ഗാസായിലെ വെടിനിറുത്തൽ പ്രഖ്യാപനം കുട്ടികളുടെ ജീവന് പ്രതീക്ഷ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസായിലുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനിൽ പ്രത്യാശ നിറയ്ക്കുന്നതാണ് നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നാളിതുവരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റവരും മരിച്ചവരുമായി അറുപതിനാലായിരത്തിലധികം കുട്ടികളുണ്ടെന്ന് ഒക്ടോബർ 10 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു. പരിക്കേറ്റവരിൽ ഇരുപത്തിയഞ്ച് ശതമാനം കുട്ടികളുടെയും ജീവിതഗതിതന്നെ മാറിപ്പോയെന്ന് സംഘടന അപലപിച്ചു.
പാലസ്തീന-ഇസ്രായേൽ യുദ്ധത്തിന് അവസാനം കുറിച്ചേക്കാവുന്ന നടപടികളിലേക്ക് നയിച്ചേക്കാവുന്ന നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ, നിലവിലെ നടപടികൾ പ്രദേശത്തുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യാശയുടെ വെളിച്ചം പകരുന്നതാണെന്ന് ജനീവയിലുള്ള തങ്ങളുടെ കേന്ദ്രത്തിൽ വച്ച് യൂണിസെഫിന്റെ ഉപവക്താവ് റിക്കാർഡോ പീരെസ് സംഘടനയുടെ പേരിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്ന കക്ഷികൾ, പ്രദേശത്ത് സമാധാനം തിരികെ കൊണ്ടുവരാൻവേണ്ടി, നിലവിലെ കരാർ പ്രാവർത്തികമാകുന്നുവെന്നും നിലനിൽക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.
പ്രദേശത്തെ ആവശ്യങ്ങളിൽ ഇടപെടുന്നതിന് തങ്ങളുടെ സന്നദ്ധത വ്യക്തമാക്കിയ യൂണിസെഫ്, സേവനസൗകര്യങ്ങൾ എത്തേണ്ടതുണ്ടെന്നും, അതിനായി കഴിയുന്നിടത്തോളം ഇടങ്ങളിൽ മാനവികസഹായമെത്തിക്കാനുള്ള ഇടനാഴികൾ തുറക്കാൻ ഇസ്രായേൽ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. പ്രദേശത്ത് നവജാതശിശുക്കളുടെ മാത്രമല്ല, മുതിർന്ന കുട്ടികളുടെ മരണത്തിന് പോലും കാരണമാകുന്ന വിധത്തിൽ കുട്ടികളുടെ പ്രതിരോധശക്തി കുറഞ്ഞിട്ടുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു.
പ്രദേശത്ത് വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ശീതകാലത്തേക്കുള്ള വസ്ത്രങ്ങളും, മറ്റു കുട്ടികൾക്ക് പുതപ്പുകളും എത്തിക്കുകയെന്നതാണ് നിലവിൽ തങ്ങളുടെ ലക്ഷ്യമെന്ന് യൂണിസെഫ് വിശദീകരിച്ചു.
വെടിനിറുത്തൽ വാക്കുകളിൽ മാത്രം ഒതുങ്ങരുതെന്നും, അടിയന്തിര മാനവികസഹായമെത്തിക്കുന്നതിന് മാത്രമല്ല, ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന വിധത്തിൽ അതിന്റെ ഫലങ്ങൾ നിലനിൽക്കുന്നതിന് വേണ്ടി ശ്രമിക്കണമെന്നും ശിശുക്ഷേമനിധി ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: