പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമന് നന്ദി പറഞ്ഞും സഭൈക്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ (Patriarchal Church of Saint George) നവംബർ 29 ശനിയാഴ്ച നടന്ന ഡോക്സോളജി (Doxology) എന്ന പ്രാർത്ഥനാചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പാ പ്രഭാഷണം നടത്തി. പാത്രിയർക്കീസ് പരിശുദ്ധ ബർത്തലോമിയോ ഒന്നാമൻ (Bartholomew I) തനിക്കേകിയ സ്വാഗതത്തിനും, സിനഡിലെ അംഗങ്ങൾക്കും, തങ്ങൾക്കൊപ്പമായിരിക്കുന്ന ഏവർക്കും പാപ്പാ നന്ദി പറഞ്ഞു.
വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ തന്റെ മുൻഗാമികളായ പാപ്പാമാരുടെ കാൽച്ചുവടുകളെ പിന്തുടർന്നാണ് ഈ ദേവാലയത്തിലേക്ക് താൻ പ്രവേശിച്ചതെന്നതിൽ താനനുഭവിക്കുന്ന സന്തോഷം പങ്കുവച്ച പാപ്പാ, തന്റെ നിരവധി മുൻഗാമികളെ പരിശുദ്ധ പാത്രിയർക്കീസിന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ടെന്നതും, അവരുമായി ആത്മാർത്ഥവും സഹോദര്യപൂർണ്ണവുമായ സൗഹൃദബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതും അനുസ്മരിച്ചു. സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിൽ പാത്രിയർക്കീസും, തന്റെ മുൻഗാമികളും ഇപ്പോൾ താനും പങ്കിടുന്ന പൊതു താത്പര്യവും പാപ്പാ എടുത്തുപറഞ്ഞു.
താൻ റോമിന്റെ മെത്രാനെന്ന നിയോഗം ഏറ്റെടുത്ത സമയത്തും, വിശുദ്ധ ബലിയിലും പാത്രിയർക്കീസ് സന്നിഹിതനായിരുന്ന കാര്യം പാപ്പാ നന്ദിപൂർവ്വം അനുസ്മരിച്ചു.
നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-മത് വാർഷികം തലേദിവസം തങ്ങൾ ഒരുമിച്ച് അനുസ്മരിച്ചത് പരാമർശിച്ച പാപ്പാ, തന്റെ ശിഷ്യന്മാർ ഒന്നായിരിക്കണമെന്ന യേശുവിന്റെ പ്രാർത്ഥനയാൽ (യോഹന്നാൻ 17,21) പ്രേരിതരായി, ദൈവത്തിന്റെ സഹായത്തോടെ, ക്രൈസ്തവർ തമ്മിലുള്ള പൂർണ്ണമായ ഐക്യം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും അനുസ്മരിച്ചു.
എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ ഓർമ്മ, ഈ രണ്ടു ദിവസങ്ങളിലും പ്രത്യേകമായി അനുസ്മരിക്കുന്നത് പരാമർശിച്ച പാപ്പാ, ഡോക്സോളജി പ്രാർത്ഥനയിൽ, "സഭകളുടെ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടി" ഡീക്കൻ പ്രാർത്ഥിച്ചത് എടുത്തുപറഞ്ഞു. പിതാവായ ദൈവം നമ്മുടെ മേൽ കനിവായി ഈ പ്രാർത്ഥന കേൾക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
തനിക്കേകിയ സഹോദര്യപൂർണ്ണമായ സ്വാഗതത്തിന് നന്ദിയേകിയും, തങ്ങളുടെ സ്വർഗ്ഗീയമാദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ആഘോഷിക്കുന്ന പരിശുദ്ധ പാത്രിയർക്കീസിനും, മറ്റെല്ലാവർക്കും തന്റെ ആശംസകൾ നൽകിയുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
