ബയോ-ലിസ്യു" (Bayeux-Lisieux) രൂപതാദ്ധ്യക്ഷൻ നൽകിയ അഭിപ്രായം വത്തിക്കാൻ ശരിവെച്ചു.

അതിബൃഹത്തായ ഈ കുരിശിനെ മനസ്താപപൂർവ്വം  സമീപിക്കുന്നവർക്ക് പാപപരിഹാരവും രക്ഷയും ലഭിക്കുമെന്ന സന്ദേശമാണ് ദോസുലെ ദർശനപരമ്പരയുമായി ബന്ധപ്പെട്ട് എല്ലായിടങ്ങളിലും വ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ക്രിസ്തുവിലൂടെ സാധ്യമായ രക്ഷയുമായി ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസത്തോട് ചേർന്നുപോകുന്നതല്ലെന്ന് ഡികാസ്റ്ററി എഴുതി. "മഹത്വപൂർണ്ണമായ കുരിശും, തീർത്ഥാടനകേന്ദ്രവും" 1975-ലെ ജൂബിലി വർഷത്തിന് മുൻപായി സ്ഥാപിക്കണമെന്നും, അത് അവസാന ജൂബിലി വർഷമായിരിക്കുമെന്നുമുള്ള സന്ദേശങ്ങളും വ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ദർശനസന്ദേശങ്ങൾക്ക് ശേഷവും വിവിധ ജൂബിലികൾ സഭയിൽ അഘോഷിക്കപ്പെട്ടു എന്ന കാര്യവും ഡികാസ്റ്ററി എടുത്തുപറഞ്ഞു.

ഭക്തിയുടെ ഭാഗമായ അടയാളമെന്ന നിലയിൽ കുരിശിന്റെ ബാഹ്യമായ പ്രത്യേകതകളല്ല പ്രധാനപ്പെട്ടതെന്നും, ക്രൈസ്തവർ ഒരു കുരിശിനെ വണങ്ങുമ്പോൾ അതിലെ ലോഹത്തെയല്ല വണങ്ങുന്നതെന്നും, ക്രിസ്തുവിന്റെ കാൽവരിയിലെ രക്ഷാകരപ്രവർത്തനത്തിന് പകരം വയ്ക്കാൻ മറ്റൊരു കുരിശിന് സാധിക്കില്ലെന്നും ഡികാസ്റ്ററി ഉദ്‌ബോധിപ്പിച്ചു.

ലിയോ പതിനാലാമൻ പാപ്പാ നവംബർ മൂന്നാം തീയതി അംഗീകാരം നൽകിയതിനെത്തുടർന്ന്, ദോസുലെയിൽ അഭൗമപ്രതിഭാസമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ് നവംബർ 12 ബുധനാഴ്‌ചയാണ് മറുപടിക്കത്ത് നൽകിയത്.

1972-നും 1978-നുമിടയിൽ ഫ്രാൻസിലെ ദോസുലെ എന്ന നഗരത്തിൽ മദലെയ്ൻ ഓമോ (Madeleine Aumont) എന്ന സ്ത്രീക്ക് 49 ദർശനങ്ങളുണ്ടായെന്നും, അവിടെ അതിബൃഹത്തായ ഒരു കുരിശ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് അവകാശപ്പെട്ടിരുന്നത്.

738 മീറ്റർ ഉയരവും 123 മീറ്റർ വീതിയുമുള്ള, പ്രകാശിതവും, സാർവ്വത്രിക രക്ഷയുടെ അടയാളവുമായ ഈ "മഹത്വപൂർണ്ണമായ കുരിശ്" ഇതുവരെ സ്ഥാപിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഈ കുരിശുമായി ബന്ധപ്പെട്ട് അതിന്റെ നൂറിലൊന്ന് വലിപ്പമുള്ള "സ്നേഹത്തിന്റെ കുരിശുകൾ" ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിരുന്നു.

ദോസുലെയിൽ കുരിശ് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക ശേഖരണവും മറ്റ് ശ്രമങ്ങളും പലയിടങ്ങളിലും അനൗദ്യോഗികമായി ആരംഭിച്ചതിനെത്തുടർന്ന് 1983 ഏപ്രിൽ മാസത്തിലും 1985 ഡിസംബർ 8-നും പ്രദേശത്തെ രൂപതാദ്ധ്യക്ഷൻ ഷാൻ മരീ ക്ലെമെൻ ബദ്രേ (Jean-Marie-Clément Badré), ഇതിന് പിന്നിൽ ദൈവാത്മാവിന്റെ പ്രേരണ ഇല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അഭൗമികപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട സമീപകാല നിർദ്ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ ബിഷപ് ഹാബെർ (Habert), ദോസുലെയിൽ ഉണ്ടായതെന്ന് കരുതപ്പെടുന്ന പ്രതിഭാസങ്ങൾക്ക് അഭൗമികമായ സ്വഭാവമില്ലെന്ന പ്രഖ്യാപനം നടത്താൻ വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അനുമതി ആവശ്യപ്പെട്ടിരുന്നു.

രൂപതാദ്ധ്യക്ഷന്റെ അപേക്ഷ സ്വീകരിച്ച വത്തിക്കാൻ ഡികാസ്റ്ററി, ദോസുലെയിലെ പ്രതിഭാസങ്ങളിൽ അഭൗമികമായ സ്വഭാവമില്ലെന്ന തീരുമാനം, അതിന്റെ എല്ലാ അനന്തരഫലങ്ങളും കണക്കിലെടുത്തുകൊണ്ടുതന്നെ, പുറത്തുവിടാൻ അനുമതി നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 നവംബർ 2025, 13:59