തിരയുക

ലിയോ പതിനാലാമൻ പാപ്പാ - അപ്പസ്‌തോലിക്കയാത്രയ്ക്ക് ശേഷമുള്ള മടക്കയാത്രയിൽ നിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - അപ്പസ്‌തോലിക്കയാത്രയ്ക്ക് ശേഷമുള്ള മടക്കയാത്രയിൽ നിന്നുള്ള ഒരു ദൃശ്യം  (ANSA)

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്ര:അവസാനദിന വിവരണം

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന പ്രഥമ അപ്പസ്തോലിക യാത്രയിലെ അവസാനദിന ചടങ്ങുകളെക്കുറിച്ചുള്ള സമ്പൂർണ്ണ-സംഗ്രഹ-വിവരണം.
ശബ്ദരേഖ - ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലികയാത്ര:അവസാനദിന വിവരണം

മോൺസിഞ്ഞോർ ജോജി വടകര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാന്‍ ന്യൂസ്

തന്റെ അപ്പസ്തോലികയാത്രയുടെ അവസാന ദിനമായ ഡിസംബർ 2 ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് മുൻപായി  അപ്പസ്തോലിക നൂൺഷ്യേച്ചറിൽ നിന്ന് വിടപറഞ്ഞിറങ്ങിയ പാപ്പാ,, അവിടെനിന്ന് കുരിശിന്റെ ഫ്രാൻസിസ്കൻ സഹോദരിമാർ നടത്തുന്ന ജൽ ദിബിലുള്ള "കുരിശിന്റെ ആശുപത്രിയിൽ" (Hospital of the Cross) എത്തിയതും അവിടെയുള്ള സന്ന്യസ്തസഹോദരിമാരെയും രോഗികളെയും സന്ദർശിക്കുകയും ഏവർക്കും ആശീര്വാദം നൽകുകയും ചെയ്തത് വരെയുള്ള വിവരണങ്ങളാണ് കഴിഞ്ഞ ദിവസം വത്തിക്കാൻ റേഡിയോയും വത്തിക്കാൻ ന്യൂസും പങ്കുവച്ചത്.

പാപ്പാ ബെയ്‌റൂട്ട് പോർട്ടിലേക്ക്

ആശപത്രിയിലെ തന്റെ സന്ദർശനത്തിന് ശേഷം രാവിലെ ഒൻപതേകാലോടെ, ഇന്ത്യയിൽ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ഏതാണ്ട് പത്ത് കിലോമീറ്ററുകൾ അകലെയുള്ള ബെയ്‌റൂട്ട് പോർട്ടിലേക്ക് പാപ്പാ കാറിൽ യാത്രയായി. ലെബനന്റെ തലസ്ഥാനമായ ത്രികോണാകൃതിയിലുള്ള ബെയ്‌റൂട്ടിൻറെ ഒരു വശം മുഴുവൻ നീളുന്നതാണ് ഈ പോർട്ട്.

ബെയ്‌റൂട്ട് സ്ഫോടനം

ബെയ്‌റൂട്ട് പോർട്ട് ലോകശ്രദ്ധ നേടിയത്, 2020 ഓഗസ്റ്റ് 4-ന് അവിടെയുണ്ടായ വൻ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ്. ഇരുനൂറിലധികം പേരുടെ ജീവനെടുക്കുകയും ഏഴായിരത്തോളം ആളുകൾക്ക് പരിക്കിന് കാരണമാകുകയും, മൂന്ന് ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഈ സ്ഫോടനം, റിക്ടർ സ്കെയിലിൽ 3,3 രേഖപ്പെടുത്താൻ തക്ക ശക്തമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ചരിത്രത്തിൽ, ന്യുക്ലിയർ ഉപയോഗിച്ചല്ലാത്ത സഫ്‍ടനങ്ങളിൽ ഏറ്റവും ശക്തമായവയിൽ ഒന്നായാണ് ഈ സ്ഫോടനം കണക്കാക്കപ്പെട്ടിരുന്നത്. എംവി റോസൂസ് എന്ന കപ്പലിൽനിന്ന് 2014-ൽ പിടിച്ചെടുത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പോർട്ടിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് രണ്ടു ഘട്ടങ്ങളിലായി പൊട്ടിത്തെറിച്ചാണ് ഈ അപകടമുണ്ടായത്. അപകടമുണ്ടായി അഞ്ചുവർഷങ്ങൾക്ക് ശേഷവും, ഇതിന് കാരണക്കാരായവരെ കണ്ടെത്താനോ, ഇരകൾക്കും, അവരുടെ പ്രിയപ്പെട്ടവർക്കും നീതി നൽകാനോ സാധിച്ചിട്ടില്ല.

