വാടക ഗർഭധാരണത്തിൽ സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാങ്കേതികവിദ്യയും പ്രായോഗികതയും, നിയമത്തിനും ധാർമ്മികതയ്ക്കും അപ്പുറം കാര്യങ്ങളെ നിയന്ത്രിക്കുന്ന നിർഭാഗ്യകരമായ അവസ്ഥയിൽ, വാടക ഗർഭധാരണ പ്രശ്നം അടിയന്തിരമായ ഒന്നാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് "സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കൽ: വാടക ഗർഭധാരണത്തിലെ അക്രമത്തെയും ചൂഷണത്തെയും ചെറുക്കൽ" എന്ന വിഷയത്തിൽ, ഐക്യരാഷ്ട്രസഭയ്ക്ക് , സ്ത്രീകളുടെ പദവി സംബന്ധിച്ച 70-ാം കമ്മീഷന് വത്തിക്കാന്റെ സ്ഥിരം ദൗത്യത്തിന്റെ പ്രസ്താവന സമർപ്പിച്ചു.
മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നവർക്കുള്ള അനുകമ്പയുള്ള പരിഹാരമായി പലരും വാടക ഗർഭധാരണത്തെ കാണുന്നുവെങ്കിലും, വാടകക്കാരാകുന്ന പല സ്ത്രീകളും ഇതിനു തയാറാകുന്നത് സാമ്പത്തികമായ പരാധീനത മൂലമാണെന്നും, ഇത് അവരുടെയും, കുഞ്ഞുങ്ങളുടെയും അന്തസും അവകാശങ്ങളും ഹനിക്കുന്നുവെന്നും പ്രസ്താവനയിൽ എടുത്തുപറയുന്നു.
വാടക ഗർഭധാരണ ക്രമീകരണങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കാത്ത ചില സ്ത്രീകളുടെമേൽ കുടുംബാംഗങ്ങൾ സമ്മർദ്ദം ചെലുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുന്ന സ്ഥിതി ഇന്ന് ഉണ്ടെന്നും, പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നു. മക്കൾക്കും അമ്മയ്ക്കും ഇടയിൽ ഉണ്ടാകുന്ന വേർപിരിയൽ, ഗർഭധാരണത്തെ മാത്രമല്ല, കുട്ടികളെയും വാണിജ്യവൽക്കരിക്കുന്നതിന്റെ ആഴത്തിലുള്ള അപകടങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസ്‌താവന അടിവരയിടുന്നു. "ഒരു കുഞ്ഞു എല്ലായ്പ്പോഴും ഒരു സമ്മാനമാണ്, അല്ലാതെ ഒരിക്കലും ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനമല്ല." എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പ്രസ്താവനയിൽ ഉദ്ധരിച്ചു.
ഗർഭധാരണത്തെ ഒരു വിലപേശാവുന്ന ഒന്നാക്കി മാറ്റുന്നതിലൂടെ, ഒരു "ഉൽപ്പന്നം" ആയി ചുരുങ്ങുന്ന കുട്ടിയുടെയും അമ്മയുടെയും അന്തസ്സിനെ ലംഘിക്കുന്നുവെന്നും, അത് അവളുടെ ശരീരത്തെയും ജനന പ്രക്രിയയെയും ചൂഷണം ചെയ്യുന്നുവെന്നും, അപ്രകാരം കുടുംബത്തിന്റെ യഥാർത്ഥ സമ്പർക്ക പ്രാധാന്യത്തെ വളച്ചൊടിക്കുന്നുവെന്നുമുള്ള, ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും, പ്രസ്താവന അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: