കോട്ടയം അതിരൂപതയ്ക്കു പുതിയ സഹായ മെത്രാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ മുൻകൂർ അനുമതിയോടെ, കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ തിരഞ്ഞെടുത്തു. ത്രോയിന രൂപതയുടെ സ്ഥാനിക മെത്രാൻ എന്ന സ്ഥാനവും നൽകി.
1962 ജനുവരി 13 ന് കേരളത്തിലെ പയ്യാവൂരിൽ ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ, കോട്ടയത്തെ സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലാണ് തന്റെ പൗരോഹിത്യ പരിശീലനം ആരംഭിച്ചത്. മംഗലാപുരത്തെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം, 1989 ഏപ്രിൽ 13 ന് വൈദികനായി അഭിഷിക്തനായി. റോമിലെ സാന്താ ക്രോച്ചേ (Pontificia Università Santa Croce) പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നും, 1993 ൽ കാനൻ നിയമത്തിൽ ഉന്നത പഠനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.
ഇടവക വികാരി, മെത്രാന്റെ സെക്രട്ടറി, ചാൻസലർ, പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറി, കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവ്, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, 2025 മുതൽ കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിൻസെല്ലൂസ് എന്ന നിലയിൽ തന്റെ കർത്തവ്യ മണ്ഡലത്തിൽ ആയിരിക്കുമ്പോഴാണ്, സഹായ മെത്രാൻ എന്ന പുതിയ ദൗത്യത്തിലേക്ക് നിയോഗിക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.