സാന്ത്വനമായി പാപ്പായുടെ സാന്നിദ്ധ്യം

ബെയ്‌റൂട്ട് സ്ഫോടനയിടത്തെത്തിയ പാപ്പായെ, അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സ്വീകരിക്കുകയും, പാപ്പാ നിശബ്ദമായി അൽപനേരം പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ അവിടെ പൂക്കൾ കൊണ്ടുള്ള ഒരു റീത്ത് സമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്തു. തുടർന്ന്, അവിടെ നടന്ന ദാരുണസ്‌ഫോടനത്തിന്റെ ഇരകളായവരുടെ ബന്ധുക്കളെ പാപ്പാ അഭിവാദ്യം ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ബെയ്‌റൂട്ട് തീരദേശപ്രദേശത്തെ ദിവ്യബലി

ബെയ്‌റൂട്ട് സ്ഫോടനയിടത്തുനിന്ന് 9.50-ന്, "ബെയ്‌റൂട്ട് തീരദേശനഗരപദ്ധതി" എന്ന പേരിൽ, കടൽ നികത്തിയുണ്ടാക്കിയ ഇടത്തേക്ക് വിശുദ്ധ ബലിയർപ്പണത്തിനായി പരിശുദ്ധ പിതാവ് കാറിൽ യാത്രയായി.

ലെബനൻ യുദ്ധകാലത്ത് തകർക്കപ്പെട്ട ബെയ്‌റൂട്ടിലെ നാശനഷ്ടങ്ങൾ ഉപയോഗിച്ച് കടലിൽനിന്ന് വീണ്ടെടുത്ത പ്രദേശമാണ് "ബെയ്‌റൂട്ട് തീരദേശനഗരപദ്ധതി" (Beirut Waterfront). സോളിഡേരെ എന്ന സ്ഥാപനം, നാഗരിക വികസനമാതൃകാ ജില്ലയാക്കി മാറ്റുകയാണ് ഈ പ്രദേശത്തെ.

പത്ത് മണിക്ക് മുൻപായി ബെയ്‌റൂട്ട് തീരദേശനഗരത്തിലെത്തിയ പാപ്പാ, കാറിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരാണ് പരിശുദ്ധ പിതാവിനെ കാണാനും, വിശുദ്ധ ബലിയിൽ സംബന്ധിക്കാനും എത്തിയത്. പത്തരയോടെ വിശുദ്ധബലിയർപ്പണയിടത്തെത്തിയ പാപ്പായെ, അന്ത്യോക്യയിലെ ഗ്രീക്ക് മെൽക്കീത്ത സഭാ തലവൻ പാത്രിയർക്കീസ് യൂസഫ് അബ്‌സി (Youssef Absi) സ്വാഗതം ചെയ്തു. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ, ആത്മാവിൽ സന്തോഷിക്കുന്ന യേശുവിനെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായത്തിൽനിന്നുള്ള സുവിശേഷ ഭാഗം അറബ് ഭാഷയിൽ വായിക്കപ്പെട്ടതിനെത്തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

നാം സന്തോഷത്തോടെ പങ്കുവച്ച  ഈ തീവ്രമായ ദിവസങ്ങളുടെ അവസാനത്തിൽ,  നമ്മുടെ ഇടയിൽ തന്നെത്തന്നെ സന്നിഹിതനാക്കിക്കൊണ്ടും, അവൻ നമുക്ക് സമൃദ്ധമായി വാഗ്ദാനം ചെയ്യുന്ന വചനത്താലും , ഒരുമിച്ച് ജീവിക്കാൻ നമ്മെ അനുവദിച്ച, കർത്താവിന്റെ നന്മനിറഞ്ഞ കൃപകൾക്ക് നമുക്ക് കർത്താവിനോട് നന്ദിയർപ്പിക്കാം.

നാം ഇപ്പോൾ വായിച്ചുകേട്ട വചന ഭാഗത്തിൽ പറയുന്നതുപോലെ, യേശുവും, തന്റെ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കുന്നു: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും പിതാവായ ദൈവമേ നിനക്ക് ഞാൻ സ്തുതികൾ അർപ്പിക്കുന്നു. (ലൂക്ക 10 ,21) എന്നാൽ സ്തുതിയുടെ മാനം എപ്പോഴും നമ്മുടെ ഉള്ളിൽ കണ്ടെത്തണമെന്നില്ല. ചിലപ്പോൾ ജീവിതത്തിന്റെ കഷ്ടപ്പാടുകളാൽ  ഭാരപ്പെട്ടതും, നമ്മെ ചുറ്റിയുള്ള നിരവധി പ്രശ്നങ്ങളിൽ മുഴുകി, തിന്മയുടെ മുന്നിൽ നിസ്സഹായതയാൽ തളർന്നുപോകുകയും നിരവധി പ്രയാസകരമായ സാഹചര്യങ്ങളാൽ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോൾ, ഹൃദയത്തിന്റെ ആശ്ചര്യത്തെയും നന്ദിയെയും അപേക്ഷിച്ച്, നാം വിലാപത്തിലും, അടിയറവു വയ്ക്കുന്നതിലും താണുപോകുന്നു.

 കർത്താവ് നിങ്ങളുടെ നാടിനെ അലങ്കരിച്ച ഒരു അപൂർവ്വ സൗന്ദര്യത്തിന്റെ സ്വീകർത്താക്കളും അതേ സമയം, പല രൂപങ്ങളിൽ  തിന്മ ഈ മഹത്വത്തെ എത്രമാത്രം അവ്യക്തമാക്കുമെന്നതിന്റെ കാഴ്ചക്കാരും ഇരകളുമായ, പ്രിയപ്പെട്ട ലബനീസ് ജനതയേ, എപ്പോഴും പ്രശംസയുടെയും നന്ദിയുടെയും മനോഭാവം വളർത്തിയെടുക്കാൻ, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു.

കടലിനെ അഭിമുഖീകരിക്കുന്ന ഈ സ്ഥലത്തു നിന്നും, തിരുവെഴുത്തിൽ വിവരിക്കുന്ന ലെബനന്റെ സൗന്ദര്യം മനസിലാക്കുവാൻ എനിക്ക് സാധിക്കും. കർത്താവ് തന്റെ ഉയരമുള്ള ദേവദാരു മരങ്ങൾ അവിടെ നട്ടുപിടിപ്പിച്ചു, അവയെ പോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്തു. ഉത്തമഗീതത്തിലെ മണവാട്ടിയുടെ വസ്ത്രങ്ങൾ  ഈ ദേശത്തിന്റെ സൗരഭ്യത്താൽ  സുഗന്ധം പരത്തുകയും ചെയ്തു. മിശിഹായുടെ വരവിനായി വെളിച്ചം ധരിച്ച വിശുദ്ധ നഗരമായ ജെറുസലേമിന്  അവിടുന്ന് ഇപ്രകാരം പ്രഖ്യാപിക്കുന്നു: "എന്റെ വിശുദ്‌ധസ്‌ഥലം അലങ്കരിക്കാന്‍ ലബനോന്റെ മഹത്വമായ സരളവൃക്‌ഷവും പുന്നയും ദേവദാരുവും നിന്റെ അടുക്കല്‍ എത്തും. എന്റെ പാദപീഠം ഞാന്‍ മഹത്വപൂര്‍ണമാക്കും." (ഏശയ്യാ 60 : 13)

എന്നിരുന്നാലും, അതേ സമയം, ഈ സൗന്ദര്യം ദാരിദ്ര്യത്താലും കഷ്ടപ്പാടുകളാലും, നിങ്ങളുടെ ചരിത്രത്തെ അടയാളപ്പെടുത്തിയ മുറിവുകളാലും ഒളിമങ്ങിയിരിക്കുന്നു. തുറമുഖത്ത് സ്ഫോടനം നടന്ന സ്ഥലത്തു അല്പസമയം മുൻപ് ഞാൻ പ്രാർത്ഥിക്കുവാനായി  പോയിരുന്നു. ദുർബലവും പലപ്പോഴും അസ്ഥിരവുമായ ഒരു രാഷ്ട്രീയ സന്ദർഭം, നിങ്ങളെ അടിച്ചമർത്തുന്ന നാടകീയമായ സാമ്പത്തിക പ്രതിസന്ധി, പുരാതന ഭയങ്ങളെ ഉണർത്തിയ അക്രമങ്ങളും സംഘർഷങ്ങളും ഇങ്ങനെ നിങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളാൽ എല്ലാം അവ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ എളുപ്പത്തിൽ കൃതജ്ഞത  നിരാശയിലേക്ക് വഴിമാറുന്നു. ഹൃദയത്തിന്റെ ശൂന്യതയിൽ സ്തുതിഗീതത്തിന് സ്ഥാനമില്ല, പ്രത്യാശയുടെ ഉറവിടം അനിശ്ചിതത്വത്താലും, ദിശാബോധമില്ലായ്മയാലും വറ്റിപ്പോകുന്നു.

എന്നിരുന്നാലും, കർത്താവിന്റെ വചനം, കൃതജ്ഞതയിലേക്ക് സ്വയം തുറന്നുകൊണ്ട്, ഈ ദേശത്തോടുള്ള പൊതുപ്രതിബദ്ധതയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്ന  ചെറിയ തിളങ്ങുന്ന വിളക്കുകൾ, ഇരുട്ടിന്റെ നാഴികയിൽ  കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നു. 

നാം കേട്ടതുപോലെ, യേശു പിതാവിന് നന്ദി പറയാനുള്ള കാരണം അസാധാരണമായ പ്രവൃത്തികൾ ചെയ്തതു കൊണ്ടല്ല, മറിച്ച് ആരും ശ്രദ്ധിക്കാത്തവരിലേക്കും, അവഗണിക്കപ്പെടുന്നവരിലേക്കും,  ശബ്ദമില്ലാത്തവരിലേക്കും  അവൻ തന്റെ മഹത്വം കൃത്യമായി വെളിപ്പെടുത്തുന്നതിനാലാണ്. യേശു ഉദ്ഘാടനം ചെയ്യാൻ വരുന്ന രാജ്യത്തിന്, വാസ്തവത്തിൽ, ഏശയ്യാ പ്രവാചകൻ നമ്മോട് പറഞ്ഞ ഈ സ്വഭാവം കൃത്യമായി ഉണ്ട്:  ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടികിളിർക്കും; എല്ലാം അവസാനിച്ചതായി തോന്നുമ്പോൾ പുനർജന്മം വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ പ്രത്യാശ. ഒരു ചെറിയ മുളയായിട്ടാണ് മിശിഹായുടെ വരവ് പ്രഖ്യാപിക്കപ്പെടുന്നത്. എളിയവർക്കു മാത്രമാണ് ഇത് തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ. വലിയ ഭാവമില്ലാതെ ജീവിക്കുന്നവർക്ക്  ചരിത്രത്തിലെ ദൈവത്തിന്റെ അടയാളങ്ങളും, അതിന്റെ വിശദാംശങ്ങളും തിരിച്ചറിയുവാൻ സാധിക്കുന്നു.

വേദനാജനകമായ സംഭവങ്ങളിൽ പോലും നമ്മെ വളരുവാൻ സഹായിക്കുന്ന, ചെറിയ മുളകൾ തിരിച്ചറിയുവാൻ നമ്മുടെ ദൃഷ്ടികൾക്ക് സാധിക്കും. രാത്രിയിൽ തിളങ്ങുന്ന ചെറിയ വിളക്കുകൾ, മുളയ്ക്കുന്ന ചെറിയ മുളകൾ, ഈ ചരിത്ര കാലഘട്ടത്തിലെ വരണ്ട പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ച ചെറിയ വിത്തുകൾ,  എന്നിവ ഇവിടെയും ഇന്നും,  എന്നും നമുക്ക് കാണാൻ കഴിയും. നിങ്ങളുടെ കുടുംബങ്ങളിൽ വേരൂന്നിയതും ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പരിപോഷിപ്പിക്കപ്പെട്ടതുമായ നിങ്ങളുടെ ലളിതവും ആത്മാർത്ഥവുമായ വിശ്വാസത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.  ജനങ്ങളുടെ  ആവശ്യങ്ങൾ  നിറവേറ്റുന്നതിനായി ഇടവകകൾ, സഭകൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ നിരന്തരമായ പ്രവർത്തനത്തെക്കുറിച്ചും  ഞാൻ ചിന്തിക്കുന്നു. അനേകം പ്രയാസങ്ങൾക്കിടയിലും തങ്ങളുടെ ദൗത്യത്തിനായി സ്വയം സമർപ്പിക്കുന്ന പുരോഹിതരെക്കുറിച്ചും സമർപ്പിതരെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. ജീവകാരുണ്യ രംഗത്തും സമൂഹത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. രാത്രിയുടെ ഇരുട്ടിനെ പ്രകാശിപ്പിക്കാൻ  കഠിനമായി ശ്രമിക്കുന്ന ഈ വിളക്കുകൾക്കും, ഭാവിയിൽ  പ്രത്യാശ തുറന്നുകൊടുക്കുന്ന ഈ ചെറുതും അദൃശ്യവുമായ മുളകൾക്കും, ഇന്ന് നാം യേശുവിനെപ്പോലെ പറയണം: "പിതാവേ, ഞങ്ങള് അങ്ങയെ സ്തുതിക്കുന്നു! ഞങ്ങളോടൊപ്പമുണ്ടായിരുന്നതിനും ഞങ്ങളെ വീഴാൻ അനുവദിക്കാത്തതിനും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ".

അതേസമയം, ഈ നന്ദി, അടുപ്പമുള്ളതും മിഥ്യാബോധമുള്ളതുമായ ഒരു ആശ്വാസമായി തുടരരുത്. അത് ഹൃദയത്തിന്റെയും ജീവിതത്തിന്റെയും  പരിവർത്തനത്തിലേക്കും,  ദൈവം നമ്മുടെ ജീവിതം വിഭാവനം ചെയ്തിട്ടുള്ള വിശ്വാസത്തിന്റെ വെളിച്ചത്തിലും, പ്രത്യാശയുടെ വാഗ്ദാനത്തിലും, ദാനധർമ്മത്തിന്റെ സന്തോഷത്തിലുമാണെന്ന ചിന്തയിലേക്കും നമ്മെ നയിക്കണം. അതിനാൽ, നാമെല്ലാവരും ഈ മുകുളങ്ങൾ വളർത്താൻ വിളിക്കപ്പെട്ടിരിക്കുന്നു, നിരുത്സാഹപ്പെടരുത്, അക്രമത്തിന്റെയും, പണത്തിന്റെ വിഗ്രഹാരാധനയുടെയും യുക്തിക്ക് വഴങ്ങാതിരിക്കുക, വ്യാപകമായ തിന്മയ്ക്ക് സ്വയം കീഴടങ്ങാതിരിക്കുക.

ഓരോരുത്തരും അവരവരുടെ പങ്ക് നിർവഹിക്കണം, ഈ പ്രദേശത്തിന്  അതിന്റെ പ്രൗഢിയിലേക്ക് മടങ്ങിവരാനുള്ള ശ്രമങ്ങളിൽ  നാമെല്ലാവരും പങ്കുചേരണം. നമുക്ക് അത് ചെയ്യാൻ ഒരേയൊരു മാർഗമേയുള്ളൂ: നമുക്ക് നമ്മുടെ ഹൃദയങ്ങളെ നിരായുധരാക്കാം, നമ്മുടെ വംശീയവും രാഷ്ട്രീയവുമായ അടച്ചുപൂട്ടലുകളുടെ കവചം ഉപേക്ഷിക്കാം, മതങ്ങൾക്കിടയിൽ കൂടിക്കാഴ്ചകൾ നടത്താം, സമാധാനവും നീതിയും വിജയിക്കുന്ന, എല്ലാവർക്കും പരസ്പരം സഹോദരീസഹോദരന്മാരായി തിരിച്ചറിയാൻ കഴിയുന്ന, ഒടുവിൽ, ഏശയ്യാ പ്രവാചകൻ നമ്മോട് വിവരിക്കുന്ന കാര്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ഏകീകൃത ലെബനൻ എന്ന സ്വപ്നം നമ്മുടെ ഹൃദയങ്ങളിൽ പുനരുജ്ജീവിപ്പിക്കാം. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. (ഏശയ്യാ 11 : 6)

ഇത് നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന സ്വപ്നം ആകുന്നു, സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൈകളിൽ അർപ്പിക്കുന്നതു ഇതാണ്. ലെബനൻ, എണീക്ക്! നീതിയുടെയും സാഹോദര്യത്തിന്റെയും ഭവനമാകുക!  സമാധാനത്തിന്റെ പ്രവചനം ആകുക!

സഹോദരീ സഹോദരന്മാരേ, "പിതാവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു" എന്ന യേശുവിന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് പറയാൻ ഞാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ കഷ്ടപ്പാടുകളും പ്രത്യാശകളും എന്റെ ഹൃദയത്തിൽ വഹിക്കുമ്പോൾ, ഈ ദിവസങ്ങൾ നിങ്ങളുമായി പങ്കുവെച്ചതിന് ഞാൻ കർത്താവിനോട് നന്ദി രേഖപ്പെടുത്തുന്നു. നീതിയുടെ സൂര്യനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഈ നാട് എപ്പോഴും പ്രകാശിക്കട്ടെയെന്നും,  മങ്ങാത്ത പ്രത്യാശയ കാത്തുസൂക്ഷിക്കാൻ അവനോട് നന്ദിയുള്ളവരായിരിക്കുവാൻ ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

പ്രസംഗത്തിന് ശേഷമുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾ ഗ്രീക്ക്, ഇംഗ്ലീഷ്, സിറിയക്, അർമേനിയൻ, ഫ്രഞ്ച്, അറബ് ഭാഷകളിലായിരുന്നു. വിശുദ്ധ കുർബാനയുടെ അവസാനം, മാറോണീത്താ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് അഭിവന്ദ്യ ബെഷാറ ബുത്രോസ് റായി (Béchara Boutros Raï, O.M.M.) പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞു.

മടക്ക യാത്രയ്ക്ക് ഒരുക്കം

ലെബനനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാന പരിപാടികളിൽ ഒന്നായിരുന്ന ഈ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം, ഉച്ച കഴിഞ്ഞ് പന്ത്രണ്ടരയോടെ പരിശുദ്ധ പിതാവ് തിരികെ റോമിലേക്ക് മടങ്ങുന്നതിനായി ബെയ്‌റൂട്ട് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി.

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വിമാനത്താവളത്തിലെത്തിയ പാപ്പായെ രാജ്യത്തിന്റെ പ്രസിഡന്റ് ജോസഫ് ഔൻ (Joseph Aoun)  സ്വീകരിച്ചു. തുടർന്ന് ഇരു സംഘങ്ങളും പരസ്പരം അഭിവാദ്യം ചെയ്യുകയും, പരിശുദ്ധ പിതാവിന് ഗാർഡ് ഓഫ് ഓണർ നല്കപ്പെടുകയും ചെയ്തു.

തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെബനനിലേക്ക് എത്തിയതിൽ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് ലെബനൻ പ്രസിഡന്റ് സംസാരിച്ചു. തുടർന്ന് പാപ്പാ ലെബനനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിലെ അവസാന പ്രഭാഷണം നടത്തി.

ആഗമനത്തെക്കാൾ പ്രയാസകരമാണ് വേർപിരിയൽ എന്ന വികാരാധീനമായ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ബെയ്‌റൂട്ടിലെ വിമാനത്താവളത്തിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം ആരംഭിച്ചത്. ഒറ്റപ്പെടുന്നതിനേക്കാൾ, ഒത്തുചേരുനന്തിൽ ആനന്ദം കണ്ടെത്തുന്നവരാണ് ലബനൻ ജനതയെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ രാജ്യത്ത് എത്തിച്ചേരുന്ന ഏവർക്കും, ഈ സംസ്കാരത്തിലേക്ക് സൗമ്യമായി പ്രവേശിക്കുവാൻ സാധിക്കുമെന്നും, അതിനാൽ തിരികെ പോകുമ്പോൾ, ഏവരെയും ഹൃദയത്തിൽ സംവഹിക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു.  നിലവിൽ ശത്രുക്കൾ എന്ന് കരുതുന്നവർ ഉൾപ്പെടെ സാഹോദര്യത്തിന്റെയും സമാധാനത്തോടുള്ള പ്രതിബദ്ധതയുടെയും ഈ മനോഭാവത്തിൽ മധ്യപൂർവേഷ്യയെ മുഴുവൻ ഉൾപ്പെടുത്തുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ സന്ദേശത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

"നിങ്ങളോടൊപ്പം ചെലവഴിച്ച ദിവസങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്, കൂടാതെ എന്റെ പ്രിയപ്പെട്ട മുൻഗാമി ഫ്രാൻസിസ്  പാപ്പായുടെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്", പാപ്പാ പറഞ്ഞു.

ഈ നാട്ടിൽ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഒരുപോലെ കന്യകാമറിയത്തോടുള്ള പ്രത്യേക ഭക്തി ഹൃദയത്തിൽ പേറുന്നവരാണെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. വിശുദ്ധ ഷാര്ലിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുവാൻ ലഭിച്ച അവസരം, ആത്മീയമായി ആഴത്തിലുള്ള ഒരു അനുഭവം സമ്മാനിച്ചുവെന്നും, ഏവർക്കും ശക്തിപകരുന്നതാണ് നാടിൻറെ ചരിത്രമെന്നും പാപ്പാ പറഞ്ഞു. ബെയ്റൂട്ട് തുറമുഖത്തേക്കുള്ള തന്റെ ഹ്രസ്വ സന്ദർശനം  വളരെയധികം സ്പർശിച്ചുവെന്നു പറഞ്ഞ പാപ്പാ, ഇരകൾക്കു വേണ്ടി താൻ പ്രാർത്ഥിച്ചുവെന്നും, സത്യവും നീതിയും വെളിപ്പടട്ടെയെന്നും കൂട്ടിച്ചേർത്തു.

തനിക്ക്  സന്ദർശിക്കാൻ കഴിയാത്ത ലെബനനിലെ എല്ലാ പ്രദേശങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ആക്രമണങ്ങളും ശത്രുതയും അവസാനിക്കട്ടെയെന്നും,  സായുധ പോരാട്ടം ഒരു പ്രയോജനവും നല്കുന്നില്ലെന്ന് നാം തിരിച്ചറിയണമെന്നും പാപ്പാ പറഞ്ഞു. ചർച്ചകൾ, മധ്യസ്ഥത, സംഭാഷണം എന്നിവ ക്രിയാത്മകമാണെന്നും, സമാധാനം ഒരു ലക്ഷ്യമായി മാത്രമല്ല, മാർഗമായും തിരഞ്ഞെടുക്കാമെന്നും പാപ്പാ ആശംസിച്ചു. 

പ്രഭാഷണശേഷം പരിശുദ്ധ പിതാവ് ഈ അപ്പസ്തോലിക യാത്രയിലെ എല്ലാ ഭാഗത്തും പാപ്പായെ എത്തിച്ച ഈതാ എയർവെയ്സിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ റോമിലേക്ക് മടങ്ങി. ലെബനന് പുറമെ, സൈപ്രസ്, ഗ്രീസ്, തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്താണ് വിമാനം ഇറ്റലിയിലേക്കെത്തിയത്. ഈ രാജ്യങ്ങളുടെ തലവന്മാർക്ക് പതിവുപോലെ പാപ്പാ അഭിവാദനങ്ങൾ അറിയിച്ചുകൊണ്ട് ടെലെഗ്രാം സന്ദേശങ്ങൾ അയച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔന് അയച്ച സന്ദേശത്തിൽ, രാജ്യത്തെ ജനങ്ങൾക്ക് സമാധാനവും, ഐക്യവും, രാജ്യത്തിന് പുരോഗതിയുമുണ്ടാകട്ടെയെന്ന് പാപ്പാ എഴുതി. തനിക്ക് രാജ്യവും അവിടുത്തെ ജനവും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പാപ്പാ നന്ദിയേകി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്തോദൂളിദെസിനയച്ച (Nikos Christodoulides) സന്ദേശത്തിലൂടെ, പരിശുദ്ധ പിതാവ് രാജ്യത്തെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങൾ നേർന്നു. ഗ്രീസ് പ്രസിഡന്റ കോൺസ്താന്തീനോസ് താസൂളാസിനയച്ച (Konstantinos Tasoulas) സന്ദേശത്തിലാകട്ടെ, അദ്ദേഹത്തിനും രാജ്യത്തെ ജനതയ്ക്കും തന്റെ അഭിവാദ്യങ്ങളർപ്പിച്ച പാപ്പാ, ഏവരുടെയും സുസ്ഥിതിക്കായി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു. ഇറ്റലിയുടെ പ്രസിഡന്റ് സേർജിയോ മത്തറെല്ലയ്ക്കയച്ച (Sergio Mattarella) സന്ദേശത്തിൽ, തന്റെ അപ്പസ്തോലിക യാത്രയുടെ പ്രധാന നിമിഷങ്ങൾ പാപ്പാ പ്രത്യേകമായി പരാമർശിച്ചിരുന്നു. ഇരു സ്ഥലങ്ങളിലും, ഏവരെയും വളർച്ചയ്ക്കുപകരിക്കുന്ന സംവാദങ്ങൾക്കും പരസ്പരമുള്ള ഐക്യദാർഢ്യത്തിനും ക്ഷണിച്ചതും തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിച്ചിരുന്നു.

അപ്പസ്തോലിക യാത്രയുടെ ആരംഭത്തിലെന്ന പോലെ, മടക്കയാത്രയിലും വിമാനത്തിൽ വച്ച് പരിശുദ്ധ പിതാവ് മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമേകുകയും, എവർക്കുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.

ബെയ്‌റൂട്ടിൽനിന്നും ഏകദേശം 2380 കിലോമീറ്ററുകൾ താണ്ടി, വൈകുന്നേരം നാലുമണിയോടെ വിമാനം റോം ഫ്യുമിച്ചീനോയിലുള്ള അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. തുടർന്ന് പരിശുദ്ധ പിതാവ് കസ്തേൽ ഗന്തോൾഫോയിലുള്ള തന്റെ വേനൽക്കാല വസതിയിലേക്ക് കാറിൽ യാത്രയായി.

ഐക്യവും സമാധാനവും പ്രത്യാശയും പ്രോത്സാഹിപ്പിച്ച യാത്ര

ലോകത്ത് നിരവധിയിടങ്ങളിൽ സായുധ സംഘർഷങ്ങളും രക്തരൂക്ഷിത യുദ്ധങ്ങളും നടക്കുകയും, ഫ്രാൻസിസ് പാപ്പായുടേതുൾപ്പെടെയുള്ള ആളുകളുടെ ഭാഷയിൽ, വിവിധയിടങ്ങളിലായി മൂന്നാം ലോക മഹായുദ്ധം നടക്കുന്നതിന്റെ പ്രതീതിയുയർത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ്, ഐക്യത്തിന്റെയും എക്യൂമെനിക്കൽ, മതാന്തര സംവാദങ്ങളുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി പത്രോസിന്റെ പിൻഗാമിയായ ലിയോ പതിനാലാമൻ പാപ്പാ ഇത്തരമൊരു അപ്പസ്തോലികയാത്ര നടത്തിയത്.

തുർക്കി ലെബനൻ അപ്പസ്തോലിക യാത്രയുടെ തുടർച്ച

ഒരു കാലത്ത്, സഭയുടെ വിശ്വാസവളർച്ചയിലും, പ്രമുഖ വ്യക്തിത്വങ്ങൾ കൊണ്ടും, പ്രധാനപ്പെട്ടതായിരുന്ന തുർക്കിയിൽ (Türkiye) 2025 നവംബർ 27 മുതൽ 30 വരെ ദിവസങ്ങൾ ചിലവഴിച്ച പാപ്പാ, പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ 1700-മത് വാർഷികത്തിനും, അതുവഴി സഭകൾക്കിടയിലുണ്ടാകേണ്ട ഐക്യത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയത്. എന്നാൽ അതേസമയം, സമാധാനവും പൊതുനന്മയും മുന്നിൽ കണ്ട്, ഇസ്ലാം മതമുൾപ്പെടെയുള്ള മതങ്ങളും ക്രൈസ്തവമതവും തമ്മിലുണ്ടാകേണ്ട സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കാനും ഈ യാത്രയിലൂടെ പരിശുദ്ധ പിതാവിന് സാധിച്ചു. ഈ യാത്രയ്ക്കായി പരിശുദ്ധ പിതാവ് തിരഞ്ഞെടുത്ത "ഒരു കർത്താവും, ഒരു വിശ്വാസവും, ഒരു മാമ്മോദീസായും" എന്ന ആപ്തവാക്യം പോലെ, അവിടെയുള്ള ക്രൈസ്തവർക്കിടയിൽ, പ്രത്യേകിച്ച്, കത്തോലിക്കാ വിശ്വാസികൾക്ക് ഒരു ഉദ്ബോധനമാകാനും പാപ്പായുടെ യാത്രയ്ക്കായിട്ടുണ്ട്.

ലെബനനിലാകട്ടെ, ഏറെ ദുഃഖദുരിതാവസ്ഥകളിലൂടെ കടന്നുപോയ ഒരു സഭയെയും, സമൂഹത്തെയുമാണ് പരിശുദ്ധ പിതാവ് തന്റെ സാന്നിദ്ധ്യവും പ്രാർത്ഥനകളും കൊണ്ട് ശക്തിപ്പെടുത്തിയതെന്ന് നമുക്ക് കാണാൻ സാധിച്ചു. "സമാധാന നിർമ്മാതാക്കൾ ഭാഗ്യവാന്മാർ" എന്ന ലെബനൻ (Lebanon) യാത്രയുടെ ആപ്തവാക്യവും ഏറെ ശ്രദ്ധേയമായിരുന്നു.

തുർക്കി, ലെബനൻ യാത്രകൾ, രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്ര എന്നതിലുപരി, സഹനങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോകുന്ന ഏതൊരു സഭാസമൂഹത്തിനുമുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശം കൂടിയായിരുന്നുവെന്നും, കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമായിരുന്നുവെന്നും, ലോകസമാധാനത്തിനുള്ള ക്ഷണമായിരുന്നുവെന്നും നമുക്ക് കാണാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഡിസംബർ 2025, 15:27